'പിഴവ് സംഭവിച്ചാല്‍ എല്ലാം നിന്റെ തലയില്‍ ഇടും'; വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്; ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടിന് ഇഡി നോട്ടീസ്

ചോദ്യം ചെയ്യലിന് നാളെ കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന് നോട്ടീസ്
ശിവശങ്കർ, സ്വപ്ന സുരേഷ്/ ഫയൽ
ശിവശങ്കർ, സ്വപ്ന സുരേഷ്/ ഫയൽ

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടിന് ഇഡിയുടെ നോട്ടീസ്. ചോദ്യം ചെയ്യലിന് നാളെ കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന് നോട്ടീസ്. 

ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരമാണ് വേണുഗോപാല്‍, സ്വപ്ന സുരേഷിനായി ലോക്കര്‍ തുടങ്ങിയതെന്നും, സംയുക്ത അക്കൗണ്ട് തുടങ്ങിയ ശേഷം ഈ വിവരം ശിവശങ്കറിനെ അറിയിച്ചിരുന്നതായും സ്വപ്ന മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് അറിയില്ലെന്നാണ് ശിവശങ്കര്‍ ആവര്‍ത്തിച്ചത്. ഈ സാഹചര്യത്തില്‍
രണ്ട് പേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ഇഡിയുടെ തീരുമാനം. 

സ്വപ്‌നയുടേയും വേണുഗോപാലിന്റെയും ജോയിന്റ് ലോക്കറില്‍ നിന്നും ഒരു കോടി രൂപ പിടികൂടിയിരുന്നു. ഇത് ലൈഫ് മിഷനില്‍ ലഭിച്ച കോഴപ്പണമാണെന്നാണ് ഇഡിയുടെ വിലയിരുത്തല്‍. ടെണ്ടറില്ലാതെ ലൈഫ് മിഷന്‍ കരാര്‍ യൂണിടാക്കിന് നല്‍കാന്‍ ശിവശങ്കറിന് ഒരു കോടി രൂപ കോഴ ലഭിച്ചെന്നും സ്വപ്ന മൊഴി നല്‍കിയിരുന്നു. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നാലര കോടി രൂപ കോഴ നല്‍കിയിട്ടുണ്ടെന്നാണ് സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിട്ടുള്ളത്. 

'ശ്രദ്ധയോടെ കൈകാര്യം ചെയ്യണം'; വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്

അതിനിടെ, ലൈഫ് മിഷന്‍ കോഴപ്പണം എത്തുന്നതിനd തലേന്ന് സ്വപ്നയും ശിവശങ്കറും നടത്തിയ വാട്‌സാപ് ചാറ്റ് ഇഡി കോടതിയില്‍ സമര്‍പ്പിച്ചു. കാര്യങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. എന്തെങ്കിലും പിഴവ് സംഭവിച്ചാല്‍ എല്ലാം അവര്‍ നിന്റെ തലയില്‍ ഇടുമെന്നും ചാറ്റില്‍ ശിവശങ്കര്‍ സ്വപ്നയ്ക്ക് മുന്നറിയിപ്പ് നല്‍കുന്നു. സ്വപ്‌നയ്ക്ക് ജോലി നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതായും ശിവശങ്കര്‍ ചാറ്റില്‍ പറയുന്നുണ്ട്. 

'നിനക്ക് ജോലി വാങ്ങിത്തരണമെന്ന് സിഎം എന്നോടു പറഞ്ഞിട്ടുണ്ട്. പക്ഷെ അത് താഴ്ന്ന പദവിയായിരിക്കും. എങ്കിലും നേരത്തേയുള്ളതിന്റെ ഇരട്ടി ശമ്പളം കിട്ടും' എന്ന് വാട്‌സ് ആപ്പ് ചാറ്റില്‍ ശിവശങ്കര്‍ വിശദീകരിക്കുന്നു. സന്തോഷ് ഈപ്പന് നിര്‍മാണ കരാര്‍ നല്‍കാന്‍ മുന്നില്‍ നിന്നത് ശിവശങ്കറാണെന്നും ഇഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.  നേരത്തെ സ്വപ്‌നയ്ക്ക് ജോലി നല്‍കിയത് ശിവശങ്കറാണെന്ന് ചൂണ്ടിക്കാട്ടി, ചീഫ് സെക്രട്ടറി ശിവശങ്കറെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com