'കട്ടന്‍ ചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റ് ജീവിതം'; ഇപി ജയരാജന്റെ ആത്മകഥ

'കട്ടന്‍ ചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റ് ജീവിതം'; ഇപി ജയരാജന്റെ ആത്മകഥ

ഇഎംഎസിനൊപ്പം നില്‍ക്കുന്ന ജയരാജന്റെ ചിത്രമാണ് കവര്‍.
Published on

തിരുവനന്തപുരം: സിപിഎം കേന്ദ്രകമ്മറ്റിയും മുതിര്‍ന്ന നേതാവുമായ ഇപി ജയരാജന്റെ ആത്മകഥ ഉടന്‍ പുറത്തിറങ്ങും. 'കട്ടയന്‍ ചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റ് ജീവിതം' എന്നാണ് പുസ്തകത്തിന്റെ പേര്. ഡിസി ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകര്‍.

കവര്‍ ചിത്രം ഡിസി ബുക്‌സ് സാമുഹിക മാധ്യമത്തില്‍ പങ്കുവച്ചു. ഇഎംഎസിനൊപ്പം നില്‍ക്കുന്ന ജയരാജന്റെ ചിത്രമാണ് കവര്‍. പല അപ്രിയസത്യങ്ങളുടെയും തുറന്നു പറച്ചിലുകളുമായി ഇപി ജയരാജന്റെ 'കട്ടന്‍ചായയും പരിപ്പുവടയും- ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം' ഉടന്‍ വരുന്നുവെന്നും കുറിപ്പില്‍ പറയുന്നു.

ഇപി ജയരാജന്‍ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ആത്മകഥയില്‍ ഉണ്ടാകുമെന്ന സൂചന ഡിസി ബുക്‌സ് കുറിപ്പില്‍ പങ്കുവച്ചു.

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെയാണ് ആത്മകഥ എഴുതുന്ന കാര്യം ഇപി ജയരാജന്‍ പറഞ്ഞത്. ആത്മകഥ അന്തിമ ഘട്ടത്തിലാണെന്നും എല്ലാ വിവാദങ്ങളും തുറന്ന് എഴുതുമെന്നും ഇപി പറഞ്ഞിരുന്നു. പ്രകാശ് ജാവഡേക്കറുമായുള്ള വിവാദകൂടികാഴ്ചയെ തുടര്‍ന്നാണ് ഇപി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയത്.സമീപകാലത്തെ ഏറ്റവും വലിയ സംഘടനാ നടപടിയാണ് മുതിര്‍ന്ന നേതാവായ ഇപിയ്ക്കെതിരെ സിപിഎം സ്വീകരിച്ചത്.

എന്നും വിവാദങ്ങള്‍ക്കൊപ്പം തന്നെയായിരുന്നു ഇപിയുടെ സഞ്ചാരം. ദേശാഭിമാനി ബോണ്ട് വിവാദം, ഭൂമി ഇടപാട്, റിസോര്‍ട്ട് വിവാദം, ബന്ധു നിയമന വിവാദം തുടങ്ങി വിവാദങ്ങള്‍ ഒന്നിനുമുകളില്‍ ഒന്നായി പിടിമുറുക്കിയപ്പോഴും എക്കാലത്തും സിപിഎം അദ്ദേഹത്തെ സംരക്ഷിച്ചു നിര്‍ത്തിയിരുന്നു. ബന്ധുനിയമനത്തില്‍ മന്ത്രിസ്ഥാനം തെറിച്ചെങ്കിലും അദ്ദേഹം വൈകാതെ മന്ത്രി സഭയില്‍ അദ്ദേഹം തിരിച്ചെത്തിയിരുന്നു. റിസോര്‍ട്ട് വിവാദം കേരളരാഷ്ട്രീയത്തില്‍ ചര്‍ച്ചയായപ്പോഴും ഇപിയെ കൈവിടാന്‍ മുതിര്‍ന്ന നേതാക്കള്‍ തയ്യാറായില്ല.

എന്നാല്‍, ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കുടികാഴ്ചയും ലോക്സഭാ തെരഞ്ഞെടുപ്പ് ദിവസം ഇപി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ നടത്തിയ തുറന്നുപറച്ചിലും എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇപിയ്ക്ക് പുറത്തേക്കുള്ള വാതില്‍ തുറന്നു.വിവാദങ്ങളുടെ തോഴനായ ഇപി ജയരാജന്റെ ആത്മകഥ പുറത്തുവരുമ്പോള്‍ അത് സിപിഎം രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുമോയെന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com