പാലക്കാട്: അരയ്ക്കുമുകളിൽ മുറിച്ചുമാറ്റപ്പെട്ട ശരീരവും ജീർണിച്ച മുഖവും, ബാഗിനുള്ളിൽ ഉപ്പയുടെ മൃതദേഹംകണ്ട് പൊട്ടിക്കരയാതെ പിടിച്ചുനിൽക്കാൻ സുഹൈലിനും ഷിയാസിനും കഴിഞ്ഞില്ല. ആ കാഴ്ച്ച ഇരുവരെയും തളർത്തി. ബാഗിലേക്ക് ഒരു നോക്ക്, പിന്നെ കണ്ണുകളടച്ച് സഹോദരീ ഭർത്താവ് ഫിറോസിന്റെ ചുമലിലേക്ക് ചാഞ്ഞു.
സിദ്ദിഖിന്റെ മൃതദേഹാവശിഷ്ടങ്ങൾ അട്ടപ്പാടി ചുരത്തിൽ തള്ളിയെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ രാവിലെ പൊലീസിനും ബന്ധുക്കൾക്കുമൊപ്പം സുഹൈലും ഷിയാസും ചുരത്തിലെത്തിയത്. മൃതദേഹമടങ്ങിയ ബാഗുകൾ അഗ്നിരക്ഷാസേന പുറത്തെടുത്തപ്പോൾ തിരിച്ചറിയാൻ പൊലീസ് ഇവരെ വിളിപ്പിച്ചിരുന്നു.
കോഴിക്കോട് ‘ചിക് ബേക്’ ഹോട്ടൽ നടത്തുന്ന തിരൂർ സ്വദേശിയായ സിദ്ദിഖാണ് കൊല്ലപ്പെട്ടത്. ബിസിനസ് ആവശ്യവുമായി ബന്ധപ്പെട്ട യാത്രകൾക്കായി ഇടയ്ക്കിടെ വീട്ടിൽ നിന്ന് മാറിനിൽക്കാറുള്ളതിനാൽ സിദ്ദിഖിനെ കാണാതായിട്ടും ആദ്യം ആർക്കും സംശയമൊന്നും തോന്നിയിരുന്നില്ല. ഫോൺ സ്വിച്ച് ഓഫ് ആയതാണ് എന്തോ സംഭവിച്ചിട്ടുണ്ടെന്ന സംശയത്തിനിടവരുത്തിയതെന്ന് സിദ്ദിഖിന്റെ മകളുടെ ഭർത്താവ് ഫിറോസ് പറഞ്ഞു. ഹോട്ടലിൽ പതിവായി കോഴിയെ നൽകുന്നവരടക്കം വിളിക്കാൻ തുടങ്ങി, അങ്ങനെയാണ് ഞായറാഴ്ച പൊലീസിൽ പരാതി നൽകിയത്. 13 കൊല്ലം മുമ്പാണ് ഗൾഫിൽനിന്ന് സിദ്ദിഖ് തിരിച്ചെത്തിയത്. പണം തട്ടിയെടുക്കാനാണ് കൊലപാതകം നടത്തിയതെന്നാണ് ബന്ധുക്കളുടെ ആരോപണം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ