"കൊല്ലുമെന്ന് പറഞ്ഞു", സുധാകരനെതിരെ മൊഴി നൽകിയതിന് മോൻസന്റെ ഡ്രൈവർക്ക് വധഭീഷണി; കോൺ​ഗ്രസ് നേതാവിനെതിരെ കേസ്

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും ജെയ്സൻ ചേർത്തല പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു
കെ സുധാകരൻ, ജെയ്സൻ
കെ സുധാകരൻ, ജെയ്സൻ

തിരുവനന്തപുരം: മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ മൊഴി നൽകിയ ആൾക്ക് വധഭീഷണി. മോൻസന്റെ മുൻ ഡ്രൈവർ ജെയ്സനെയാണ് ഭീഷണിപ്പെടുത്തിയത്. ജെയ്സൻ നൽകിയ പരാതിയിൽ കോൺ​ഗ്രസ് പ്രാദേശിക നേതാവിനെതിരെ പൊലീസ് കേസെടുത്തു. ചേർത്തല സ്വദേശി മുരളിക്കെതിരെയാണ് കേസ്. മുരളി തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും ജെയ്സൻ ചേർത്തല പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. 

പോക്‌സോ കേസിൽ സുധാകരനെതിരെ മൊഴിയുണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവന ഏറെ വിവാദമായിരിക്കുകയാണ്. മോൻസൻ പെൺകുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി വാർത്താസമ്മേളനത്തിൽ പറഞ്ഞത്. തന്നെ പീഡിപ്പിക്കുമ്പോൾ സുധാകരൻ ആ വീട്ടിൽ ഉണ്ടായിരുന്നെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. ആ കേസിൽ ചോദ്യം ചെയ്യാനാണ് സുധാകരനെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചിരിക്കുന്നത്. പീഡന വിവരം അറിഞ്ഞിട്ടും സുധാകരൻ ഇടപെട്ടിട്ടില്ലെന്ന് പെൺകുട്ടിയുടെ മൊഴിയിലുണ്ട്. അതിജീവിതയുടെ മൊഴി ഗൗരവമേറിയതാണ്. ആ കേസിലാണ് മോൻസൻ മാവുങ്കലിനെ കോടതി ശിക്ഷിച്ചത്, എന്നാണ് ഗോവിന്ദന്റെ പ്രസ്താവന. 

അതേസമയം സുധാകരനെതിരെ മൊഴിയില്ലെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് പണമിടപാട് കേസുമായി ബന്ധപ്പെട്ടാണ്. കേസുമായി ബന്ധപ്പെട്ട കോടതി രേഖകളിലും സുധാകരന്റെ പേരില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി . 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com