കൊച്ചി: മന്ത്രി പിഎ മുഹമ്മദ് റിയാസും പ്രതിപക്ഷ നേതാവും തമ്മിലുള്ള വാക്‌പോര് ഏറ്റുപിടിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ വിടി ബല്‍റാം. 'സ്വപ്ന ആഴ്ചക്കാഴ്ചക്ക് വന്ന് സ്വന്തം ഭാര്യയേയും അമ്മായിഅച്ഛനേയും പഞ്ഞിക്കിടുമ്പോള്‍ അതിനോട് ക മാന്ന് ഒരക്ഷരം മറുപടി പറയാന്‍ ധൈര്യമില്ലാത്ത ഈ മൊയ്ന്താണ് കേരളത്തിലെ പ്രതിപക്ഷത്തിന്റെ നട്ടെല്ലിന്റെ ബലം പരിശോധിക്കാന്‍ വരുന്നത്' - ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പ്രതിപക്ഷ നേതാവിന്റെ നട്ടെല്ല് വാഴപ്പിണ്ടിയായെന്ന് റിയാസ് നിയമസഭയില്‍ പറഞ്ഞിരുന്നു. സതീശന്‍ പ്രതിപക്ഷ നേതാവായത് പിന്‍വാതിലിലൂടെയാണോ എന്ന അപകര്‍ഷതാബോധം അദ്ദേഹത്തിനുണ്ട്. ത്യാഗാനുഭവമോ അനുഭവപരിചയമോ ഇല്ലാതെ പ്രതിപക്ഷ നേതാവായതിനാല്‍ പാര്‍ട്ടിയില്‍ അദ്ദേഹത്തോട് എതിര്‍പ്പുണ്ട്. പ്രതിപക്ഷ നേതാവിനെക്കണ്ട് ഗുഡ്‌മോണിങും ഗുഡ് ഈവനിങും പറഞ്ഞാലേ മന്ത്രിപ്പണി എടുക്കാന്‍ കഴിയൂ എന്ന തോന്നല്‍ അദ്ദേഹത്തിനുണ്ട്. അത് പ്രതിപക്ഷ നേതാവിന്റെ അലമാരയില്‍ വച്ചാല്‍ മതി. മന്ത്രിമാരെ തുടര്‍ച്ചയായി ആക്ഷേപിക്കുകയാണ്. താനുള്‍പ്പടെയുള്ളവര്‍ മന്ത്രിമാരായത് രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമായാണ്. വികസനകാര്യത്തില്‍ എല്ലാവരെയും ഒരുമിപ്പിച്ചാണ് സര്‍ക്കാര്‍ പോകുന്നത്. പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിനെതിരെ ആരോപണം ഉയര്‍ന്നാല്‍ പ്രതിരോധിക്കേണ്ട ഉത്തരവാദിത്തമുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരു ദിവസംപോലും സതീശന്‍ ജയില്‍വാസം അനുഭവിച്ചിട്ടില്ല. രാഷ്ട്രീയ ത്യാഗം എന്താണെന്ന് അദ്ദേഹത്തിന് അറിയില്ല. 30 കൊല്ലം എംഎല്‍എയായിരുന്ന കാര്യമാണ് എപ്പോഴും പറയുന്നത്. അല്ലാതെ അദ്ദേഹത്തിന് വേറൊന്നും അറിയില്ലെന്നും റിയാസ് പറഞ്ഞു.
സഭയിലെ പ്രതിപക്ഷ ബഹളം കൃത്യമായ അജണ്ടയുടെ ഭാഗമായാണ്. യഥാര്‍ഥത്തില്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കാനുള്ള നീക്കമാണ് നടത്തുന്നത്. വളരെ ബോധപൂര്‍വ്വം ഒരു പ്രസ്ഥാനത്തിന്റെ നേതാവായി നില്‍ക്കുകയും ആ പ്രസ്ഥാനത്തിന്റെ എംഎല്‍എമാരെ ഉള്‍പ്പെടെ വഞ്ചിക്കുകയും ചെയ്യുന്ന രാഷ്ട്രീയ വഞ്ചന തുടര്‍ച്ചയായി പ്രതിപക്ഷ നേതാവിന്റെ ഭാഗത്തുനിന്നുണ്ടാകുന്നു. അദ്ദേഹം പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ആണെങ്കിലും കേന്ദ്രം ഭരിക്കുന്ന ബിജെപിയുമായും അവരെ നിയന്ത്രിക്കുന്ന ആര്‍എസ്എസുമായും പ്രതിപക്ഷ നേതാവിന് ഒരു അന്തര്‍ ധാരയുണ്ട്.- റിയാസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ