
തിരുവനന്തപുരം: ആറളം കാട്ടാന ആക്രമണത്തില്‍ ദമ്പതികൾ മരിച്ച സംഭവത്തിൽ വകുപ്പുകളുടെ ഏകോപന പ്രവര്‍ത്തനത്തിന് കര്‍ശന നിര്‍ദേശം നൽകി വനം മന്ത്രി എകെ ശശീന്ദ്രൻ. കണ്ണൂർ ആറളം ഫാമിൽ കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് കരിക്കാമുക്കിലെ വെള്ളി, ഭാര്യ ലീല എന്നിവര്‍ കാട്ടാനയുടെ മുന്നില്‍പെട്ടത്. ഇന്ന് ഉച്ചയോടെയായിരുന്നു ആക്രമണം.
പ്രദേശത്തെ കാട് വെട്ടിത്തെളിക്കുന്നത് ത്വരിതഗതിയിലാക്കാൻ മന്ത്രി ടിഡിആര്‍എം അധികാരികൾക്ക് നിർദേശം നൽകി. കൂടാതെ പാതി പൂർത്തിയായ ആനമതിൽ നിർമാണവും പെട്ടെന്ന് പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. വകുപ്പുകളുടെ ഏകോപനം ഉറപ്പ് വരുത്താന്‍ ജില്ലാ കലക്ടര്‍ ഉള്‍പ്പെടെ ഉള്ളവരും ആയി കൂടിയാലോചന നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ചീഫ് വൈൽഡ് ലൈഫ് വാര്‍ഡനും വനം മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബത്തിനുള്ള നഷ്ട പരിഹാരം ഉടന്‍ നൽകുമെന്നും മന്ത്രി അറിയിച്ചു.
വന്യ മൃഗശല്യത്തിന് ശാശ്വത പരിഹാരം കാണാൻ ആത്മാർത്ഥമായി ശ്രമിക്കുന്നുണ്ട്. വയനാട്ടിലേതു പോലെ ഒരു ആക്ഷൻ പ്ലാൻ ആറളത്ത് നടപ്പാക്കും. ജനങ്ങളുടെ പ്രതിഷേധം സ്വാഭാവികമാണ്. വേണ്ടപ്പെട്ടവർ നഷ്ടപ്പെടുമ്പോൾ വൈകാരികമായി പ്രതികരിക്കും. ആറളം ഫാമിന്‍റെ സവിശേഷത മനസിലാക്കി ജനം ജാഗ്രത പുലർത്തണമെന്നും മന്ത്രി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക