

തിരുവനന്തപുരം: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനെ പുകഴ്ത്തിയുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റ് വിവാദമായതിന് പിന്നാലെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ദിവ്യ എസ് അയ്യർ. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ തന്നെയായിരുന്നു ദിവ്യയുടെ മറുപടി. തനിക്കു ബോധ്യമുള്ളപ്പോൾ സ്നേഹാദരവ് അർപ്പിക്കുക അന്നും ഇന്നും ഒരു പതിവ് ആണ്. അതു പത അല്ല, താൻ നടക്കുന്ന ജീവിത പാത ആണെന്നാണ് ദിവ്യയുടെ പോസ്റ്റ്.
"മഴ പെയ്തു കഴിഞ്ഞു മരം പെയ്യുന്നു എന്ന പോലെ ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികൾ എവിടൊക്കെയോ ചിലമ്പുന്നതും, പുലമ്പുന്നതും കേൾക്കുന്നുണ്ട്. എന്റെ ഔദ്യോഗിക കുടുംബത്തിലെ അംഗങ്ങൾ വിട്ടു പോകുമ്പോൾ, അവരുമായി ചേർന്നു പ്രവർത്തിക്കുവാൻ അഭിമാനം തോന്നി എന്നു എനിക്കു ബോധ്യമുള്ളപ്പോൾ സ്നേഹാദരവ് അർപ്പിക്കുക അന്നും ഇന്നും എന്റെ ഒരു പതിവ് ആണ്. അതു പത അല്ല, ഞാൻ നടക്കുന്ന എന്റെ ജീവിത പാത ആണ്. ഇനിയും തുടരും. ഏവരോടും, സസ്നേഹം" - എന്നാണ് ദിവ്യ കുറിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിനെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തതിനു പിന്നാലെ ദിവ്യ എസ് അയ്യർ എഴുതിയ അഭിനന്ദന പോസ്റ്റിനെതിരെ കെ മുരളീധരൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളിൽ നിന്നു വിമർശനം ഉയർന്നിരുന്നു.
സോപ്പിടുമ്പോള്‍ വല്ലാതെ പതപ്പിച്ചാല്‍ ഭാവിയില്‍ ദോഷം ചെയ്യുമെന്നായിരുന്നു ദിവ്യയ്ക്കു നേരെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്റെ വിമർശനം. അതേസമയം, ദിവ്യയുടെ ഭർത്താവും മുൻ എംഎൽഎയുമായ കെ എസ് ശബരീനാഥന്റെ ഫെയ്സ്ബുക്ക് പോസ്റ്റുകൾക്ക് നേരെ വലിയതോതിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates