'ഭാഗ്യത്തിന് ഇരിക്കാന്‍ കസേര തന്നു, ഇനി പോകില്ല'; നിതിന്‍ ഗഡ്കരിയെ കാണാന്‍ പോയപ്പോള്‍ മോശം അനുഭവം ഉണ്ടായെന്ന് ഗണേഷ് കുമാര്‍

ഡല്‍ഹിയില്‍ നിതിന്‍ ഗഡ്കരിയെ കാണാന്‍ പോയപ്പോള്‍ മോശം അനുഭവമുണ്ടായതായും കേരളത്തിന്റെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ മന്ത്രിക്ക് താത്പര്യമില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു
k b ganesh kumar
കെ ബി ഗണേഷ് കുമാര്‍ ഫയൽ
Updated on
1 min read

തിരുവനന്തപുരം: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കെതിരെ മന്ത്രി കെബി ഗണേഷ് കുമാര്‍. ഡല്‍ഹിയില്‍ നിതിന്‍ ഗഡ്കരിയെ കാണാന്‍ പോയപ്പോള്‍ മോശം അനുഭവമുണ്ടായതായും കേരളത്തിന്റെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ മന്ത്രിക്ക് താത്പര്യമില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഇങ്ങോട്ടുവരേണ്ട, ഒന്നും തരില്ലെന്നാണ് കേന്ദ്രത്തിന്റെ സമീപനം. നിതിന്‍ ഗഡ്കരിയെ കണ്ട് ഉന്നയിച്ച ആറ് ആവശ്യങ്ങളും അംഗീകരിച്ചില്ലെന്നും ഭാഗ്യത്തിന് ഇരിക്കാന്‍ കസേര തന്നുവെന്നും ഇനി പോകില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു

അതേസമയം, സംസ്ഥാനത്ത് റോഡ് അപകടങ്ങള്‍ കുറക്കാന്‍ കര്‍ശന നടപടികളുമായി ഗതാഗത വകുപ്പ്. സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ട് ആളുകള്‍ മരിക്കുന്ന സാഹചര്യമുണ്ടായാല്‍ 6 മാസം പെര്‍മിറ്റ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ അറിയിച്ചു. അശ്രദ്ധമായി വണ്ടി ഓടിച്ച് പരിക്കേല്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ മൂന്ന് മാസം പെര്‍മിറ്റ് റദ്ദാക്കും. സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ക്ലീനര്‍മാര്‍ക്കും പൊലീസ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ പരാതി പറയാന്‍ ഉടമകള്‍ ബസില്‍ നമ്പര്‍ പ്രസിദ്ധീകരിക്കണം. ബസുകളുടെ മത്സരയോട്ടം തടയാന്‍ ജിയോ ടാഗ് ചെയ്യും. ബസ് ഉടമകളുടെ സൊസൈറ്റി ഇത് ചെയ്യണം.പെര്‍മിറ്റ് എടുത്തിരിക്കുന്ന സ്വകാര്യ ബസുകള്‍ ലാസ്റ്റ് ട്രിപ്പ് നിര്‍ബന്ധമായി ഓടണം. ഒരു വണ്ടിയെങ്കിലും ഓടണം. ഇല്ലെങ്കില്‍ പെര്‍മിറ്റ് ക്യാന്‍സല്‍ ചെയ്യണം. മാര്‍ച്ച് മാസത്തിനുള്ളില്‍ ബസില്‍ കാമറ സ്ഥാപിക്കണം.

കഴിഞ്ഞ ദിവസം അപകടമരണമുണ്ടായ പാലക്കാട് പനയമ്പാടത്ത് വേഗത കുറയ്ക്കാനുള്ള നടപടികള്‍ തുടങ്ങിയതായി മന്ത്രി അറിയിച്ചു. സ്ഥലത്ത് സ്ഥിരമായി ഡിവൈഡര്‍ സ്ഥാപിക്കും. ബസ് ബേ മാറ്റി സ്ഥാപിക്കും. ഡിവൈഡര്‍ സ്ഥാപിക്കാന്‍ ഒരു കോടി രൂപ നാഷണല്‍ ഹൈവേ അതോറിറ്റി അനുവദിക്കും. ഊരാളുങ്കല്‍ സൊസൈറ്റിയെ പണി ഏല്‍പ്പിക്കും. പാലക്കാട് ഐഐടിയുടെ 5 ശുപാര്‍ശ നടപ്പാക്കും.

മുണ്ടൂര്‍ റോഡിലും എംവിഡി നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ മാറ്റം വരുത്തും. അടുത്ത ചൊവ്വാഴ്ചക്കു മുമ്പ് പിഡബ്ല്യൂഡി എസ്റ്റിമേറ്റ് സമര്‍പ്പിക്കും. പാലക്കാടിനും-കോഴിക്കോടിനുമിടയില്‍ 16 സ്ഥലങ്ങളില്‍ ബ്ലാക്ക് സ്‌പോര്‍ട്ട് കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥലങ്ങളില്‍ എന്‍എച്ച്എ മാറ്റം വരുത്തും. ഡിസൈന്‍ ചെയ്യുന്നവരാണ് ബ്ലാക്ക് സ്‌പോട്ട് ഉണ്ടാക്കുന്നത്. പനയം പാടത്ത് വിവിധ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് കൃത്യമായി ശ്രദ്ധിച്ചില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com