കൊച്ചി; ഒന്നാം പ്രതി ഷാഫിയുടെ അത്യാഗ്രഹവും സ്വഭാവ വൈകൃതവുമാണ് നരബലി കേസിന് വഴിയൊരുക്കിയതെന്ന് കുറ്റപത്രം. എറണാകുളത്ത് താമസിച്ച് ലോട്ടറി കച്ചവടം നടത്തുന്ന തമിഴ്നാട് സ്വദേശി പത്മയെ കൊലപ്പെടുത്തിയ കേസിലാണ് അന്വേഷണ സംഘം ആദ്യത്തെ കുറ്റപത്രം സമർപ്പിച്ചത്.
ക്രൂരതയിലൂടെ ആനന്ദം കണ്ടെത്താനും മറ്റുള്ളവരുടെ അന്ധവിശ്വാസം മുതലെടുത്ത് പണം സമ്പാദിക്കാനുമുള്ള ഷാഫിയുടെ താൽപ്പര്യമാണ് കൊലയ്ക്ക് കാരണമായത്. എഫ്ഐഐറിലെ പ്രതിപ്പട്ടികയ്ക്ക് മാറ്റം വരുത്താതെ പെരുമ്പാവൂർ സ്വദേശി ഷാഫിയെ ഒന്നാം പ്രതിയും ആയുർവേദ ചികിത്സകൻ ഇലന്തൂർ പുളിന്തിട്ട ഭഗവൽസിങ്ങിനെ രണ്ടാം പ്രതിയും ഭാര്യ ലൈലയെ മൂന്നാം പ്രതിയാക്കിയുമാണ് കുറ്റപത്രം സമർപ്പിച്ചത്. കൊലപാതകം ബലാത്സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, മോഷണം, മൃതദേഹത്തോടുള്ള അനാദരവ് തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവരെ അറസ്റ്റ് ചെയ്ത് 89ാം ദിവസമാണ് ശക്തമായ തെളിവുകളോടെ കുറ്റപത്രം സമർപ്പിച്ചത്.
ഷാഫിയുടെ പണക്കൊതിയും സ്വഭാവവൈകൃതവും ആഭിചാരത്തിലൂടെ സാമ്പത്തിക ഉന്നതിയും ഐശ്വര്യവും നേടാമെന്ന രണ്ടും മൂന്നും പ്രതികളുടെ അന്ധവിശ്വാസവും ഒത്തുവന്നതാണ് നരബലിക്ക് കാരണമായത് എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കുറ്റപത്രത്തിനൊപ്പം 66 സാക്ഷികളുടെ പട്ടികയും ം307 രേഖകളുമാണ് അന്വേഷണ ഉദ്യോഗസ്ഥർ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്. നരബലി ആസൂത്രണം ചെയ്തതും അതിനുള്ള സൗകര്യം ഒരുക്കി ഇരയെ ഇലന്തൂരിൽ എത്തിച്ചതും ഷാഫിയാണെന്നും കുറ്റപത്രത്തിൽ പറയുന്നു.
കൊലനടത്താൻ ഉപയോഗിച്ച ആയുധങ്ങൾ കൊല്ലപ്പെട്ട പത്മയുടെ മാസം, പാകം ചെയ്ത പാത്രങ്ങൾ. കവർന്നെടുത്ത ആഭരണങ്ങൾ, സിസിടിവി ദൃശ്യങ്ങൾ തുടങ്ങിയവയാണ് നിർണായക തെളിവുകൾ. ഇതേ പ്രതികൾ നടത്തിയ ആദ്യ നരബലി കേസിന്റെ അന്വേഷണവും അവസാന ഘട്ടത്തിലാണ് അടുത്ത ആഴ്ച രണ്ടാമത്തെ കുറ്റപത്രവും സമർപ്പിക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ