

കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആനയിടഞ്ഞ് മൂന്നുപേർ മരിച്ച സംഭവത്തിൽ വനംവകുപ്പ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ആനക്ക് ഇടച്ചങ്ങലയിടാതിരുന്നതും തൊട്ടടുത്ത് പടക്കം പൊട്ടിച്ചതുമാണ് അപകടകാരണം. നാട്ടാന പരിപാലന ചട്ടങ്ങൾ ലംഘിച്ചത് ശ്രദ്ധയിൽപെട്ടതായും ക്ഷേത്രത്തിൽ ആനയെ എഴുന്നള്ളിക്കുന്നതിനുള്ള അനുമതി റദ്ദാക്കാൻ നടപടിയെടുത്തതായും വനം കൺസർവേറ്റർ ആർ കീർത്തി വനം മന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ആനക്ക് ഇടച്ചങ്ങലയിടാതിരുന്നതും തൊട്ടടുത്ത് പടക്കം പൊട്ടിച്ചതുമാണ് അപകടകാരണമായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. ഈ കുറ്റത്തിന് വനം വകുപ്പ് കേസെടുത്തു. കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് കൊയിലാണ്ടി സിഐ ശ്രീലാൽ ചന്ദ്രശേഖരൻ അറിയിച്ചു. വടകര ഡിവൈഎസ്പിയും റൂറൽ പൊലീസ് സുപ്രണ്ടും അന്വേഷണം ഏകോപിപ്പിക്കും.
അപകടത്തിൽ മരിച്ച കുറുവങ്ങാട് സ്വദേശികളായ തൈക്കണ്ടി അമ്മുഅമ്മ (79), അയൽവാസി ലീല (62), ഊരള്ളൂർ കാരയാട്ട് രാജൻ (64) എന്നിവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം വെള്ളിയാഴ്ച 4.30 ഓടെ സംസ്കരിച്ചു. മന്ത്രി എബി രാജേഷ്, എംഎൽഎമാരായ കാനത്തിൽ ജമീല, ഇകെ വിജയൻ എന്നിവവരുടെ സാന്നിധ്യത്തിലായിരുന്നു അന്ത്യോപചാരം. വൈകീട്ട് പരിക്കേറ്റ് വിവിധ ആശുപത്രിയിൽ കഴിയുന്ന മുപ്പതിലേറെ പേർ സുഖം പ്രാപിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates