രാവിലെ തീരുമാനിച്ച പരിപാടി ഉച്ചയ്ക്കാക്കി, ദിവ്യയെ വിളിച്ചുവരുത്തിയത് കലക്ടര്‍, ഇതിന് പിന്നില്‍ ഗൂഢ ലക്ഷ്യം; അന്വേഷിക്കണമെന്ന് സിഐടിയു നേതാവ്

എഡിഎം നവീന്‍ ബാബു വേണ്ടായെന്ന് പറഞ്ഞിട്ടും യാത്രയയപ്പ് സമ്മേളനം നിര്‍ബന്ധപൂര്‍വ്വം ഒരുക്കിയത് കണ്ണൂര്‍ കലക്ടര്‍ ആണെന്ന് സിഐടിയു സംസ്ഥാന സമിതി അംഗം മലയാലപ്പുഴ മോഹനന്‍
NAVEEN BABU DEATH, UPDATION
മലയാലപ്പുഴ മോഹനന്‍, നവീന്‍ ബാബു സ്ക്രീൻഷോട്ട്
Updated on
2 min read

പത്തനംതിട്ട: എഡിഎം നവീന്‍ ബാബു വേണ്ടായെന്ന് പറഞ്ഞിട്ടും യാത്രയയപ്പ് സമ്മേളനം നിര്‍ബന്ധപൂര്‍വ്വം ഒരുക്കിയത് കണ്ണൂര്‍ കലക്ടര്‍ ആണെന്ന് സിഐടിയു സംസ്ഥാന സമിതി അംഗം മലയാലപ്പുഴ മോഹനന്‍. എഡിഎമ്മിനെ വേദിയിലിരുത്തി ബോധപൂര്‍വ്വം അപമാനിച്ചു. രാവിലെ തീരുമാനിച്ച പരിപാടി ഉച്ചയ്ക്ക് ശേഷമാക്കിയത് കലക്ടര്‍ ആണ്. പരിപാടി മാറ്റി എന്നത് മാത്രമല്ല, ദിവ്യയെ ഫോണില്‍ വിളിച്ച് വരുത്തിയതും കലക്ടറാണെന്നും മലയാലപ്പുഴ മോഹനന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അവിടെ ജീവനക്കാരുടെ യോഗത്തിലേക്ക് പരിപാടിയിലേക്ക് ക്ഷണിക്കാത്ത പി പി ദിവ്യയെ വിളിച്ചുവരുത്തിയത് കലക്ടറാണ്. ഇതില്‍ ഗൂഢ ലക്ഷ്യമുണ്ട്. ഇതുസംബന്ധിച്ച് അന്വേഷിക്കണം. ഇതില്‍ കലക്ടര്‍ക്കാണോ ആര്‍ക്കാണോ ലക്ഷ്യമെന്ന് അറിയില്ല. ഇത് ബോധപൂര്‍വ്വം ചെയ്തതാണ്. കലക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പുറത്തുനിന്ന വന്നയാള്‍ മോശപ്പെട്ട രീതിയില്‍ പറയുക എന്നാല്‍ അദ്ദേഹത്തിന്റെ അനുവാദമില്ലാതെ സംഭവിക്കില്ലെന്നും മലയാലപ്പുഴ മോഹനന്‍ ആരോപിച്ചു. ഇത് ബോധപൂര്‍വ്വം ചെയ്തതാണ്. ഇതിന് പിന്നില്‍ ആരാണെന്നുള്ളത് സര്‍ക്കാര്‍ അന്വേഷിച്ച് കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കലക്ടര്‍ക്കെതിരെയും അന്വേഷണം വേണം. ഇതിന് പിന്നില്‍ ആരാണെങ്കിലും രംഗത്തുകൊണ്ടുവരണമെന്നും മലയാലപ്പുഴ മോഹനന്‍ പറഞ്ഞു.

'യാത്രയയപ്പ് കൊടുക്കുന്നതിനെ കുറിച്ച് ആലോചിച്ചപ്പോള്‍ തന്നെ നവീന്‍ പറഞ്ഞു എനിക്ക് യാത്രയയപ്പ് ആവശ്യമില്ല. കാരണം എന്റെ സര്‍വീസ് ഇനിയും കിടക്കുകയാണ്. സര്‍വീസില്‍ നിന്ന് പിരിഞ്ഞുപോകുകയല്ലല്ലോ. ട്രാന്‍സ്ഫര്‍ മാത്രമുള്ളൂ. യാത്രയയപ്പ് വേണ്ടാ എന്ന് പറഞ്ഞു. പിന്നീട് യാത്രയയപ്പ് സമ്മേളനം നിര്‍ബന്ധപൂര്‍വ്വം ഒരുക്കിയത് കലക്ടറാണ്. അന്ന് രാവിലെ യാത്രയയപ്പ് നടത്താനുള്ള സംവിധാനം ഉണ്ടായി. രാവിലെ യാത്രയയപ്പ് നടത്താന്‍ കലക്ടര്‍ക്കോ നവീനോ ഒരു തടസവും ഉണ്ടായിരുന്നില്ല. അത് ബോധപൂര്‍വ്വം ഉച്ചയ്ക്ക് ശേഷം മാറ്റി. ഉച്ചയ്ക്ക് ശേഷം മാറ്റി എന്ന് മാത്രമല്ല, ദിവ്യയെ ഫോണില്‍ വിളിച്ച് വരുത്തിയത് കലക്ടറാണ്. ആ വിവരം നവീന്‍ വീട്ടില്‍ അറിയിച്ചു. രാവിലെയായിരുന്നു യാത്രയയപ്പ് ആദ്യം നിശ്ചയിച്ചിരുന്നത്. പിന്നീട് ഉച്ചയ്ക്ക് ശേഷം മാറ്റി. യാത്രയയപ്പ് വേണ്ടായെന്ന് ഞാന്‍ ആവുന്നത് പറഞ്ഞതാണ്. കലക്ടര്‍ നിര്‍ബന്ധപൂര്‍വമാണ് യാത്രയയപ്പ് സമ്മേളനം നടത്തിയത്. അവിടെ ജീവനക്കാരുടെ യോഗത്തിലേക്ക് ക്ഷണിക്കാത്ത പി പി ദിവ്യയെ വിളിച്ചുവരുത്തിയത് കലക്ടറാണ്. ഇതില്‍ ഒരു ഗൂഢ ലക്ഷ്യമുണ്ടെന്നാണ് മനസിലാക്കുന്നത്. അതുകൊണ്ട് കൃത്യമായി അന്വേഷണം നടത്തണം.' - സിഐടിയു നേതാവ് തുടര്‍ന്നു.

'ഇതില്‍ കലക്ടര്‍ക്കാണോ ആര്‍ക്കാണോ ലക്ഷ്യമെന്ന് അറിയില്ല.ഇതില്‍ ലക്ഷ്യമുണ്ട്. വേണ്ടായെന്ന് പറഞ്ഞിട്ടും സ്വീകരണം ഏര്‍പ്പെടുത്തുകയും അത് ആരുടെയോ ആവശ്യപ്രകാരം മാറ്റിവെയ്ക്കുകയും ക്ഷണിക്കാത്ത ആളെ വിളിച്ചുവരുത്തുകയും ചെയ്‌തെന്ന് പറയുമ്പോള്‍ ഇതിന് പിന്നില്‍ ഗൂഢ ലക്ഷ്യമുണ്ട്. ബോധപൂര്‍വ്വം ചെയ്തതാണ് എന്നാണ് കരുതുന്നത്. ഇത് ഇതിന് പറ്റിയ വേദിയല്ല എന്ന് കലക്ടര്‍ ദിവ്യയോട് പറയണമായിരുന്നു. കലക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പുറത്തുനിന്ന വന്നയാള്‍ മോശപ്പെട്ട രീതിയില്‍ പറയുക എന്നാല്‍ അദ്ദേഹത്തിന്റെ അനുവാദമില്ലാതെ സംഭവിക്കില്ല. ഇത് ബോധപൂര്‍വ്വം ചെയ്തതാണ്. ഇതിന് പിന്നില്‍ ആരാണെന്നുള്ളത് സര്‍ക്കാര്‍ അന്വേഷിച്ച് കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കലക്ടര്‍ക്കെതിരെയും അന്വേഷണം വേണം. ഇതിന് പിന്നില്‍ ആരാണെങ്കിലും രംഗത്തുകൊണ്ടുവരണം.'- മലയാലപ്പുഴ മോഹനന്‍ കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com