ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തിന് 42 ലക്ഷം; 'ഇതുപോലൊരു അസംബന്ധം ഭൂലോകത്തുണ്ടാകില്ല'

ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തിന് 42 ലക്ഷം രൂപ ചെലവഴിച്ചു എന്നതുപോലുള്ള അസംബന്ധം ഭൂലോകത്തുണ്ടാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍
മുഖ്യമന്ത്രി പിണറായി വിജയന്‍, ക്ലിഫ് ഹൗസ്
മുഖ്യമന്ത്രി പിണറായി വിജയന്‍, ക്ലിഫ് ഹൗസ്

തിരുവനന്തപുരം: ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തിന് 42 ലക്ഷം രൂപ ചെലവഴിച്ചു എന്നതുപോലുള്ള അസംബന്ധം ഭൂലോകത്തുണ്ടാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റായ പ്രചാരണം എവിടെവരെ എത്തി എന്ന് ആലോചിച്ചു പോവുകയാണ്. കാലിത്തൊഴുത്തില്‍ പാട്ട് ഉണ്ട് എന്നായിരുന്നു വിമര്‍ശനം. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോള്‍ പാട്ട് ഒഴിവാക്കി എന്നായി പിന്നീടുള്ള പ്രചാരണം. ക്ലിഫ് ഹൗസിന്റെ റോഡ് സൈഡിലെ മതില്‍ ഇടിഞ്ഞപ്പോഴാണ് പുതുക്കിപ്പണിയാന്‍ തീരുമാനിച്ചതും തുക അനുവദിച്ചതും. താനല്ല, ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ് കണക്ക് തയാറാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

റവന്യൂ കുടിശികയായ 7100.32 കോടി രൂപ അഞ്ചു വര്‍ഷത്തിലേറെയായി സര്‍ക്കാര്‍ പിരിച്ചെടുത്തില്ലെന്ന സിഎജി റിപ്പോര്‍ട്ടിനെ സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന്, സിഎജി കണക്കു നോക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉന്നയിക്കാറുണ്ടെന്നും പിഎസി (പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി) പരിശോധിച്ചശേഷമാണ് അവസാന തീരുമാനം ഉണ്ടാകുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വേറെ മാര്‍ഗം ഇല്ലാത്തതിനാലാണ് നികുതി വര്‍ധിപ്പിക്കേണ്ടി വന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിശ്ചിത വരുമാനം നാടിനു ആവശ്യമുള്ളതിനാലാണ് ജനങ്ങള്‍ നികുതി വര്‍ധനവിനെ അനുകൂലിക്കുന്നത്. നാടിന്റെ നന്മയ്ക്കായി എല്ലാവരും ഒന്നിച്ചു നില്‍ക്കണം. യുഡിഎഫ് ഇന്ധന നികുതി വര്‍ധിപ്പിച്ചപ്പോഴുള്ള സാഹചര്യമല്ല ഇപ്പോഴുള്ളത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചികിത്സ നല്ല രീതിയില്‍ നടക്കുന്നതായും ആവശ്യമെങ്കില്‍ ഏതു പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്രമന്ത്രി വി മുരളീധരന്റെ വീട്ടില്‍ അജ്ഞാതര്‍ ആക്രമണം നടത്തിയത് പ്രത്യേക പൊലീസ് സംഘം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com