മാര്‍ക്ക്‌ലിസ്റ്റ് വിവാദം: ആര്‍ക്കിയോളജി വകുപ്പ് കോര്‍ഡിനേറ്റര്‍ക്കെതിരെ നടപടി;  പദവിയില്‍ നിന്ന് മാറ്റും

പരാതി പരിഹാര സെല്ലിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: മാര്‍ക്ക് ലിസ്റ്റ് വിവാദത്തെത്തുടര്‍ന്ന് മഹാരാജാസ് കോളജിലെ ആര്‍ക്കിയോളജി വകുപ്പ് കോര്‍ഡിനേറ്ററെ പദവിയില്‍ നിന്ന് മാറ്റും. ആര്‍ക്കിലോളജി വകുിപ്പ് കോര്‍ഡിനേറ്റര്‍ ഡോ. വിനോദ് കുമാര്‍ കൊല്ലോനിക്കലിനെയാണ് പദവിയില്‍ നിന്നും മാറ്റുന്നത്. പരാതി പരിഹാര സെല്ലിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി. 

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ പരീക്ഷ എഴുതാതെ വിജയിച്ചു എന്ന മാര്‍ക്ക്‌ലിസ്റ്റാണ് വിവാദമായത്. സംഭവത്തില്‍ ആര്‍ഷോ കോര്‍ഡിനേറ്റര്‍ക്കെതിരെ പരാതി ഉന്നയിച്ചിരുന്നു. വകുപ്പ് കോര്‍ഡിനേറ്റര്‍ക്കെതിരെ താന്‍ നല്‍കിയ പരാതിയാണ് ഇതിന് അടിസ്ഥാനം. കോളജ് കേന്ദ്രീകരിച്ച് തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും ആര്‍ഷോ ആരോപണം ഉന്നയിച്ചു. 

കഴിഞ്ഞ മാര്‍ച്ച് 28 നാണ് ആര്‍ഷോയുടെ നേതൃത്വത്തില്‍ കോര്‍ഡിനേറ്റര്‍ക്കെതിരെ പരാതി നല്‍കുന്നത്. ഡോ. വിനോദ്കുമാര്‍ കൊല്ലോനിക്കല്‍ ക്ലാസില്‍ ഗ്രൂപ്പിസം ഉണ്ടാക്കുന്നു, ക്ലാസില്‍ പക്ഷപാതിത്വത്തോടെ പെരുമാറുന്നു തുടങ്ങിയ ആരോപണങ്ങളാണ് പരാതിയില്‍ ഉന്നയിച്ചിരുന്നത്. സംഘടനാ പ്രവര്‍ത്തനം നടത്തുന്ന വിദ്യാര്‍ത്ഥികളോട് കോര്‍ഡിനേറ്റര്‍ വിവേചനപരമായാണ് പെരുമാറുന്നതെന്നും ആര്‍ഷോ ആരോപിച്ചിരുന്നു. 

കെഎസ് യു സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥിക്ക് അധിക മാര്‍ക്ക് അനുവദിച്ചതില്‍ കോര്‍ഡിനേറ്റര്‍ക്ക് പങ്കുണ്ടെന്നും ആര്‍ഷോ ആരോപിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണത്തിന് കോളജ് അധികൃതര്‍ സമിതിയെ നിയോഗിച്ചിരുന്നു. എന്നാല്‍ പരീക്ഷയുമായി ബന്ധപ്പെട്ട് ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് സമിതി വിലയിരുത്തി. 

അതേസമയം വിവേചനപരമായി പെരുമാറുന്നു തുടങ്ങിയ ആക്ഷേപങ്ങള്‍ പരിശോധിച്ച പരാതി പരിഹാര സെല്‍ വിശദമായ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പ്രിന്‍സിപ്പലിന് കൈമാറിയിരുന്നു. പരാതി ഭരണനിര്‍വഹണത്തിലെ അസംതൃപ്തിയില്‍ നിന്നും ഉണ്ടായതാണെന്ന് സെല്‍ വിലയിരുത്തി. ഇടതുസംഘടനാ പ്രവര്‍ത്തകനെങ്കിലും, ചട്ടപ്പടി പ്രവര്‍ത്തനം നടക്കണമെന്ന നിലപാടുകാരനാണ് ഡോ. വിനോദ് കുമാര്‍ എന്നും സമിതി അഭിപ്രായപ്പെട്ടു. 

ആര്‍ഷോ ഉള്‍പ്പെടെ അഞ്ചു വിദ്യാര്‍ത്ഥികളെ ഡോ. വിനോദ് കുമാര്‍ കൊല്ലോനിക്കല്‍ റോള്‍ഔട്ട് ആക്കിയിരുന്നു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദം സാങ്കേതിക പിഴവാണെന്നാണ് മഹാരാജ് കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞത്. മാര്‍ക്ക് ലിസ്റ്റ് വിവാദമായതിനെത്തുടര്‍ന്ന് പാസ്സ്ഡ് എന്നത്, ആര്‍ഷോ തോറ്റതായി തിരുത്തിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com