സംസ്ഥാന ബജറ്റ് നാളെ, നികുതികൾ കൂട്ടിയേക്കും, അവലോകന റിപ്പോർട്ട് ഇന്ന് സമർപ്പിക്കും 

സംസ്ഥാനത്തിൻറെ സാമ്പത്തിക വളർച്ച, കടം, റവന്യു ചെലവ്, പ്രവാസികളുടെ സ്ഥിതി തുടങ്ങിയ സൂചകങ്ങൾ നാളെ അവതരിപ്പിക്കുന്ന ബജറ്റിനെ സംബന്ധിച്ചും പ്രധാനമാണ്.
ധനമന്ത്രി കെ എൻ ബാലഗോപാൽ
ധനമന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ധനമന്ത്രി കെഎൻ ബാല​ഗോപാൽ നാളെ നിയമസഭയിൽ അവതരിപ്പിക്കും. സംസ്ഥാനത്തിൻറെ ധനസ്ഥിതി വ്യക്തമാക്കുന്ന സാമ്പത്തിക അവലോകന റിപ്പോർട്ട് ധനമന്ത്രി ഇന്ന് നിയമസഭയുടെ മേശപ്പുറത്തു വയ്ക്കും. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ബജറ്റിൽ നികുതികളും ഫീസുകളും കൂട്ടുമെന്നാണ് സൂചന. ക്ഷേമപെൻഷന്റെ കാര്യത്തിലും അന്തിമ തീരുമാനം ഇന്ന് ഉണ്ടാകും. ധൂർത്തും സ്വജനപക്ഷപാതവും സാമ്പത്തിക അച്ചടക്കമില്ലായ്മയുമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സംസ്ഥാനത്തിൻറെ കടം ഉടൻ നാലുലക്ഷം കോടിയാകുമെന്നാണ് പ്രതിപക്ഷം ഇറക്കിയ ധവളപത്രത്തിൽ പറഞ്ഞിരുന്നത്. എന്നാൽ സംസ്ഥാനത്തിൻറെ പ്രതിസന്ധിക്ക് കാരണം കേന്ദ്രസർക്കാരെന്നാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ പറയുന്നത്. 

സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചാ നിരക്ക് ചൂണ്ടിക്കാണിച്ചും സർക്കാർ പ്രതിരോധം തീർക്കുന്നു. ജിഎസ്‌ഡിപി 12 ശതമാനം ഉയർന്നത് സർക്കാരിൻറെ നേട്ടമാണെന്നാണ് അവകാശവാദം. അതിനാൽ തന്നെ ഇന്ന് നിയമസഭയിൽ വയ്ക്കുന്ന സാമ്പത്തിക അവലോകന റിപ്പോർട്ടിലെ സൂചകങ്ങൾക്ക് രാഷ്ട്രീയ പ്രാധാന്യവും ഏറെയാണ്. സംസ്ഥാനത്തിൻറെ സാമ്പത്തിക വളർച്ച, കടം, റവന്യു ചെലവ്, പ്രവാസികളുടെ സ്ഥിതി തുടങ്ങിയ സൂചകങ്ങൾ നാളെ അവതരിപ്പിക്കുന്ന ബജറ്റിനെ സംബന്ധിച്ചും പ്രധാനമാണ്.

നിലവിലെ സാമ്പത്തിക സ്ഥിതിയിൽ അധിക വിഭവസമാഹരണം ലക്ഷ്യമിടുന്ന ബജറ്റാകും നാളെ ധനമന്ത്രി അവതരിപ്പിക്കുന്നത്. വരുന്ന ബജറ്റുകളെല്ലാം തെരഞ്ഞെടുപ്പ് വർഷങ്ങളിലാകും എന്നതിനാൽ അധികവിഭവസമാഹരണത്തിന് മന്ത്രി അവസരം നൽകുന്ന അവസാന ബജറ്റാകും ഇത്തവണത്തേത്. ചെലവുചുരുക്കൽ നടപടികൾക്കും സാധ്യതയുണ്ട്. 

പ്രതിസന്ധിയായതിനാൽ ക്ഷേമപെൻഷൻ കൂട്ടില്ലെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാൽ ഇക്കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ല. 2500 രൂപയാക്കുമെന്നായിരുന്നു പ്രകടനപത്രികയിലെ വാഗ്ദാനം. ഇത്തവണത്തെ ബജറ്റിൽ വർധന വരുത്തിയില്ലെങ്കിൽ വരുന്ന ബജറ്റുകളിൽ വലിയ തോതിൽ ക്ഷേമപെൻഷൻ ഉയർത്തേണ്ടിവരും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com