കളമശേരി സ്‌ഫോടന കേസ്: പ്രതിയെ റിമാന്‍ഡ് ചെയ്തു, സ്വന്തം നിലയ്ക്ക് കേസ് വാദിക്കാമെന്ന് മാര്‍ട്ടിന്‍ കോടതിയില്‍

കളമശേരി സ്‌ഫോടന കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിനെ റിമാന്‍ഡ് ചെയ്തു
ഡൊമിനിക് മാർട്ടിൻ/ ഫോട്ടോ: ന്യൂ ഇൻഡ്യൻ എക്സ്പ്രസ്
ഡൊമിനിക് മാർട്ടിൻ/ ഫോട്ടോ: ന്യൂ ഇൻഡ്യൻ എക്സ്പ്രസ്

കൊച്ചി: കളമശേരി സ്‌ഫോടന കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിനെ റിമാന്‍ഡ് ചെയ്തു. ജില്ലാ സെഷന്‍സ് കോടതിയാണ് നവംബര്‍ 29 വരെ ഡൊമിനിക് മാര്‍ട്ടിനെ റിമാന്‍ഡ് ചെയ്തത്. പ്രതിയെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും.

സ്‌ഫോടന കേസ് അതീവ ഗൗരവമുള്ളതെന്ന് കോടതി നിരീക്ഷിച്ചു. അതിനിടെ കേസില്‍ കോടതി ഏര്‍പ്പാടാക്കിയ അഭിഭാഷകന്റെ സേവനം വേണ്ടെന്ന് മാര്‍ട്ടിന്‍ കോടതിയില്‍ പറഞ്ഞു. സ്വന്തം നിലയ്ക്ക് കേസ് വാദിക്കാമെന്നും മാര്‍ട്ടിന്‍ കോടതിയെ ധരിപ്പിച്ചു. മാര്‍ട്ടിന്റെ വാദം കോടതി അംഗീകരിച്ചു. പൊലീസിനെതിരെ പരാതിയില്ലെന്നും പ്രതി കോടതിയെ അറിയിച്ചു.

അതിനിടെ പ്രതിയുടെ തിരിച്ചറിയല്‍ പരേഡിന് കോടതി അനുമതി നല്‍കി. അതുവരെ പ്രതിയുടെ മുഖം മറച്ച് വെയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു. തിരിച്ചറിയല്‍ പരേഡിന് ശേഷം മാത്രമേ പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കുകയുള്ളൂ. മാര്‍ട്ടിനില്‍ നിന്ന് കണ്ടെടുത്ത തെളിവുകളുടെ പട്ടിക പൊലീസ് കോടതിക്ക് കൈമാറി.

അതിനിടെ കേസില്‍ അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിക്കും. എന്‍ഐഎയാണ് ഇക്കാര്യങ്ങള്‍ പരിശോധിക്കുന്നത്. ഡൊമിനിക് മാര്‍ട്ടിന്‍ ജോലി ചെയ്ത സ്ഥലത്തടക്കം വിശദമായ അന്വേഷണം നടത്തും. ദുബായില്‍ 18 വര്‍ഷത്തോളം നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. ഡൊമിനിക്കിന്റെ ഫോണ്‍ വിളികളും സമൂഹമാധ്യമ അക്കൗണ്ടുകളും അന്വേഷണ ഏജന്‍സികള്‍ പരിശോധിച്ചു വരികയാണ്. 

വിദേശത്തുനിന്ന് ബോംബു നിര്‍മാണത്തെക്കുറിച്ച് ഡൊമിനിക് മാര്‍ട്ടിന്‍ പഠിച്ചിരുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ബോംബ് നിര്‍മാണം പഠിക്കാന്‍ ഒട്ടേറെത്തവണ ഇന്റര്‍നെറ്റില്‍ തിരഞ്ഞിട്ടുണ്ട്. ആരെങ്കിലും ബോംബുണ്ടാക്കാന്‍ പഠിപ്പിക്കുകയോ സഹായിക്കുകയോ ചെയ്തിട്ടുണ്ടോയെന്നാണ് എന്‍ഐഎ, എന്‍എസ്ജി, ഇന്റലിജന്‍സ് ബ്യൂറോ, കേരള പൊലീസ് തുടങ്ങിയവര്‍ അന്വേഷിക്കുന്നത്. മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും വിദഗ്ധമായി ഉപയോഗിക്കുന്ന മാര്‍ട്ടിന്റെ കഴിഞ്ഞ ഒരുമാസത്തെ ഡിജിറ്റല്‍ ഫിംഗര്‍ പ്രിന്റ് എന്‍ഐഎയുടെ സൈബര്‍ ഫൊറന്‍സിക് വിഭാഗവും പരിശോധിക്കുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com