മലപ്പുറം: പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് ആരെ സ്ഥാനാര്‍ത്ഥിയാക്കിയാലും മുസ്ലിം ലീഗ് പിന്തുണയ്ക്കുമെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. പുതുപ്പള്ളി കോണ്‍ഗ്രസിന്റെ മണ്ഡലമാണ്. കോൺഗ്രസ് നിർത്തുന്ന സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ ലീഗ് പരിശ്രമിക്കും.
ഇടതുപക്ഷം സ്ഥാനാർത്ഥിയെ നിർത്തരുതെന്ന കെ സുധാകരന്റെ പ്രസ്താവനയിൽ തെറ്റില്ല. എൽഡിഎഫും ബിജെപിയും മത്സരിക്കരുതെന്ന സുധാകരന്റെ നിർദേശം ശരിയാണ്. ഇവിടത്തെ രാഷ്ട്രീയ സാഹചര്യത്തിൽ അത് നടക്കുമോ എന്നറിയില്ല. സ്ഥാനാർത്ഥിയെ തീരുമാനിക്കേണ്ടത് അതാത് രാഷ്ട്രീയ പാർട്ടികളെന്നും പിഎംഎ സലാം പറഞ്ഞു.
ഉമ്മന്‍ചാണ്ടിയോടുള്ള ആദരവ് മാനിച്ച് പുതുപ്പള്ളിയില്‍ മത്സരം ഒഴിവാക്കാനുള്ള ഔന്നത്യം ഇടതുമുന്നണി കാണിക്കണമെന്നാണ് കെ സുധാകരന്‍ കൊച്ചിയില്‍ ആവശ്യപ്പെട്ടത്. മത്സരം ഒഴിവാക്കുന്നതിനെപ്പറ്റി ബിജെപിയും ചിന്തിക്കണം. പുതുപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥി ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തില്‍ നിന്നുതന്നെ ആയിരിക്കുമെന്നും കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു.
എന്നാൽ, പുതുപ്പള്ളിയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുതെന്ന കെ സുധാകരന്റെ അഭിപ്രായം തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ആദരവ് വേറെ, രാഷ്ട്രീയ മത്സരം വേറെ. തെരഞ്ഞെടുപ്പ് രാഷ്ട്രീയ പോരാട്ടമാണ്. മത്സരരംഗത്ത് വ്യക്തികളല്ല, രാഷ്ട്രീയമാണ് പ്രധാനം. സുധാകരന്റെ പ്രസ്താവന അപക്വ രാഷ്ട്രീയമാണെന്നും ഇപി ജയരാജന്‍ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
