തുറന്ന കോടതിയില്‍ വാദം കേള്‍ക്കണം; നടിയുടെ ആവശ്യം വിചാരണക്കോടതി തള്ളി
കൊച്ചി: നടിയെ അക്രമിച്ച കേസില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യം തള്ളി. നടിയുടെ ആവശ്യം വിചാരണ കോടതിയാണ് തള്ളിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെതാണ് തീരുമാനം. ഡിസംബര്‍ 12 -ാം തിയതിയാണ് കേസ് തുറന്ന കോടതിയില്‍ വാദം നടത്തണമെന്ന ആവശ്യം വിചാരണ കോടതിയില്‍ നടി ഉന്നയിച്ചത്.
വിചാരണയുടെ വിവരങ്ങള്‍ പുറംലോകം അറിയുന്നതില്‍ എതിര്‍പ്പില്ലെന്നും അന്തിമവാദം തുറന്ന കോടതിയില്‍ നടത്തണമെന്നും ആവശ്യപ്പെട്ട് അതിജീവിത വിചാരണ ക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.
നിലവില്‍ വിചാരണയുടെ വിവരങ്ങള്‍ പുറത്ത് അറിയുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്നും നടിയുടെ ഹര്‍ജിയില്‍ പറയുന്നു സാക്ഷി വിസ്താരമൊക്കെ കഴിഞ്ഞതാണ്. ഈ പശ്ചാത്തലത്തില്‍ അന്തിമവാദം തുറന്ന കോടതിയില്‍ നടത്തുകയും തുറന്ന കോടതിയില്‍ നടക്കുന്ന വിവരങ്ങള്‍ പുറംലോകം അറിയുകയും വേണം. താന്‍ ഒരു സര്‍വൈവര്‍ ആണ്. അതിനാല്‍ വിചാരണ വിവരങ്ങള്‍ പുറംലോകം അറിയുന്നതില്‍ എതിര്‍പ്പില്ലെന്നും കാണിച്ചാണ് നടി ഹര്‍ജി നല്‍കിയത്.
2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് ഷൂട്ടിങ് കഴിഞ്ഞ് കൊച്ചിയിലേക്ക് വരുന്ന വഴി നടി ലൈംഗികമായി ആക്രമിക്കപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങൾ പ്രതികൾ പകർത്തി. ദിലീപ് ഉൾപ്പെടെ 9 പേർ കേസിൽ പ്രതികളായി. കേസിൽ എട്ടാം പ്രതിയാണ് ദിലീപ്. 2019ൽ ആരംഭിച്ച വിചാരണയാണ് ഇപ്പോൾ അന്തിമഘട്ടത്തിലേക്ക് എത്തിയത്. നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവ് അനധികൃതമായി തുറന്നു എന്നതടക്കം ഒട്ടേറെ വിവാദങ്ങളും ഇതിനിടെ ഉണ്ടായി. ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ട് അതിജീവിത കഴിഞ്ഞ ദിവസം രാഷ്ട്രപതിക്കും കത്തയച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക