palakkad accident
ഒപ്പന പരിശീലനത്തിനിടെ ആയിഷ , പാലക്കാട് അപകടത്തിൽ മരിച്ച വിദ്യാർഥിനികൾഇൻസ്റ്റ​ഗ്രാം

ഒപ്പനമത്സരങ്ങളില്‍ സ്ഥിരം മണവാട്ടി, ആയിഷ പഠനത്തിലും കലയിലും മിടുക്കി; മോര്‍ച്ചറിക്ക് മുന്നില്‍ നിറകണ്ണുകളുമായി ടീച്ചര്‍

രണ്ടാം ക്ലാസ് മുതല്‍ 8 വരെ സ്‌കൂളില്‍ നടക്കുന്ന ഒപ്പനമത്സരങ്ങളില്‍ സ്ഥിരം മണവാട്ടി.പഠനത്തിലും കലയിലും മിടുക്കി
Published on

പാലക്കാട്: രണ്ടാം ക്ലാസ് മുതല്‍ 8 വരെ സ്‌കൂളില്‍ നടക്കുന്ന ഒപ്പനമത്സരങ്ങളില്‍ സ്ഥിരം മണവാട്ടി.പഠനത്തിലും കലയിലും മിടുക്കി. ചേതനയറ്റ് കിടക്കുന്ന ആയിഷയെ കാണാന്‍ ടീച്ചര്‍ക്ക് മനക്കരുത്തുണ്ടായില്ല. ആയിഷയെ അവസാനമായി ഒരു നോക്കു കാണാന്‍ നിറകണ്ണുകളുമായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് ഓടിയെത്തിയതാണ് ക്ലാസ് ടീച്ചര്‍ നിത്യ. നാടിന്റെ പൊന്നോമനകളായ നാലു വിദ്യാര്‍ഥിനികളുടെ ജീവനെടുത്ത അപകടത്തിന്റെ ഞെട്ടല്‍ വിട്ടുമാറാതെ വിറങ്ങലിച്ച് നില്‍ക്കുകയാണ് നാടും നാട്ടുകാരും. എവിടെയും ഉള്ളുപിടക്കുന്ന നൊമ്പരകാഴ്ചകളാണ്.

രണ്ടാം ക്ലാസ് മുതല്‍ 8 വരെ സ്‌കൂളില്‍ നടക്കുന്ന ഒപ്പനമത്സരങ്ങളില്‍ സ്ഥിരം മണവാട്ടിയാകുന്നത് ആയിഷ ആയിരുന്നുവെന്നു വിതുമ്പിക്കൊണ്ടു ബന്ധു സബിത പറഞ്ഞു. ശ്രീകൃഷ്ണപുരത്തു നടന്ന പാലക്കാട് ജില്ലാ സ്‌കൂള്‍ കലോത്സവത്തിലും പങ്കെടുത്തിരുന്നു.

കുഴിയില്‍ വീണതിനാല്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കണ്‍മുന്നില്‍ വച്ച് അപകടം കൂട്ടുകാരികളുടെ ജീവന്‍ കവര്‍ന്നെടുക്കുന്ന കാഴ്ചയുടെ ഞെട്ടല്‍ വിട്ടുമാറാതെ വിറങ്ങലിച്ച് നില്‍ക്കുകയാണ് അജ്‌ന. അപകടത്തില്‍ ദൂരേക്കു വീണതിനാലാണ് അജ്‌ന രക്ഷപ്പെട്ടത്. ലോറി മറിഞ്ഞത് തന്റെ തൊട്ടപ്പുറത്താണെങ്കിലും കുഴിയില്‍ വീണതിനാല്‍ രക്ഷപ്പെട്ട് അജ്‌ന മാധ്യമങ്ങളോട് പറഞ്ഞു.

കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്നു പരീക്ഷ കഴിഞ്ഞു വീട്ടിലേക്കു പുറപ്പെട്ടതായിരുന്നു അവര്‍ 5 പേരും. അപകടത്തില്‍ നിദ ഫാത്തിമ, റിദ ഫാത്തിമ, ഇര്‍ഫാന ഷെറിന്‍, എഎസ് ആയിഷ എന്നിവര്‍ മരിച്ചപ്പോള്‍ കൂട്ടുകാരി അജ്‌ന മാത്രമാണു രക്ഷപ്പെട്ടത്. ആയിഷ 8 ഇ ഡിവിഷനിലും മറ്റു 4 പേര്‍ ഡി ഡിവിഷനിലുമായിരുന്നു. ദിവസവും ഒരുമിച്ചാണു പോയിവന്നിരുന്നത്. ഇര്‍ഫാനയെ ഡെന്റല്‍ ഡോക്ടറെ കാണിക്കാന്‍ ഉമ്മ ഫാരിസ പനയമ്പാടത്തു കാത്തുനില്‍ക്കുമെന്നു പറഞ്ഞിരുന്നു. ഇര്‍ഫാന ഉമ്മയെ കണ്ട നിമിഷത്തിലാണു ലോറി വന്നിടിച്ചതെന്നും അജ്‌ന പറഞ്ഞു.

അജ്‌ന ദൂരേക്കു വീണതിനാല്‍ രക്ഷപ്പെട്ടു. സിമന്റ് ലോറി പൊടിപറത്തി മറിഞ്ഞുകിടക്കുന്നതാണു കണ്ടത്. നാട്ടുകാര്‍ ഓടിക്കൂടുമ്പോള്‍ അജ്‌ന വിറച്ചുനില്‍ക്കുകയായിരുന്നു. വൈകിട്ട് വീട്ടില്‍ എത്തിയിട്ടും അപകടമോര്‍ത്തു കരയുകയായിരുന്നു അവള്‍.

പരീക്ഷയുടെ ആശങ്കകള്‍ പങ്കിട്ടാണ് അവര്‍ സ്‌കൂളില്‍നിന്നു തിരികെ നടന്നത്. അതിനിടെ നിദയുടെ നനഞ്ഞ കുട ബാഗില്‍ വയ്ക്കാന്‍ ഇടമില്ലെന്നു പറഞ്ഞ് അജ്‌നയെ ഏല്‍പിച്ചു. ഈ റൈറ്റിങ് ബോര്‍ഡ് കൂടി പിടിക്കാന്‍ റിദ പറഞ്ഞു. അജ്‌നയുടെ ഒരു പെന്‍സില്‍ ബോക്‌സ് റിദയുടെ ബാഗില്‍ ഉണ്ടായിരുന്നു. അതു വീട്ടിലെത്തിയിട്ടു തരാമെന്നു പറഞ്ഞു. പക്ഷേ, വീട്ടിലെത്തും മുന്‍പ് നാലുപേരുടെയും ജീവന്‍ വിധി കവര്‍ന്നു. അജ്‌നയുടെ കൈകളില്‍ ആ കുടയും റൈറ്റിങ് ബോര്‍ഡും കുറെ ഓര്‍മകളും ബാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com