തൃശ്ശൂർ: തൃശൂർ ക്രൈംബ്രാഞ്ച് എസ്‌ഐയെ കള്ളക്കേസിൽ കുടുക്കിയ സിഐയ്ക്ക് സസ്പെൻഷൻ. നെടുപുഴ സിഐ ദിലീപ് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. എഡിജിപി എം ആർ അജിത് കുമാറാണ് സസ്പെൻഷൻ ഉത്തരവിറക്കിയത്. കള്ളക്കേസിൽ കുടുക്കിയതാണെന്ന് കണ്ടെത്തിയതിന് പിന്നാലെ സസ്പെൻഷനിലായിരുന്ന എസ്ഐ ആമോദിനെ കഴിഞ്ഞദിവസം സർവീസിൽ തിരിച്ചെടുത്തിരുന്നു.
പൊതുസ്ഥലത്ത് മദ്യപിച്ചെന്ന് കാണിച്ചാണ് ദിലീപ് കുമാർ ആമോദിനെ അറസ്റ്റ് ചെയ്തത്. രക്തസാമ്പിൾ പരിശോധനയിൽ ആമോദിന്റെ ശരീരത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല. ആമോദ് പൊലീസിലെ ഉന്നതർക്കും മുഖ്യമന്ത്രിക്കും പൊലീസ് കംപ്ലെയിന്റ് അതോറിട്ടിക്കും നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയും കേസ് വ്യാജമാണെന്നും കണ്ടെത്തുകയായിരുന്നു. സംസ്ഥാന ഇന്റലിജൻറ്‌സും ജില്ലാ സ്പെഷ്യൽ ബ്രാഞ്ചും നടത്തിയ അന്വേഷണത്തിലാണ് എസ്ഐയ്ക്കെതിരേയുള്ള കേസ് കള്ളക്കേസാണെന്ന് തെളിഞ്ഞത്.
ജൂലൈ 31ന് തൃശൂർ വടൂക്കരയിലായിരുന്നു സംഭവം. വൈകിട്ട് അഞ്ചരയോടെ വീട്ടുസാധനങ്ങൾ വാങ്ങാൻ കടയിലേക്ക് പോയതായിരുന്നു സിറ്റി ക്രൈംബ്രാഞ്ച് എസ്‌ഐ ടിആർ ആമോദ്. സഹപ്രവർത്തകന്റെ ഫോൺ വന്നപ്പോൾ വഴിയരികിൽ സംസാരിച്ചു നിൽക്കുമ്പോഴായിരുന്നു നെടുപുഴ സിഐ ദിലീപ് ജീപ്പിൽ എത്തിയത്. അവധിയിലായിരുന്നു എസ്‌ഐ. ആമോദ്. മദ്യപാനത്തിനു വന്നതാണോയെന്ന് സിഐ ചോദിച്ചു. കടയിലേക്ക് വന്നതാണെന്ന് പറഞ്ഞെങ്കിലും വിശ്വസിച്ചില്ല. ജീപ്പിൽ നിന്ന് പുറത്തിറങ്ങിയ സിഐ നേരെ തൊട്ടടുത്ത മരക്കമ്പനിയ്ക്കുള്ളിൽ പോയി തിരച്ചിൽ നടത്തി. അവിടെ നിന്ന് പാതി കാലിയായ മദ്യക്കുപ്പി കിട്ടി. ഇത്, എസ്ഐ കഴിച്ചതാണെന്ന് പറഞ്ഞ് കസ്റ്റഡിയിലെടുത്തു. ജീപ്പിൽ നേരെ കൊണ്ടുപോയത് ജില്ലാ ആശുപത്രിയിൽ. മദ്യത്തിന്റെ മണമില്ലെന്ന് വൈദ്യപരിശോധന നടത്തിയ ഡോക്ടർ പറഞ്ഞു. ഉടനെ, രക്ത സാംപിൾ എടുപ്പിച്ചു. പിന്നാലെ, അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു.
ഈ വാര്‍ത്ത കൂടി വായിക്കൂ
മകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ