മുഖ്യമന്ത്രി സ്ഥാനം സംവരണ സീറ്റാണോ? അവിടെയല്ല സ്ത്രീസമത്വത്തെക്കുറിച്ച് ആലോചിക്കേണ്ടത്: കെ കെ ശൈലജ

മുഖ്യമന്ത്രിയായി പുതിയൊരാള്‍ക്ക് അവസരം കൊടുക്കണ്ടേ എന്ന ചോദ്യത്തിന് "മുഖ്യമന്ത്രി സ്ഥാനം ഒന്നല്ലേ ഒള്ളൂ?" എന്നായിരുന്നു ടീച്ചറുടെ മറുപടി
കെ കെ ശൈലജ/ചിത്രം: ബി പി ദീപു
കെ കെ ശൈലജ/ചിത്രം: ബി പി ദീപു
Updated on
1 min read

ന്നാം പിണറായി സര്‍ക്കാറില്‍ ആരോഗ്യമന്ത്രിയെന്ന നിലയില്‍ തിളങ്ങിയ കെ കെ ശൈലജ രണ്ടാം മന്ത്രിസഭയിലും അംഗമായിരിക്കുമെന്ന് പ്രതീക്ഷിച്ചവര്‍ ഏറെയാണ്. മുഖ്യമന്ത്രി സ്ഥാനത്ത് ശൈലജ ടീച്ചറെ കണ്ടവരും ഒരുപാടുണ്ട്. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാരില്‍ മുന്‍ ആരോഗ്യമന്ത്രി ഇടം നേടിയില്ല. ഇത് പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ക്ക് മാത്രമാണ് കഠിനമായ തീരുമാനമായി തോന്നുന്നതെന്നും തങ്ങള്‍ക്ക് അങ്ങനെയല്ലെന്നും പറയുകയാണ് ടീച്ചര്‍. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു കെ കെ ശൈലജ. 

"നേതൃത്വം നല്‍ക്കുന്ന വ്യക്തി ഒഴിച്ച് ബാക്കിയെല്ലാവരും പുതുമുഖങ്ങളായിരിക്കുമെന്നത് പാര്‍ട്ടി എടുത്ത തീരുമാനമാണ്, അപ്പോഴേ ഞങ്ങള്‍ക്കറിയാമായിരുന്നു ഞങ്ങളാരും ഉണ്ടായിരിക്കില്ലെന്ന്. ഞാന്‍ വരുമ്പോള്‍ ഞാന്‍ പുതിയതാ, ശൈലജ ടീച്ചര്‍ക്ക് ഇങ്ങനെയൊക്കെ ചെയ്യാന്‍ കഴിയുമെന്ന് നിങ്ങളാരെങ്കിലും വിചാരിച്ചിരുന്നോ? എനിക്കൊരു ഉത്തരവാദിത്വം കിട്ടിയപ്പോള്‍, അവസരം കിട്ടിയപ്പോള്‍ ഞാനത് നിര്‍വഹിച്ചു. അതുപോലെ എല്ലാവര്‍ക്കുമൊരു അവസരം കൊടുക്കണ്ടേ?", ടീച്ചര്‍ ചോദിച്ചു. എന്നാല്‍ മുഖ്യമന്ത്രിയായി പുതിയൊരാള്‍ക്ക് അവസരം കൊടുക്കണ്ടേ എന്ന ചോദ്യത്തിന് "മുഖ്യമന്ത്രി സ്ഥാനം ഒന്നല്ലേ ഒള്ളൂ?" എന്നായിരുന്നു ടീച്ചറുടെ മറുപടി. 

"ഈ മുഖ്യമന്ത്രി സ്ഥാനം ഒന്നല്ലേ ഒള്ളൂ? ഇതെന്താ സംവരണ സീറ്റാണോ? കഴിഞ്ഞ വര്‍ഷം പുരുഷനായതുകൊണ്ട് ഇത്തവണ സ്ത്രീയാവണം എന്ന് പറയാന്‍. മുഖ്യമന്ത്രി സ്ഥാനമൊന്നും അങ്ങനെയൊരു സംവരണ സീറ്റായിട്ട് സങ്കല്‍പ്പിക്കാന്‍ പാടില്ല. അവിടെയല്ല സ്ത്രീസമത്വത്തെക്കുറിച്ച് ആലോചിക്കേണ്ടത്. അതിനർത്ഥം, അത്തരമൊരു സ്ഥാനം സ്ത്രീകൾക്ക് ഏറ്റെടുക്കാൻ കഴിയില്ല എന്നു ഞാൻ കരുതുന്നു എന്നല്ല. അങ്ങനെയൊരു സന്ദർഭം ഉണ്ടാകുമ്പോൾ അതും സംഭവിക്കും", ശൈലജ പറഞ്ഞു. .

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്ന പാര്‍ട്ടിയാണെന്ന് തനിക്ക് ഉറപ്പായും പറയാന്‍ കഴിയുമെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു. "അല്ലെങ്കില്‍ ഒരു സാധാരണ ജീവിതം നയിച്ച ഞാനൊന്നും ഇവിടെ എത്തിച്ചേരുമായിരുന്നില്ല. എന്റെ പാര്‍ട്ടി ഓരോ ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിച്ച് പ്രോത്സാഹിപ്പിച്ചതുകൊണ്ടാണല്ലോ ഞാനിവിടെ എത്തിയത്. അല്ലെങ്കില്‍ ഞാനിപ്പോ സാധാരണ ഒരു ശൈലജ ടീച്ചറായിട്ട് ഏതെങ്കിലും ഒരു കമ്മറ്റിക്കകത്ത് പ്രവര്‍ത്തിക്കുകയല്ലേ ഒള്ളു. ആ ഉത്തരവാദിത്വം എനിക്ക് തന്നതുകൊണ്ടല്ലേ ഞാനിവിടെ എത്തിയത്", ടീച്ചര്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com