റിയാലിറ്റി അറിയാത്ത പ്രതികരണം; തരൂരിനെ തള്ളി കെ സി വേണുഗോപാല്‍

കേരള സര്‍ക്കാരിന്റെ നയങ്ങള്‍ കൊണ്ട് വന്‍കിട മുതലാളിമാര്‍ക്ക് ഗുണമുണ്ടോ എന്നറിയില്ല, സാധാരണക്കാരന് ഗുണമുള്ള ഒന്നുമില്ല
KC venugopal image
കെ സി വേണുഗോപാല്‍
Updated on

വ്യാവസായിക മേഖലയിലെ കേരളത്തിന്റെ വളര്‍ച്ച അതിശയിപ്പിക്കുന്നതാണെന്ന് തിരുവനന്തപുരം എം പി ശശി തരൂര്‍ നടത്തിയ പ്രതികരണം തള്ളി കെ സി വേണുഗോപാല്‍. തരൂര്‍ ഇത്തരം ഒരു നിലപാട് എടുത്തതിന് പിന്നിലെ സാഹചര്യം എന്താണെന്ന് അറിയില്ലെന്നും കോണ്‍ഗ്രസ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മാധ്യമങ്ങളോട് പ്രതികരിച്ചു.

തരുര്‍ നടത്തിയത് റിയാലിറ്റി അറിയാത്ത പ്രതികരണമാണ്. കേരളത്തില്‍ സര്‍വ്വതും തകര്‍ന്നു കിടക്കുകയാണ്. പ്രതികരണത്തിന് പിന്നിലെ കാരണം എന്തെന്ന് ചോദിച്ച് മനസിലാക്കും. തരൂരിന്റെ ലേഖനം ഉയര്‍ത്തിപ്പിടിച്ച് വ്യവസായ മന്ത്രിയും സിപിഎം നേതാക്കളും നടത്തുന്നത് യാഥാര്‍ഥ്യത്തില്‍ നിന്ന് ഒളിച്ചോടാനുള്ള ശ്രമമാണെന്നും കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി.

കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങള്‍ എല്ലാം തകര്‍ച്ചയുടെ വക്കിലാണ്. കയര്‍, കശുവണ്ടി തൊഴിലാളികളുടെ അവസ്ഥ എന്താണ്. തൊഴിലാളികള്‍ക്ക് പണിയില്ലാത്ത നിലയാണുള്ളത്. കേരള സര്‍ക്കാരിന്റെ നയങ്ങള്‍ കൊണ്ട് വന്‍കിട മുതലാളിമാര്‍ക്ക് ഗുണമുണ്ടോ എന്നറിയില്ല, സാധാരണക്കാരന് ഗുണമുള്ള ഒന്നുമില്ല. കേരളത്തില്‍ ഫീല്‍ഡില്‍ നില്‍ക്കുന്ന താനുള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് വ്യവസായ വളര്‍ച്ച എന്ന വാദം അംഗീകരിക്കാനാകില്ലെന്നും കെ സി വേണുഗോപാല്‍ പറയുന്നു.

വെള്ളിയാഴ്ച ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലായിരുന്നു തരൂര്‍ കേരളത്തിലെ വ്യവസായ വളര്‍ച്ചയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയത്. പിന്നാലെ ലേഖനത്തിലെ അവകാശവാദങ്ങള്‍ ഏറ്റെടുത്ത് ഇടത് നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ തരൂരിന്റെ നിലപാടിനെ പാടെ തള്ളുന്ന നിലപാടായിരുന്നു പ്രതിപക്ഷ നേതാവുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ചത്. ചര്‍ച്ച ശക്തമായതോടെ തന്റെ നിലപാട് ആവര്‍ത്തിച്ച് തരൂര്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com