കേരളത്തിന് ഒരു വന്ദേഭാരത് കൂടി അനുവദിച്ചേക്കും; കൂടുതല്‍ സ്റ്റേഷനുകള്‍ നവീകരിക്കും

നിലവില്‍ രാജ്യത്ത് ഏറ്റവുമധികം യാത്രക്കാര്‍ കയറുന്ന വന്ദേഭാരത് എക്‌സ്പ്രസ് കേരളത്തിലേതാണ്
വന്ദേഭാരത് എക്‌സ്പ്രസ് , ഫയല്‍ ചിത്രം
വന്ദേഭാരത് എക്‌സ്പ്രസ് , ഫയല്‍ ചിത്രം

തിരുവനന്തപുരം: എഴുത്തച്ഛന്റെ സ്മരണാര്‍ത്ഥം തിരൂര്‍ റെയില്‍വേ സ്റ്റേഷന്റെ പേര് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ റെയില്‍വേ സ്റ്റേഷന്‍ എന്ന് പുനര്‍നാമം ചെയ്യണമെന്നും കേരളത്തിന് പുതിയൊരു വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ കൂടി അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് റെയില്‍വേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് ചെയര്‍മാനും ബിജെപി നേതാവുമായ പി കെ കൃഷ്ണദാസ് നിവേദനം നല്‍കി. കേരളത്തിന് വന്ദേഭാരത് എക്‌സ്പ്രസ് അനുവദിക്കുന്ന കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മന്ത്രി പറഞ്ഞതായി കൃഷ്ണദാസ് മാധ്യമങ്ങളോട് പറഞ്ഞു.

നിലവില്‍ രാജ്യത്ത് ഏറ്റവുമധികം യാത്രക്കാര്‍ കയറുന്ന വന്ദേഭാരത് എക്‌സ്പ്രസ് കേരളത്തിലേതാണ്. വരുമാനത്തിന്റെ കാര്യത്തിലും കേരളത്തിലെ വന്ദേഭാരത് ആണ് മുന്നിലെന്നും കൃഷ്ണദാസ് പറഞ്ഞു. അതുകൊണ്ട് തന്നെ കേരളത്തിന്റെ കാര്യത്തില്‍ റെയില്‍വേ മന്ത്രിക്ക് പ്രത്യേക താത്പര്യമുണ്ട്. കേരളത്തിന് ഒരു വന്ദേഭാരത് എക്‌സ്പ്രസ് കൂടി അനുവദിക്കാന്‍ സാധ്യതയുണ്ട്. മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍, ഇക്കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞതായും കൃഷ്ണദാസ് പറഞ്ഞു.

സ്റ്റേഷന്‍ നവീകരണവുമായി ബന്ധപ്പെട്ട അമൃത് ഭാരത് സ്റ്റേഷന്‍ സ്‌കീമില്‍ കേരളത്തിലെ 26 സ്റ്റേഷനുകളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ എട്ടു സ്റ്റേഷനുകളെ വിമാനത്താവളത്തിന് സമാനമായി നവീകരിക്കും. 18 സ്റ്റേഷനുകളില്‍ 20 മുതല്‍ 50 കോടി രൂപ വരെ ചെലവഴിച്ച് നവീകരിക്കും. യാത്രക്കാരുടെ സൗകര്യത്തിനാണ് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതെന്നും നവീകരണ പദ്ധതിയില്‍ കേരളത്തിലെ കൂടുതല്‍ സ്റ്റേഷനുകളെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കൃഷ്ണദാസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com