എസ്എഫ്‌ഐ ആള്‍മാറാട്ടത്തില്‍ നേതാക്കള്‍ക്ക് പങ്കുണ്ടോ?; സിപിഎം അന്വേഷിക്കുന്നു, കമ്മീഷനെ നിയോഗിച്ചു

കേരള യൂണിവേഴ്സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ എസ്എഫ്ഐ നേതാവ് ആള്‍മാറാട്ടം നടത്തിയത് അന്വേഷിക്കാന്‍ സിപിഎം
എസ്എഫ്‌ഐ പതാക,വിശാഖ്
എസ്എഫ്‌ഐ പതാക,വിശാഖ്

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ എസ്എഫ്ഐ നേതാവ് ആള്‍മാറാട്ടം നടത്തിയത് അന്വേഷിക്കാന്‍ സിപിഎം. ഇതിനായി രണ്ടംഗ അന്വേഷണ കമ്മീഷനെ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് നിയോഗിച്ചു. 

ഡികെ മുരളി, പുഷ്പലത എന്നിവരാണ് കമ്മിഷന്‍ അംഗങ്ങള്‍. തിരിമറിയില്‍ സിപിഎം നേതാക്കള്‍ക്ക് പങ്കുണ്ടോ എന്നതടക്കം പരിശോധിക്കും. സംഭവത്തെതുടര്‍ന്ന് വലിയ വിമര്‍ശനമാണ് പാര്‍ട്ടിക്ക് അകത്തും പുറത്തും ഉയര്‍ന്ന് വന്നത്. ഇതോടെയാണ് പാര്‍ട്ടി അന്വേഷണത്തിന് കമ്മീഷനെ നിയോഗിച്ചത്.

ആള്‍മാറാട്ടത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കാട്ടാക്കട എംഎല്‍എ ഐബി സതീഷും അരുവിക്കര എംഎല്‍എ ജി സ്റ്റീഫനും പാര്‍ട്ടിക്ക് പരാതി നല്‍കിയിരുന്നു. 

അതേസമയം, വിഷയത്തില്‍ പൊലീസ് കേസെടുത്തു. കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ജി ജെ ഷൈജുവിനെ ഒന്നാംപ്രതിയാക്കി കാട്ടാക്കട പൊലീസ് ആണ് കേസെടുത്തത്. ആള്‍മാറാട്ടം നടത്തിയ എസ്എഫ്ഐ കാട്ടാക്കട ഏര്യാ കമ്മിറ്റി മുന്‍ സെക്രട്ടറി വൈശാഖ് രണ്ടാം പ്രതിയാണ്. നേരത്തെ, കേരള സര്‍വകലാശാല രജിസ്ട്രാര്‍ നല്‍കിയ പരാതി ഡിജിപി കാട്ടാക്കട പൊലീസിന് കൈമാറിയിരുന്നു. വഞ്ചന, വ്യാജ രേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ടി ജെ ഷൈജുവിനും എസ്എഫ്‌ഐ നേതാവ് വിശാഖിനും വ്യാജരേഖകള്‍ ഉണ്ടാക്കിയതിലും ആള്‍മാറാട്ടം നടത്തിയതിലും പങ്കുണ്ടെന്നു സര്‍വകലാശാലയുടെ പരാതിയില്‍ പറയുന്നു.യുയുസി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങളാണ് സര്‍വകലാശാലയ്ക്ക് നല്‍കിയിരിക്കുന്നത്. ഇത് കോളേജിന്റെയും സര്‍വകലാശാലയുടെയും പ്രതിച്ഛായയ്ക്കും അന്തസിനും കോട്ടമുണ്ടാക്കിയതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

അതിനിടെ, കാട്ടാക്കട കോളജ് പ്രിന്‍സിപ്പലിന്റെ ചുമതല വഹിച്ചിരുന്ന ഷൈജുവിനെ സ്ഥാനത്തു നിന്നും നീക്കി കേരള സര്‍വകലാശാല ഉത്തരവിറക്കി. ആള്‍മാറാട്ടത്തിന് കൂട്ടുനിന്നതിനാണ് നടപടി. അഞ്ചുവര്‍ഷത്തേക്ക് അധ്യാപകനെ സര്‍വകലാശാലയുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളില്‍നിന്നും മാറ്റി നിര്‍ത്താനും സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനിച്ചിട്ടുണ്ട്.

ഡിസംബര്‍ 12 ന് കോളജില്‍ നടന്ന യുയുസി തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ പാനലില്‍ നിന്നും ആരോമല്‍, അനഘ എന്നിവരാണ് വിജയിച്ചത്. എന്നാല്‍ കോളജില്‍ നിന്നും സര്‍വകലാശാലയിലേക്ക് യുയുസിമാരുടെ പേരു നല്‍കിയപ്പോള്‍, അനഘയ്ക്ക് പകരം വിശാഖിന്റെ പേര് നല്‍കുകയായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ എസ്എഫ്ഐയും സിപിഎമ്മും വൈശാഖിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com