

കൊച്ചി: സംസ്ഥാനത്തെ സർക്കാർ വകുപ്പുകളിലും തദ്ദേശ സ്ഥാപനങ്ങളിലും പിഎസ്‌സി റാങ്ക് പട്ടികയിൽ നിന്ന് താത്ക്കാലിക നിയമനം നടത്തണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടു. 2018ലെ ലൈറ്റ് ഡ്യൂട്ടി വെഹിക്കിൾ ഡ്രൈവർ റാങ്ക് പട്ടികയിലെ ഉദ്യോഗാർഥികൾ നൽകിയ ഹർജിയിലാണ് നിലവിലുള്ള താത്ക്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ട് റാങ്ക് പട്ടികയിലുള്ളവരെ നിയമിക്കാനുള്ള ഇടക്കാല ഉത്തരവ്.
നിലവിൽ റാങ്ക് പട്ടികയിലുള്ള കുറച്ചു പേർക്കു മാത്രമാണു സർക്കാർ നിയമനം നൽകിയത്. വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന താൽക്കാലിക ഡ്രൈവർമാരിൽ ഭൂരിപക്ഷവും സ്ഥാപനം ഭരിക്കുന്നവരുടെ സ്വന്തക്കാരാണ്. ഇതിനെതിരെ ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു ഉദ്യോഗാർഥികൾ. സാമ്പത്തിക പ്രതിസന്ധിയുള്ളതു കൊണ്ടാണു സ്ഥിരം തസ്തിക സൃഷ്ടിക്കാതെ താത്ക്കാലികക്കാരെ നിയമിച്ചതെന്നാണ് സർക്കാർ വിശദീകരണം. എന്നാൽ താത്ക്കാലികമായി ജോലി ചെയ്യാൻ തയാറാണെന്ന് ഉദ്യോഗാർഥികൾ ട്രൈബ്യൂണലിനെ അറിയിച്ചു. തുടർന്ന് റാങ്ക് പട്ടികയുടെ കാലാവധി കഴിഞ്ഞാലും ഇവരെ താത്ക്കാലികമായി നിയമിക്കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടു.
റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരെ താത്ക്കാലികമായി നിയമിക്കുകയും സർക്കാരിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുമ്പോൾ സ്ഥിരപ്പെടുത്തുകയും വേണമെന്ന ആവശ്യം സംബന്ധിച്ചുള്ള കേസ് തുടരുകയാണ്. പുതിയ ഉത്തരവു നടപ്പാക്കിയാൽ ഏകദേശം 2550 താത്ക്കാലിക ഡ്രൈവർമാർ പുറത്താകും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates