തിരുവനന്തപുരം: സനാതന ധര്‍മ്മത്തിന് എതിരായ പരാമര്‍ശത്തില്‍ തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയിനിധി സ്റ്റാലിന് എതിരെ കേന്ദ്രമന്ത്രി വി മുരളീധരന്‍. ഹൈന്ദവ ധര്‍മത്തോട് യഥാര്‍ഥ ബഹുമാനമുണ്ടെങ്കില്‍ ഉദയനിധി സ്റ്റാലിനെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസും സിപിഎമ്മും തയ്യാറകണമെന്ന് അദ്ദേഹം പറഞ്ഞു. സ്‌നേഹത്തിന്റെ കട തുറക്കാന്‍ ഇറങ്ങിയവര്‍ മുന്നോട്ട് വയ്ക്കുന്ന അഖണ്ഡതയുടെ സന്ദേശം ഇതാണോ എന്നും വി മുരളീധരന്‍ ചോദിച്ചു. തിരുവനന്തപുരത്ത് എബിവിപിയുടെ എഴുപത്തിയഞ്ചാം വാര്‍ഷിക ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു കേന്ദ്രമന്ത്രി.
ഉദയനിധി സ്റ്റാലിന്റെ അഭിപ്രായം രാഹുല്‍ ഗാന്ധിയ്ക്കും പിണറായി വിജയനുമുണ്ടാകണം. അതാണവര്‍ സഖ്യമാകുന്നത്. ഗണപതി മിത്താണെന്ന് പറയുന്ന എഎന്‍ ഷംസീറിന്റെ അതേ വാചകമാണ് മറ്റൊരു തരത്തില്‍ ഉദയനിധി സ്റ്റാലിന്‍ പറയുന്നത്. ഉദയനിധി സ്റ്റാലിന്റെ കുടുംബ പാര്‍ട്ടിക്കാര്‍ 2ജിയും കല്‍ക്കരിയുമടക്കം നടത്താവുന്ന അഴിമതിയെല്ലാം നടത്തി ഈ രാജ്യത്തെ കൊള്ളയടിച്ചപ്പോള്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഈ രാജ്യത്തിന് നഷ്ടപ്പെട്ടുപോയ പെരുമ വീണ്ടെടുക്കുന്നു. അതാണ് ഡിഎംകെയെയും കൂട്ടുകാരെയും അസ്വസ്ഥപ്പെടുത്തുന്നത്. യുവാക്കള്‍ ഇത്തരം പ്രവണതകളെ ചോദ്യം ചെയ്യണം എന്നും വി മുരളീധരന്‍ പറഞ്ഞു.
ഇന്ന് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ മുമ്പില്ലാത്ത പ്രാധാന്യം ഇന്ത്യക്കുണ്ട്. വികസ്വര രാഷ്ട്രങ്ങളുടെ, ഗ്ലോബല്‍ സൗത്തിന്റെ ശബ്ദമായി മാറാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് കരുത്ത് പകരുന്നതാണ് ജി 20 അധ്യക്ഷപദവി എന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
സനാതന ധര്‍മ്മം എന്ന ആശയത്തെ ഉന്മൂലനം ചെയ്യണമെന്നായിരുന്നു ഉയദിനിധിയുടെ പ്രസ്താവന. സനാതന ധര്‍മ്മം സാമൂഹിക നീതിക്കും തുല്യതയ്ക്കും എതിരാണ്. കൊതുകുകള്‍, ഡെങ്കിപ്പനി, മലേറിയ, കൊറോണ തുടങ്ങിയവയെപ്പോലെയാണ് സനാതനധര്‍മ്മം. അവയെ എതിര്‍ക്കുകയല്ല, ഉന്മൂലനം ചെയ്യുകയാണ് വേണ്ടതെന്നും ഉദയനിധി പറഞ്ഞു. സംഘപരിവാര്‍ ഭീഷണിക്ക് മുന്നില്‍ പതറില്ല. സനാതന ധര്‍മ്മത്തെ ദ്രാവിഡ ഭൂമിയില്‍ നിന്ന് തടയാനുള്ള നമ്മുടെ ദൃഢനിശ്ചയം അല്‍പ്പം പോലും കുറയില്ലെന്നും ഉദയനിധി സ്റ്റാലിന്‍ അഭിപ്രായപ്പെട്ടിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ വനിത ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം: ഡോക്ടർക്കെതിരെ കേസെടുത്തു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക