ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്‌ ഇന്ന് തുടക്കം; ഒരുക്കങ്ങൾ പൂർത്തിയായി 

ഇന്നുമുതൽ കെഎസ്ആർടിസി പത്ത് വീതം ദീർഘ, ഹ്രസ്വ ദൂര സർവ്വീസുകളും ഇലക്ട്രിക് ബസ് സർവ്വീസും ഏർപ്പെടുത്തും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്‌ ഇന്ന് തുടക്കം. രാവിലെ 4.30ന് കാപ്പുകെട്ടി കുടിയിരുത്തി തുടങ്ങുന്ന ഉത്സവം ഇനി പത്തുനാൾ തുടരും. മാർച്ച് 7നാണ് പൊങ്കാല. പൊങ്കാലയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു, തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ എന്നിവർ അറിയിച്ചു. 

മാർച്ച് ഒന്ന് ബുധനാഴ്ച്ച കുത്തിയോട്ട വ്രതം ആരംഭിക്കും. 10-12 വയസ് പ്രായക്കാരായ കുട്ടികളെ മാത്രമാണ്‌ ഇത്തവണ കുത്തിയോട്ടത്തിൽ പങ്കെടുപ്പിക്കുക. ഇതിനായി 748 കുട്ടികളെ തെരഞ്ഞെടുത്തിട്ടുണ്ട്. മാർച്ച്‌ ഏഴിന്‌ രാത്രി 10.15ന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. എട്ടിന്‌ രാത്രി 9.15ന് കാപ്പഴിച്ച് കുടിയിളക്കിയ ശേഷം വെളുപ്പിന് 1.00ന് കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.

ഹരിത പ്രോട്ടോക്കോൾ പാലിച്ച് നടത്തുന്ന പൊങ്കാലയുടെ സ്പെഷ്യൽ ഓഫീസർ ചുമതല തിരുവനന്തപുരം സബ്കളക്ടർ അശ്വതി ശ്രീനിവാസിനാണ്. ഭക്ഷണം വിതരണം ചെയ്യുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമാണ്. ഹരിത പ്രോട്ടോക്കോൾ പരിശോധനക്കായി സ്‌ക്വാഡ് സജീവമായി രംഗത്തുണ്ട്. ആരോഗ്യസംവിധാനങ്ങളുടെ ഭാഗമായി ആകെ 27 ആംബുലൻസുകൾ സജ്ജീകരിക്കും. ക്ഷേത്രപരിസരത്ത് ആരോഗ്യവകുപ്പിന്റെ കണ്ട്രോൾ റൂമും എമർജൻസി മെഡിക്കൽ സെന്ററും ഏർപ്പെടുത്തും. 

50 ലക്ഷം പേര് ഇത്തവണ പൊങ്കാലയ്ക്കെത്തുമെന്നാണ് പ്രതീക്ഷ. 800 വനിതാ പൊലീസുകാരുൾപ്പെടെ 3300 പൊലീസുകാരെ സുരക്ഷയ്ക്കായി വിന്യസിക്കും. ഇന്നുമുതൽ കെഎസ്ആർടിസി പത്ത് വീതം ദീർഘ, ഹ്രസ്വ ദൂര സർവ്വീസുകളും ഇലക്ട്രിക് ബസ് സർവ്വീസും ഏർപ്പെടുത്തും. പൊങ്കാല ദിവസം മാത്രം 400 ബസുകൾ സർവീസ് നടത്തും. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com