എല്ലാ സർവ്വകലാശാലകളിലും ആർത്തവാവധി നടപ്പാക്കാൻ നടപടി സ്വീകരിക്കും: മന്ത്രി ആർ ബിന്ദു

മാതൃകയിൽ എല്ലാ സർവ്വകലാശാലകളിലും ആർത്തവാവധി നടപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ആർ ബിന്ദു
ആർ ബിന്ദു /ചിത്രം; ഫെയ്സ്ബുക്ക്
ആർ ബിന്ദു /ചിത്രം; ഫെയ്സ്ബുക്ക്

തിരുവനന്തപുരം: എല്ലാ സർവ്വകലാശാലകളിലും ആർത്തവാവധി നടപ്പിലാക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ (കുസാറ്റ്) ആർത്താവാവധി അനുവദിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രഖ്യാപനം. വിദ്യാർത്ഥികൾക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാൽ ആർത്തവാവധി പരിഗണിച്ച് വിദ്യാർത്ഥിനികൾക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാം എന്ന ഭേദഗതിയാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല കൊണ്ടുവന്നത്. ഈ തീരുമാനം എല്ലാ സർവ്വകലാശാലകളിലും നടപ്പാക്കുന്നത് വിദ്യാർത്ഥിനികൾക്ക് നൽകുന്ന ആശ്വാസം ചെറുതാവില്ല, മന്ത്രി പറ‍ഞ്ഞു. 

മന്ത്രിയുടെ ഫേയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

ആർത്തവകാലം പലർക്കും വൈകാരിക വേലിയേറ്റങ്ങളുടെ കാലമാണ്‌. ദേഷ്യവും സങ്കടവുമൊക്കെ വന്നുകേറുന്ന ശാരീരികാസ്വാസ്ഥ്യങ്ങളുടേതുകൂടിയായ കാലം. ആ ദിനങ്ങളിൽ പെൺകുട്ടികൾ പ്രത്യേകിച്ച് വിദ്യാർത്ഥിനികൾ അനുഭവിക്കുന്ന എല്ലാ ബുദ്ധിമുട്ടും നന്നായി മനസ്സിലാക്കിയിട്ടുണ്ട്.
ആർത്തവസമയത്ത് വിദ്യാർത്ഥിനികൾ അനുഭവിക്കുന്ന മാനസിക - ശാരീരിക പ്രയാസങ്ങൾ  കണക്കിലെടുത്ത് എല്ലാ സർവ്വകലാശാലകളിലും ആർത്തവാവധി നടപ്പിലാക്കാൻ വേണ്ട നടപടി സ്വീകരിക്കും. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ എസ് എഫ് ഐ നേതൃത്വത്തിലുള്ള വിദ്യാർത്ഥി യൂണിയൻ ആവശ്യമായുന്നയിച്ച് നേടിയെടുത്ത ആർത്തവാവധി മാതൃക സംസ്ഥാന വ്യാപകമാക്കും. 
ആദ്യമായാണ് കേരളത്തിൽ ഒരു വിദ്യാഭ്യാസകേന്ദ്രം വിദ്യാർത്ഥികൾക്ക് ആർത്തവാവധി നൽകിയിരിക്കുന്നത്. ഇതിനു മുൻകയ്യെടുത്ത വിദ്യാർത്ഥി യൂണിയനും തീരുമാനം കൈക്കൊണ്ട കുസാറ്റ് അധികൃതരും പ്രശംസ അർഹിക്കുന്നു. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ മുൻകൈയിൽ നടന്നുവരുന്ന സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾക്ക് യോജിച്ച ഒരു തുടർച്ചയുണ്ടാക്കാൻ വിദ്യാർത്ഥിനേതൃത്വവും സർവ്വകലാശാലാനേതൃത്വവും യോജിച്ചു വിജയം കണ്ടതിൽ ഏറ്റവും സന്തോഷം. 
വിദ്യാർത്ഥികൾക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാൽ ആർത്തവാവധി പരിഗണിച്ച് വിദ്യാർത്ഥിനികൾക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാം എന്ന ഭേദഗതിയാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല കൊണ്ടുവന്നത്. ഈ തീരുമാനം എല്ലാ സർവ്വകലാശാലകളിലും നടപ്പാക്കുന്നത് വിദ്യാർത്ഥിനികൾക്ക് നൽകുന്ന ആശ്വാസം ചെറുതാവില്ല. ഇക്കാര്യമാവശ്യപ്പെട്ടുകൊണ്ട് എസ് എഫ് ഐ സംസ്ഥാന നേതൃത്വം നിവേദനം സമർപ്പിച്ചിട്ടുമുണ്ട്. 
ആർത്തവചക്രത്തിലെ പ്രയാസപ്പെടുന്ന നാളുകളിൽ ഇനി പെൺകുട്ടികൾ വിശ്രമിക്കട്ടെ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com