കോഴിക്കോട്: മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം ടി വാസുദേവൻ നായരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. എംടിയുടെ തിരിച്ചുവരവിനായി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് മലയാളികൾ ഒന്നാകെ. ഇപ്പോൾ എഴുത്തുകാരൻ സേതു ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. 48 വർഷം മുൻപത്തെ എംടിയുടെ ആശുപത്രി വാസത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് സേതുവിന്റെ കുറിപ്പ്. അന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്നതുപോലെ എംടി ആരോഗ്യത്തോടെ തിരിച്ചുവരാനാണ് കാത്തിരിക്കുന്നത് എന്നാണ് അദ്ദേഹം കുറിച്ചത്.
പതിറ്റാണ്ടുകൾക്ക് മുമ്പിൽ കോഴിക്കോട്ടെ ഒരു ആശുപത്രി വളപ്പിൽ ഞാനും സംവിധായകൻ എം .ആസാദും കാവൽ നിന്നത് ഓർമ്മ വരുന്നു. കാര്യമായി ആരുമുണ്ടായിരുന്നില്ല അവിടെ. കുഞ്ഞാണ്ടി, പുതുക്കുടി ബാലൻ അങ്ങനെ ചില മുഖങ്ങൾ ഓർമ്മയുണ്ട്. നാല്പത്തെട്ട്‍ മണിക്കൂറുകൾ കഴിഞ്ഞേ എന്തെങ്കിലും പറയാനാവൂ എന്നാണ് ഡോക്ടർ സി. കെ. രാമചന്ദ്രൻ പറഞ്ഞിരുന്നത്. അത് കഴിഞ്ഞു നാല്പത്തെട്ട്‍ വർഷത്തോളം അദ്ദേഹം മലയാളി മനസ്സിൽ നിറഞ്ഞു നിന്നു....അതു പോലെ ഒന്ന്. ......എളുപ്പമല്ല എന്നറിയാം. പക്ഷെ അത്യാവശ്യം ആരോഗ്യത്തോടെ ...ഇതൊരു മോഹമാണ് ...- സേതു കുറിച്ചു.
കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന എം ടി വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. 16നു പുലർച്ചെയാണ് കഫക്കെട്ടും ശ്വാസതടസ്സവും വർധിച്ചതിനെ തുടർന്ന് എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നുമുതൽ ഐസിയുവിൽ ആയിരുന്നെങ്കിലും വെള്ളിയാഴ്ച രാവിലെ ചെറിയ തോതിൽ ഹൃദയാഘാതം ഉണ്ടായതോടെയാണ് ആരോഗ്യനില ഗുരുതരാവസ്ഥയിലായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക