'ആരാണ് നുണ പറയുന്നത്? പാർട്ടിയാപ്പീസിലെ അന്വേഷണ റിപ്പോർട്ട് ഇന്ന് അരിയങ്ങാടിയിൽ പോലും കിട്ടും'
By സമകാലിക മലയാളം ഡെസ്ക് | Published: 10th September 2023 06:18 PM |
Last Updated: 10th September 2023 06:18 PM | A+A A- |

അനില്‍ അക്കര
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ആരാണ് കല്ലുവച്ച നുണ പറയുന്നതെന്ന ചോദ്യമുയർത്തി കോൺഗ്രസ് നേതാവ് അനിൽ അക്കര. തനിക്കെതിരെ ഉയർത്തിയ ആരോപണങ്ങളിലെ തെളിവുകൾ അനിൽ പുറത്തു വിടണം എന്നു ആവശ്യപ്പെട്ട് മുൻ എംപി പികെ ബിജു രംഗത്തെത്തിയിരുന്നു. പിന്നാലെ അദ്ദേഹത്തിനു ഫെയ്സ്ബുക്കിലൂടെ മറുപടി പറയുകയായിരുന്നു അനിൽ അക്കര.
കരുവന്നൂർ വിഷയത്തിൽ പികെ ബിജു അടക്കമുള്ളവർ അംഗങ്ങളായ കമ്മീഷനെ ചുമതലപ്പെടുത്തിയതായി കാണിക്കുന്ന പാർട്ടി രേഖകൾ അനിൽ അക്കര പുറത്തുവിട്ടു. ബിജുവിനു പുറമെ പികെ ഷാജനാണ് കമ്മീഷനിലെ മറ്റൊരംഗം.
കേസുമായി ബന്ധപ്പെട്ട് പാർട്ടി ചുമതലപ്പെടുത്തിയ ഒരു അന്വേഷണ കമ്മീഷനിലും താൻ അംഗമായിരുന്നില്ലെന്നു വാർത്താ സമ്മേളനത്തിൽ മറുപടി നൽകവെ ബിജു വ്യക്തമാക്കിയിരുന്നു. എതെങ്കിലും തരത്തിൽ പാർട്ടി അന്വേഷണം നടന്നതായി തനിക്കറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അനിൽ അക്കരയുടെ ഫെയ്സ്ബുക്ക് കുറിപ്പ്
കല്ലുവെച്ച നുണ പറയുന്നതാര്?
കരുവന്നൂർ ബാങ്കിലെ സിപിഎം കമ്മീഷൻ അംഗമായ പി കെ ബിജു പറയുന്നു അങ്ങനെ ഒരു കമ്മീഷൻ ഇല്ലന്ന്. പാർട്ടിയാപ്പീസിൽ ഇരിക്കുന്ന
അന്വേഷണ റിപ്പോർട്ട് ഇന്ന് അരിയങ്ങാടിയിൽപ്പോലും കിട്ടും. കാലം മാറി ഇരുമ്പ് മറയ്ക്ക് തുരുമ്പായി ഓട്ടവീണു.
താനാരാണെന്ന് തനിക്കറിയില്ലെങ്കിൽ
താൻ ചോദിക്ക് താനാരാണെന്ന്
അതാണ് ഇപ്പോൾ ഓർമ്മവരുന്നത്
വ്യക്തിഹത്യ നടത്തുന്നു- പികെ ബിജു
അനിൽ അക്കര ഉന്നയിച്ച ആരോപണങ്ങൾ കോഴിക്കോട് വാർത്താ സമ്മേളനം വിളിച്ചാണ് മുൻ എംപി തള്ളിക്കളഞ്ഞത്. ആരോപണം രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണെന്നു അദ്ദേഹം പ്രതികരിച്ചു. നട്ടാൽ കുരുക്കാത്ത നുണകളാണു അനിൽ പറയുന്നതെന്നു ബിജു വ്യക്തമാക്കി. അനിൽ അക്കര വ്യക്തിഹത്യ നടത്തുകയാണ്. അരോപണങ്ങളെ രാഷ്ട്രീയമായി നേരിടും. നിയമപരമായ നടപടികളും അദ്ദേഹത്തിനെതിരെ സ്വീകരിക്കുമെന്നു പികെ ബിജു പ്രതികരിച്ചു.
കേസിലെ പ്രതികളുമായി തനിക്കൊരു ബന്ധവുമില്ല. പ്രതിയുമായി ഫോൺ ചെയ്തുവെന്ന ആരോപണം പച്ചക്കള്ളമാണ്. ഇതിന്റെയൊക്കെ തെളിവുകൾ പുറത്തു വിടാൻ അനിൽ അക്കര തയ്യാറാകണമെന്നു പികെ ബിജു ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് അനിൽ മറുപടിയുമായി രംത്തെത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ