
തിരുവനന്തപുരം: സിഎംആര്‍എല്ലിന് സേവനം നല്‍കാതെ പണം വാങ്ങിയെന്ന് മൊഴി നല്‍കിയിട്ടില്ലെന്ന് വീണാ വിജയന്‍. അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ മൊഴി നല്‍കി, അവര്‍ അത് രേഖപ്പെടുത്തി. എന്നാല്‍ സേവനം നല്‍കാതെ പണം കൈപ്പറ്റിയെന്ന് മൊഴി നല്‍കിയില്ല. ഇത്തരം പ്രചാരണങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും വിണാ വിജയന്‍ പറഞ്ഞു. ഇടപാടുമായി ബന്ധപ്പെട്ട് ഇതാദ്യമായാണ് വീണയുടെ പ്രതികരണം.
'വീണയുടെ മൊഴി'- എന്ന പേരില്‍ മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് നേരത്തെ വീണയുടെ ഭര്‍ത്താവും മന്ത്രി പി എ മുഹമ്മദ് റിയാസും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സേവനം നല്‍കാതെ പണം വാങ്ങിയെന്ന് മൊഴി നല്‍കിയിട്ടില്ലെന്നാണ് മൊഴി നല്‍കിയ ആളുമായി സംസാരിച്ചപ്പോള്‍ മനസിലായതെന്ന് മന്ത്രി പറഞ്ഞു.'അസത്യമായ വാര്‍ത്തയാണ് കൊടുത്തത്. അത്തരമൊരു മൊഴി നല്‍കിയിട്ടില്ല. ഏതെങ്കിലും രാഷ്ട്രീയ പാര്‍ടിയുടെ ഓഫീസില്‍ നിന്ന് ഏഴുതി കൊടുക്കുന്നത് അതേ പോലെ വാര്‍ത്താക്കുന്ന സ്ഥിതി വന്നാല്‍ പ്രത്യേകിച്ച് മറുപടി പറയാനില്ല. വാര്‍ത്ത നല്‍കുന്നവര്‍ക്ക് എന്തും നല്‍കാമല്ലോ. മറ്റുകാര്യങ്ങളെല്ലാം കോടതിയിലുളള കാര്യമാണ്. മറ്റു വിഷയങ്ങളില്‍ പ്രതികരിക്കുന്നില്ല'- മന്ത്രി റിയാസ് പറഞ്ഞു.
എക്സാലോജിക്-സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസില്‍ സിഎംആര്‍എല്ലിന് ഒരു തരത്തിലുള്ള സേവനവും നല്‍കിയിട്ടില്ലെന്ന് എക്സാലോജിക് ഉടമ വീണാ വിജയന്‍ മൊഴി നല്‍കിയെന്നായിരുന്നു എസ്എഫ്ഐഒയുടെ റിപ്പോര്‍ട്ട്. ചെന്നൈ ഓഫിസില്‍ ചോദ്യം ചെയ്തപ്പോള്‍ വീണ ഇത്തരത്തില്‍ മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. വീണയ്ക്കു പുറമേ എക്സാലോജിക് ഉദ്യോഗസ്ഥരും സിഎംആര്‍എല്‍ ഐടി വിഭാഗം മേധാവിയും ഇതു സമ്മതിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ