കോഴിക്കോട്: വ്യാജരേഖാക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മുന്‍ എസ്എഫ്‌ഐ നേതാവ് കെ വിദ്യയെ കണ്ടെത്താന്‍ സഹായതിച്ചത് സുഹൃത്തിന്റെ ഫോണിലെ സെല്‍ഫി. സുഹൃത്തിന്റെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് നാലുദിവസം മുന്‍പ് വിദ്യ അയച്ച സെല്‍ഫി ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിദ്യ ഒളിവിലായിരുന്ന സ്ഥലം പൊലീസ് കണ്ടെത്തിയത്. ഒളിവില്‍ കഴിഞ്ഞിരുന്ന വിദ്യ വിവരങ്ങള്‍ അറിഞ്ഞിരുന്നത് സുഹൃത്തിന്റെ ഫോണിലൂടെയായിരുന്നെന്നും പൊലീസ് പറയുന്നു.
ആവളയിലുള്ള കൂട്ടുകാരിയുടെ ഫോണില്‍ നിന്നാണ് വിദ്യക്കൊപ്പമുള്ള സെല്‍ഫി കണ്ടെത്തിയത്. ഒളിവില്‍ കഴിയുമ്പോള്‍ വിദ്യ ഉപയോഗിച്ച ഫോണ്‍ നമ്പര്‍ ഇതാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഈ നമ്പറിന്റെ ഉടമയായ യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് വടകര കുട്ടോത്താണ് വിദ്യ ഉള്ളതെന്ന വിവരം പൊലീസിന് ലഭിച്ചത്്.
തുടര്‍ന്ന് കൂട്ടുകാരിക്കൊപ്പമാണ് വിദ്യ ഒളിവില്‍ കഴിഞ്ഞിരുന്ന വീട്ടില്‍ പൊലീസ് എത്തിയത്. വടകരയ്ക്കടത്ത് വില്യാപ്പള്ളിയിലെ കുട്ടോത്ത് വിആര്‍ നിവാസില്‍ രാഘവന്റെ വീട്ടില്‍ നിന്നാണ് വിദ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രാഘവന്റെ മകനും മുന്‍ എസ്എഫ്‌ഐ നേതാവുമായ റോവിത്ത് വഴിയാണ് ഇവിടെയെത്തിയതെന്നാണ് പൊലിസിന്റെ നിഗമനം. കാറില്‍ വന്നതിനാല്‍ ആര്‍ക്കും സംശയം തോന്നിയതുമില്ല. അതേസമയം ഒളിവില്‍ കഴിയാന്‍ സഹായിച്ചവര്‍ക്കെതിരെ കേസെടുക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. നിലവില്‍ കേസെടുക്കേണ്ട സാഹചര്യമില്ലെന്ന് അഗളി പൊലീസ് പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ