Brittas vs Suresh Gopi|'സുരേഷ് ഗോപി നിഷ്‌കളങ്കന്‍, മുന്ന എന്നു പറഞ്ഞപ്പോള്‍ എഴുന്നേറ്റു; ജോര്‍ജ് കുര്യന്‍ പതുങ്ങിയിരുന്നു'

സുരേഷ് ഗോപി ഒരു നിഷ്‌കളങ്കന്‍ ആയതുകൊണ്ട് അദ്ദേഹം വിചാരിച്ചു, ഇത് തന്നെക്കുറിച്ചാണെന്ന്
ജോണ്‍ ബ്രിട്ടാസ് മാധ്യമങ്ങളോടു സംസാരിക്കുന്നു
ജോണ്‍ ബ്രിട്ടാസ് മാധ്യമങ്ങളോടു സംസാരിക്കുന്നു വിഡിയോ ദൃശ്യം
Updated on

തിരുവനന്തപുരം: രാജ്യസഭയിലെ വഖഫ് ബില്‍ ചര്‍ച്ചയ്ക്കിടെ താന്‍ എംപുരാനിലെ മുന്നയുടെ കാര്യം പറഞ്ഞപ്പോള്‍ അതു തന്നെക്കുറിച്ചാണെന്നു പറഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചത് എന്തിനാണെന്ന് സിപിഎം അംഗം ജോണ്‍ ബ്രിട്ടാസ്. താന്‍ ആരുടെയും പേരു പറഞ്ഞിട്ടില്ല. എന്നാല്‍ സുരേഷ് ഗോപി പ്രതികരണവുമായി വരികയായിരുന്നു. അദ്ദേഹം നിഷ്‌കളങ്കനായതുകൊണ്ടാവും അങ്ങനെ തോന്നിയതെന്ന് ബ്രിട്ടാഷ് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

ഏറ്റവും രസകരമായ കാര്യം മുന്ന താനാണെന്നും പറഞ്ഞ് സുരേഷ് ഗോപി എഴുന്നേറ്റതാണ്. പ്രതിപക്ഷ നിരയില്‍ ഉണ്ടായിരുന്ന ഡിഎംകെയുടെ തിരുച്ചി ശിവ, സമാജ് വാദി പാര്‍ട്ടിയുടെ രാംഗോപാല്‍ യാദവ്, ആംആദ്മി പാര്‍ട്ടിയുടെ സഞ്ജയ് സിങ് എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ അത് സഭയില്‍ എഴുന്നേറ്റു നിന്നു പറഞ്ഞു. ജോണ്‍ ബ്രിട്ടാസ് മുന്നയെന്നും യൂദാസ് എന്നുമുള്ള രണ്ടു പേരുകളാണ് പറഞ്ഞത്, അത് താനാണെന്നും പറഞ്ഞ് സുരേഷ് ഗോപി എന്തിനാണ് എഴുന്നേറ്റത് എന്നാണ് അവര്‍ ചോദിച്ചത്. അത് സുരേഷ് ഗോപിയാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല.

രാഷ്ട്രീയ സംവാദങ്ങളില്‍ നമ്മള്‍ ചില ഇമേജുകള്‍ ഉപയോഗിക്കും. മുപ്പതു വെള്ളിക്കാശിന് യൂദാസ് ഒറ്റുകൊടുത്ത പോലെ എന്നൊക്കെ പറയാറുണ്ട്. അത് രാഷ്ട്രീയത്തിലെ ഒരു പ്രയോഗമാണ്. പക്ഷേ അദ്ദേഹത്തിനു പെട്ടെന്നു തോന്നി, താനാണ് മുന്ന, താനാണ് യൂദാസ് എന്നൊക്കെ. ജോര്‍ജ് കുര്യന്‍ ഇതു മനസ്സിലാക്കി, ബുദ്ധിപരമായി സീറ്റില്‍ പതുങ്ങിയിരുന്നു. തന്റെ തല കണ്ട് താനാണെന്ന് ആരെങ്കിലും തെറ്റിദ്ധരിക്കുമോ എന്നു വിചാരിച്ച് അദ്ദേഹം എഴുന്നേറ്റിട്ടേയില്ല. സുരേഷ് ഗോപി ഒരു നിഷ്‌കളങ്കന്‍ ആയതുകൊണ്ട് അദ്ദേഹം വിചാരിച്ചു, ഇത് തന്നെക്കുറിച്ചാണെന്ന്.

പ്രതിപക്ഷ നിരയിലെ പലരും പറഞ്ഞു, അതു നിങ്ങളെക്കുറിച്ചല്ലോ, നിങ്ങളുടെ പേരൊന്നും പറഞ്ഞിട്ടില്ലല്ലോയെന്ന്. എന്നിട്ടും അദ്ദേഹം ഏതൊക്കെയോ സിനിമകളുടെ പേരൊക്കെ പറഞ്ഞ് എഴുന്നേല്‍ക്കുകയായിരുന്നു. 51 വെട്ടിന്റെ കാര്യമൊക്കെ പറഞ്ഞു. കേരളത്തില്‍ ഒരു സിനിമയും നിരോധിക്കണമെന്ന് ഞാനും പറയില്ല, എന്റെ പാര്‍ട്ടിയും പറയില്ല.

സര്‍ഗാത്മകമായി നോക്കിയാല്‍ സെപ്റ്റിക് ടാങ്കില്‍ ഇടേണ്ട ചില പടങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ട്. രാഷ്ട്രീയ പ്രചാരത്തിന്റെ ഭാഗമായി, കേരള സ്റ്റോറി ഉള്‍പ്പെടെയുള്ള പടങ്ങള്‍. അതിനൊക്കെ ഇന്ത്യയുടെ പ്രധാനമന്ത്രി ബ്രാന്‍ഡ് അംബാസഡറായ കാര്യവും മറക്കേണ്ട. ആ സിനിമയൊക്കെ ആവോളം ഇവിടെ കളിച്ചു. ഒരു പൂച്ചക്കുഞ്ഞു പോലും അതു കാണാന്‍ പോയില്ലെന്നത് വേറെ കാര്യം. ഇനിയിപ്പോ ഈ 51 വെട്ട് ബിജെപിക്കു നിയന്ത്രണമുള്ള ഏതെങ്കിലും ചാനലില്‍ കാണിക്കട്ടെ. ബിജെപി അധ്യക്ഷനു തന്നെ നിയന്ത്രണമുള്ള ചാനലില്ലേ. അവിടെ കാണിക്കട്ടെ. അതൊക്കെ നല്ല കാര്യമല്ലേ. അദ്ദേഹം എന്തിനാണ് കൈരളി കാണിക്കൂ എന്നു പറയുന്നത്. കൈരളിക്ക് ഇത്തരം പടങ്ങള്‍ കാണിക്കാനുള്ള വകതിരിവില്ലായ്മയില്ല.

കേന്ദ്ര സഹമന്ത്രിയൊക്കെയാണെങ്കിലും അദ്ദേഹം പറയുന്നത് അത്രയ്ക്കു ഗൗരവത്തില്‍ എടുക്കേണ്ട. സഹാനുഭൂതിയാണ് വേണ്ടത്. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി തന്നെ ഗൗരവത്തോടെ കാണുന്നുണ്ടോയെന്ന് ജോണ്‍ ബ്രിട്ടാസ് ചോദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com