സാമ്പത്തിക പ്രതിസന്ധിയിലും അഫാന്‍ നയിച്ചത് ആഡംബരജീവിതം, കറങ്ങി നടന്നത് ആറുമാസം മുന്‍പ് വാങ്ങിയ ബൈക്കില്‍; അധികം സംസാരിക്കാത്ത പ്രകൃതം

അധികം സംസാരിക്കാത്ത, അയല്‍ക്കാരുമായുള്ള ബന്ധം ഒരു കൈവീശലില്‍ മാത്രം ഒതുക്കുന്ന അഫാനില്‍ നിന്ന് ഉണ്ടായ ക്രൂരകൃത്യം ഉള്‍ക്കൊള്ളാന്‍ കഴിയാതെ നാട്ടുകാര്‍
thiruvananthapuram mass murder case updation
അഫാന്‍
Updated on
1 min read

തിരുവനന്തപുരം: അധികം സംസാരിക്കാത്ത, അയല്‍ക്കാരുമായുള്ള ബന്ധം ഒരു കൈവീശലില്‍ മാത്രം ഒതുക്കുന്ന അഫാനില്‍ നിന്ന് ഉണ്ടായ ക്രൂരകൃത്യം ഉള്‍ക്കൊള്ളാന്‍ കഴിയാതെ നാട്ടുകാര്‍. നിശ്ശബ്ദനെന്നു കരുതിയിരുന്ന യുവാവ് അത്യന്തം വിചിത്ര സ്വഭാവമുള്ളയാളായിരുന്നുവെന്നു നാട്ടുകാര്‍ തിരിച്ചറിയുന്നത് ഇപ്പോള്‍ മാത്രമാണ്.

പാണാവൂരിലെ കോളജില്‍ ബികോം പാതിവഴിയില്‍ നിര്‍ത്തിയ അഫാനു സുഹൃത്തുക്കള്‍ വിരളമാണ്. മാതാവ് ഷെമിയുടെ നാടാണു പേരുമല. അവിടെ സ്ഥലം വാങ്ങി 10 വര്‍ഷം മുന്‍പാണു കുടുംബം വീട് വച്ചത്. പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിലും ബൈക്കില്‍ കറങ്ങി നടക്കുന്നതിലുമായിരുന്നു അഫാനു താല്‍പര്യമെന്നും നാട്ടുകാര്‍ പറയുന്നു.

ഏഴുവര്‍ഷമായി നാട്ടില്‍ വരാന്‍ പോലും കഴിയാത്ത സാമ്പത്തിക ബാധ്യത പിതാവ് അബ്ദുല്‍ റഹീമിനുണ്ടായിരുന്നെങ്കിലും ആഡംബരജീവിതത്തില്‍ അഫാന്‍ ഒരു കുറവും വരുത്തിയില്ല. ഒടുവില്‍ ഉപയോഗിച്ചിരുന്ന ബൈക്ക് വാങ്ങിയത് ആറുമാസം മുന്‍പാണ്. രാത്രിയിലായിരുന്നു അധികവും ബൈക്ക് യാത്രകള്‍.

പഠനം നിര്‍ത്തിയപ്പോള്‍ പിതാവിനെ ഗള്‍ഫിലെ ബിസിനസില്‍ സഹായിക്കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ബിസിനസ് തകര്‍ന്നതോടെ ആ വഴിയുമടഞ്ഞു. സ്വന്തമായി വരുമാനമാര്‍ഗമില്ലാത്തതിന്റെ നിരാശ അഫാനുണ്ടായിരുന്നു. കൂട്ടക്കൊലയ്ക്കുശേഷം എലിവിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച അഫാന്‍ ആദ്യമായി ഈ ശ്രമം നടത്തുന്നത് എട്ടു വര്‍ഷം മുന്‍പാണ്. ആവശ്യപ്പെട്ട മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുക്കാന്‍ മാതാപിതാക്കള്‍ വിസമ്മതിച്ചതോടെയായിരുന്നു ഇതെന്ന് പൊലീസ് പറയുന്നു.

ചുരുളഴിക്കാന്‍ പൊലീസ്

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ പൊലീസ്. സാമ്പത്തിക ബാധ്യതയാണോ കാരണം, അതോ മറ്റു കാരണങ്ങള്‍ വല്ലതുമുണ്ടോ തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രതി അഫാനെ വിശദമായി ചോദ്യം ചെയ്യുന്നതോടെ ഉത്തരം കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

പ്രതി അഫാനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. അഫാന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെങ്കിലും ഇന്നു കൂടി ആശുപത്രിയില്‍ തുടരും. അഫാനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൊലപാതക കാരണത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കൂ എന്നാണ് പൊലീസ് പറയുന്നത്. കൂട്ടക്കൊലപാതകങ്ങള്‍ക്ക് പിന്നില്‍ കൃത്യമായ ആസൂത്രണം ഉണ്ടായിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഓരോരുത്തരേയും ആക്രമിക്കാനുള്ള സമയം അഫാന്‍ തീരുമാനിച്ചിരുന്നുവെന്നും പൊലീസ് കരുതുന്നു. വൈകീട്ട് സഹോദരനെ കുഴിമന്തി വാങ്ങാന്‍ വിട്ടത് കാമുകിയെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണെന്നുമാണ് പൊലീസ് നിഗമനം.

കൂട്ട ആത്മഹത്യയെ കുറിച്ച് മുന്‍പ് ആലോചിച്ചിരുന്നുവെന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അഫാന്റെ ഗൂഗിള്‍ സെര്‍ച്ച് ഹിസ്റ്ററി പരിശോധിക്കാനും അന്വേഷണം സംഘം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സൈബര്‍ പൊലീസിന് കത്ത് നല്‍കി. കൂട്ട ആത്മഹത്യയ്ക്കുള്ള മാര്‍ഗങ്ങള്‍ ഗൂഗിളില്‍ തെരഞ്ഞിരുന്നുവെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് അഫാന്റെ ഗൂഗിള്‍ സെര്‍ച്ച് ഹിസ്റ്ററി പരിശോധിക്കാന്‍ തീരുമാനിച്ചത്. ഇതിന് പുറമേ അഫാന്റെയും ഉമ്മ ഷെമിയുടെയും ഫോണുകളും പരിശോധിക്കും. ഇതിനായി ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്്ക്ക് കൈമാറി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com