അതിവേഗ തീരുമാനം ഞെട്ടിച്ചുവെന്ന് ശശി തരൂര്‍; ജനാധിപത്യം 'ഓം ശാന്തി'

രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് പറഞ്ഞു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം/ ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിക്കൊണ്ടുള്ള അതിവേഗത്തിലുള്ള ലോക്‌സഭ സെക്രട്ടേറിയറ്റിന്റെ തീരുമാനത്തില്‍ ഞെട്ടിപ്പോയെന്ന് ശശി തരൂര്‍ എംപി. കോടതി വിധി വന്ന് 24 മണിക്കൂറിനകമാണ് വിജ്ഞാപനം ഇറക്കിയത്. സൂറത്ത് കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് അയോഗ്യനാക്കി തീരുമാനം പുറപ്പെടുവിക്കുന്നത്. 

ലോക്‌സഭ സെക്രട്ടറിയറ്റിന്റെ അതിവേഗ തീരുമാനത്തിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലുണ്ട്. രാജ്യത്തെ ജനാധിപത്യം രോഗാതുരമായിക്കൊണ്ടിരിക്കുകയാണെന്ന് ഇതു വ്യക്തമാക്കുന്നുവെന്നും ശശി തരൂര്‍ ട്വീറ്റില്‍ അഭിപ്രായപ്പെട്ടു. 


രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് പറഞ്ഞു. ഇതുകൊണ്ട് ഭയപ്പെടുത്താമെന്നോ നിശബ്ദരാക്കാമെന്നോ വിചാരിക്കേണ്ട. പ്രധാനമന്ത്രിയും അദാനിയുമായിട്ടുള്ള അഴിമതിയില്‍ ജെപിസിയെ നിയോഗിക്കുന്നതിന് പകരം, ആരോപണം ഉന്നയിച്ച രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കുന്നു. ഇന്ത്യന്‍ ജനാധിപത്യം ഓം ശാന്തി' ജയ്‌റാം രമേശ് ട്വിറ്ററില്‍ കുറിച്ചു. 

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ തീരുമാനം അപലപനീയമാണെന്ന് കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചവാന്‍ പറഞ്ഞു. രാഹുലിന് രണ്ട് വര്‍ഷത്തെ ജയില്‍ ശിക്ഷ പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഇത് സംശയിച്ചിരുന്നു - ആരുടെയെങ്കിലും അംഗത്വം (സഭയുടെ) റദ്ദാക്കാന്‍ ഇത് അത്യന്താപേക്ഷിതമാണ്. അവര്‍ക്ക് 6 മാസമോ 1 വര്‍ഷത്തെയോ ജയില്‍ ശിക്ഷ വിധിക്കാമായിരുന്നു.

എന്നാല്‍ രണ്ടു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്, അവര്‍ക്ക് കൂടുതല്‍ പദ്ധതിയുണ്ടായിരുന്നു എന്നു വ്യക്തമാക്കുന്നു, ബിജെപി സര്‍ക്കാര്‍ അത് ഇന്ന് ചെയ്തു. നരേന്ദ്ര മോദിയെ രാഹുല്‍ ഗാന്ധി എത്രമാത്രം ഭയക്കുന്നു എന്ന് ഇത് വ്യക്തമാക്കുന്നുവെന്നും പൃഥ്വിരാജ് ചവാന്‍ പറഞ്ഞു. 

രാഹുലിനെ അയോഗ്യനാക്കാന്‍ ബിജെപി എല്ലാ വഴികളും നോക്കിവരികയായിരുന്നുവെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. സത്യം പറയുന്നവരെ അവര്‍ ഇഷ്ടപ്പെടുന്നില്ല, പക്ഷേ ഞങ്ങള്‍ സത്യം പറഞ്ഞുകൊണ്ടേയിരിക്കും. അദാനി വിഷയത്തില്‍ ജെപിസി അന്വേഷണം ആവശ്യപ്പെടുന്നത് കോണ്‍ഗ്രസ് തുടരും, ആവശ്യമെങ്കില്‍ ജനാധിപത്യം സംരക്ഷിക്കാന്‍ ജയിലില്‍ പോകുമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. 

അദാനിക്കെതിരെ നിരന്തരം ചോദ്യങ്ങള്‍ ഉന്നയിച്ചതോടെയാണ് രാഹുല്‍ ഗാന്ധിയെ നിശബ്ദനാക്കാന്‍ ഗൂഢാലോചന ആരംഭിച്ചതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആരോപിച്ചു. ബിജെപി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ, ഏകാധിപത്യ മനോഭാവത്തിന്റെ വ്യക്തമായ ഉദാഹരണമാണിത്. നിയമപരവും രാഷ്ട്രീയവുമായി നേരിടുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com