ഗൂഢാലോചന പുറത്തുവരണം, പ്രശാന്തനെയും പ്രതി ചേര്‍ക്കണം; ആവശ്യവുമായി നവീന്‍ബാബുവിന്റെ കുടുംബം

മുഖ്യമന്ത്രിക്ക് നല്‍കിയെന്ന് പറഞ്ഞ് പ്രചരിപ്പിച്ച വ്യാജ പരാതി അടക്കം ആരാണ് ഉണ്ടാക്കിയതെന്ന് അറിയണം
naveen babu, pp divya
എഡിഎം നവീൻ ബാബു, പി പി ദിവ്യ ഫെയ്സ്ബുക്ക്
Updated on
1 min read

പത്തനംതിട്ട: കണ്ണൂര്‍ എഡിഎം നവീന്‍ബാബുവിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന പുറത്തുവരണമെന്ന് കുടുംബം. മുഖ്യമന്ത്രിക്ക് നല്‍കിയെന്ന് പറഞ്ഞ് പ്രചരിപ്പിച്ച വ്യാജ പരാതി അടക്കം ആരാണ് ഉണ്ടാക്കിയതെന്ന് അറിയണം. സത്യം തെളിയാന്‍ പ്രശാന്തിന്റെ പങ്ക് അന്വേഷിക്കണം. ബിനാമി ഇടപാടുകള്‍ പുറത്തുവരാനും അന്വേഷണം അനിവാര്യമാണെന്നും നവീന്റെ കുടുംബം ആവശ്യപ്പെടുന്നു.

ദിവ്യയ്ക്കു പുറമേ, ആരോപണം ഉന്നയിച്ച പ്രശാന്തനെ കൂടി പ്രതിചേര്‍ക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടെങ്കിലും, പൊലീസ് പ്രശാന്തനെ പ്രതി ചേര്‍ത്തില്ലെന്നും ബന്ധു ഹരീഷ് കൂമാര്‍ പറഞ്ഞു. ആരോപണത്തിനു പിന്നില്‍ ഗൂഢാലോചന സംശയം ഉന്നയിച്ച് എസ്എച്ച്ഒയ്ക്ക് പരാതി നല്‍കിയിരുന്നു. ഈ മാസം 15 നാണ് നവീന്‍ബാബുവിന്റെ സഹോദരന്‍ ഗൂഢാലോചന സംശയിച്ച് പൊലീസിന് പരാതി നല്‍കിയത്. അതില്‍ ഒരു നടപടിയും ഉണ്ടായില്ലെന്നും കുടുംബം ആരോപിക്കുന്നു.

യാത്രയയപ്പ് ചടങ്ങില്‍ ദിവ്യ സംബന്ധിക്കുന്നതും, ദിവ്യയുടെ പ്രസംഗത്തിന്റെ വീഡിയോ ചിത്രീകരിക്കുന്നതും പ്രചരിപ്പിക്കപ്പെട്ടതും സംശയകരമാണ്. ഇതിനു പിന്നില്‍ പ്രശാന്തനും പി പി ദിവ്യയും തമ്മില്‍ ഗൂഢാലോചന നടന്നുവെന്ന് സംശയമുണ്ടെന്നാണ് പരാതിയില്‍ വ്യക്തമാക്കിയിരുന്നത്. പൊലീസില്‍ നിന്നും ഇതിന്മേല്‍ നടപടിയുണ്ടായില്ലെങ്കില്‍, പ്രശാന്തനെ കൂടി പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് കുടുംബം സൂചിപ്പിച്ചു.

അതേസമയം അന്വേഷണത്തിന്റെ ഭാഗമായി നവീന്‍ബാബുവിന്റെ കുടുംബാംഗങ്ങളെ കണ്ട് പ്രത്യേക അന്വേഷണ സംഘം നാളെ മൊഴിയെടുക്കുമെന്നാണ് സൂചന. നേരത്തെ നവീന്‍ബാബുവിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരുന്നതിന്ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് സിറ്റി പൊലീസിലെ ഏതാനും ഉദ്യോഗസ്ഥര്‍ എത്തി നവീന്‍ബാബുവിന്റെ ഭാര്യ മക്കള്‍, സഹോദരന്‍, അടുത്ത ബന്ധുക്കള്‍ എന്നിവരില്‍ നിന്നും മൊഴിയെടുത്തത്. വൈകാരികമായ നിമിഷമായതിനാല്‍ പൂര്‍ണമായ തോതില്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം കുടുംബത്തിന്റെ മൊഴിയെടുക്കാനെത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com