'പോയെടാ... എന്റെ കുട്ടി പോയി...'; പൊട്ടിക്കരഞ്ഞ് റോയ്; ഹൃദയം നുറുങ്ങുന്ന നൊമ്പരക്കാഴ്ചകൾ
കൊച്ചി: പോയെടാ... എന്റെ കുട്ടി പോയി...അവൾ പോയില്ലേ... ഇനി എന്തിനാണിവിടെ നിൽക്കുന്നത്. കുസാറ്റ് ദുരന്തത്തിൽ വിദ്യാർത്ഥിനി ആൻ റുഫ്തയുടെ മരണവിവരം അറിഞ്ഞ പിതാവ് റോയ് പൊട്ടിക്കരഞ്ഞപ്പോൾ ആശ്വസിപ്പിക്കാനാകാതെ ഹൈബി ഈഡൻ അടക്കമുള്ളവർ. പ്രതിപക്ഷനേതാവ് വി ഡി സതീശൻ, ഹൈബി ഈഡൻ എം പി., ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവർക്കൊപ്പമാണ് റോയിയും മകൻ റിഥുലും കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയത്.
ആനിന്റെ വിയോഗവാർത്തയറിഞ്ഞ് കരഞ്ഞു തളർന്ന റോയിയെയും മകനെയും ആശ്വസിപ്പിക്കാൻ കഴിയാത്ത നിലയിലായിരുന്നു കണ്ടു നിന്നവരെല്ലാം. ഹൈബി ഈഡന്റെ കാറിലാണ് റോയിയെയും മകനെയും വീട്ടിലേക്ക് മടക്കിവിട്ടത്. ആൻ റുഫ്തയുടെ അമ്മ സിന്ധു വിസിറ്റിങ് വിസയിൽ ഇറ്റലിയിലേക്ക് ജോലി തേടി പോയിരിക്കുകയാണ്.
അവരെ അപകടവിവരം അറിയിച്ചിട്ടുണ്ട്. മകളെ പഠിപ്പിക്കാനുള്ള പണം കണ്ടെത്താനായിട്ടാണ് അവർ ഇറ്റലിക്ക് പോയത്. അവർക്ക് അവിടെനിന്ന് മടങ്ങിവരാൻ കഴിയുമോ എന്നതിലടക്കം നിലവിൽ സംശയം ഉണ്ട്. കുസാറ്റ് ദുരന്തത്തിൽ ആൻ റുഫ്ത അടക്കം നാലുപേർക്കാണ് ജീവൻ നഷ്ടമായത്. സംഗീതനിശ നടക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടായിരുന്നു ദുരന്തം സംഭവിച്ചത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ