'എനിക്ക് അയിത്തം, ഞാൻ തരുന്ന പൈസയ്ക്ക് ഇല്ല! പോയി പണി നോക്കാൻ പറഞ്ഞു'- ക്ഷേത്രച്ചടങ്ങിൽ വിവേചനം നേരിട്ടെന്ന് മന്ത്രി രാധാകൃഷ്ണൻ

ഒരു ക്ഷേത്രത്തിൽ‌ ഉദ്ഘടാനത്തിനു പോയപ്പോഴാണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായതെന്നും ഇക്കാര്യം താൻ അപ്പോൾ തന്നെ ആതേ വേദിയിൽ പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്
Updated on
1 min read

കോട്ടയം: ക്ഷേത്രച്ചടങ്ങിൽ സംബന്ധിക്കുന്നതിനിടെ തനിക്ക് ജാതി വിവേചനം നേരിടേണ്ടി വന്നതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ഒരു ക്ഷേത്രത്തിൽ‌ ഉദ്ഘടാനത്തിനു പോയപ്പോഴാണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായതെന്നും ഇക്കാര്യം താൻ അപ്പോൾ തന്നെ ആതേ വേദിയിൽ പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. കോട്ടയത്ത് വേലൻ സർവീസ് സൊസൈറ്റിയുടെ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കവേയാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. ഏത് ക്ഷേത്രത്തിൽ വെച്ചാണ് ഇത്തരമൊരു വിവേചനം നേരിടേണ്ടി വന്നതെന്നു അദ്ദേഹം പക്ഷേ പറഞ്ഞില്ല. 

അദ്ദേഹത്തിന്റെ വാക്കുകൾ

'ഞാനൊരു ക്ഷേത്രത്തിൽ ഉദ്ഘാടനവുമായി ബന്ധപ്പെട്ട പരിപാടിക്കു പോയി. അവിടെയുള്ള പ്രധാന പൂജാരി ഒരു വിളക്കുമായി എന്റെ നേരെ വന്നു. അതെനിക്കു തരാനായിരിക്കും എന്നു കരുതി ഞാന്‌‍ കാത്തു നിന്നു. പൂജാരി പക്ഷേ എന്റെ കൈയിൽ വിളക്കു തന്നില്ല. നേരെ പോയി അദ്ദേഹം തന്നെ നിലവിളക്കു കത്തിച്ചു. അതിനു ശേഷം വിളക്ക് എനിക്കു തരുമെന്നു കരുതി.' 

'എന്നാൽ അദ്ദേഹം സഹ പൂജാരിക്ക് കൈമാറുകയായിരുന്നു. സഹ പൂജാരി കത്തിച്ച ശേഷവും വിളക്ക് എനിക്കു തന്നില്ല. അദ്ദേഹം ആ വിളക്ക് നിലത്തു വയ്ക്കുകയാണ് ചെയ്തത്. ആചാരത്തിന്റെ ഭാ​ഗമാണെന്നും അതിൽ തൊട്ടു കളിക്കേണ്ടെന്നും കരുതി ഞാൻ മാറി നിന്നു.' 

'നിലത്തു വച്ച വിളക്ക് എടുക്കണോ കത്തിക്കണോ എന്നു സ്വയം ചോദിച്ചു. പിന്നെ, പോയി പണി നോക്കാൻ പറഞ്ഞു. ഞാൻ തരുന്ന പൈസക്ക് അയിത്തമില്ല. എനിക്കു അയിത്തം കൽപ്പിക്കുന്നു. ഇക്കാര്യം ആ ചടങ്ങിൽ സംസാരിക്കുമ്പോൾ തുറന്നു പറഞ്ഞു. ഏതു പാവപ്പെട്ടവനും കൊടുക്കുന്ന പൈസക്ക് അയിത്തമില്ല. ആ പൂജാരിയെ ഇരുത്തി കൊണ്ടു തന്നെയാണ് മറുപടി പറഞ്ഞത്.' 

'ഈ പൈസ എത്ര പേരുടെ കൈകളിലൂടെ വരുന്നതാണ്. ഇറച്ചി വെട്ടുകാരന്റെ, മത്സക്കചവടക്കാരന്റെ അടക്കമുള്ളവരുടെ ട്രൗസറിന്റെ പോക്കറ്റിൽ കിടുന്നു വരുന്നതാണ്. അതു വാങ്ങാൻ ഇവർക്ക് ഒരു മടിയും ഇല്ല. പക്ഷേ മനുഷ്യനെ അയിത്തം കൽപ്പിച്ചു മാറ്റി നിർത്തുകയാണ്'- മന്ത്രി തുറന്നടിച്ചു. 

കേരളത്തിൽ ഇപ്പോൾ ജാതീയത നിലനിൽക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ജാതി വ്യവസ്ഥയിലേക്ക് മടങ്ങുന്നതിനോടു യോജിപ്പില്ല. ഇപ്പോഴും മനുഷ്യർ വ്യത്യസ്തരായി നിൽക്കുകയാണ്. ഓരോരുത്തരും വിചാരിക്കുന്നത് അവരാണ് ഉയർന്നവരെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com