വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അനുമതി; സമയബന്ധിതമായി പൂര്‍ത്തിയാക്കും

വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതി മന്ത്രിസഭാ യോഗം അംഗീകരിച്ചു
wayanad Landslide
വയനാട് ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്നുള്ള ദൃശ്യങ്ങള്‍ ഫയൽ
Updated on
1 min read

തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതി മന്ത്രിസഭാ യോഗം അംഗീകരിച്ചു. പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കും. പുനരധിവാസ പദ്ധതിയില്‍ സഹായം വാഗ്ദാനം ചെയ്ത് നിരവധി സ്‌പോണ്‍സര്‍മാര്‍ രംഗത്തുവന്നിരുന്നു. ഇവരുമായി ഉടന്‍ തന്നെ ചര്‍ച്ച നടത്താന്‍ മന്ത്രിസഭായോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി.

കഴിഞ്ഞ ദിവസം മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലിനെ അതിതീവ്രദുരന്തമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രത്യേക ധനസഹായം ഒന്നും ഇതുവരെ കേന്ദ്ര പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ അതിതീവ്രദുരന്തമായി പ്രഖ്യാപിച്ചതോടെ ദേശീയദുരന്തനിവാരണ നിധിയില്‍ നിന്ന് ഫണ്ട് അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനം. ഇതിന് പുറമേ അതിതീവ്രദുരന്തമായി കേന്ദ്രം പ്രഖ്യാപിച്ചതോടെ മറ്റു വഴികളിലൂടെ ഫണ്ട് കണ്ടെത്താനും സംസ്ഥാനത്തിന് വഴി തെളിഞ്ഞിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്.

ഇതടക്കം മുപ്പതോളം സുപ്രധാന തീരുമാനങ്ങളാണ് മന്ത്രിസഭായോഗത്തില്‍ എടുത്തത്. വൈകീട്ട് മുഖ്യമന്ത്രി നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ സംബന്ധിച്ച് വിശദീകരിക്കും. കഴിഞ്ഞ ദിവസം പുനരധിവാസ പദ്ധതിക്കായി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ ഉടമകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.

ഹാരിസണ്‍ മലയാളം, എല്‍സ്റ്റോണ്‍ ടീ എസ്റ്റേറ്റ് എന്നിവരുടെ ഹര്‍ജിയാണ് തള്ളിയത്. ലാന്‍ഡ് അക്വിസിഷന്‍ നിയമ പ്രകാരം ഭൂമി അളന്ന് തിട്ടപ്പെടുത്താമെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു. ഇതിനാവശ്യമായ സഹായം എസ്റ്റേറ്റ് എസ്റ്റേറ്റ് ഉടമകള്‍ സര്‍ക്കാരിന് ചെയ്ത് കൊടുക്കണം. ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിന് എസ്റ്റേറ്റ് ഉടമകള്‍ തടസ്സം നില്‍ക്കരുത്. ഏറ്റെടുക്കുന്ന ഭൂമിക്ക് നിയമപ്രകാരമുള്ള നഷ്ടപരിഹാരം എസ്റ്റേറ്റ് ഉടമകള്‍ക്ക് നല്‍കണമെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ദുരിതബാധിതര്‍ക്കായി ടൗണ്‍ഷിപ്പ് നിര്‍മ്മിക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനിടെയാണ് ഇതിനെതിരെ എസ്റ്റേറ്റ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്. ലാന്‍ഡ് അക്വിസിഷന്‍ പ്രകാരം എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാനാണ് സര്‍ക്കാരിന് ഹൈക്കോടതി അനുമതി നല്‍കിയത്. എന്നാല്‍ 2013ലെ ലാന്‍ഡ് അക്വിസിഷന്‍ നിയമപ്രകാരം നഷ്ടപരിഹാരം ഉറപ്പാക്കണം. നഷ്ടപരിഹാര തുക സംബന്ധിച്ച് എന്തെങ്കിലും എതിര്‍പ്പ് ഉണ്ടെങ്കില്‍ എസ്റ്റേറ്റ് ഉടമകള്‍ക്ക് വീണ്ടും നിയമ നടപടി സ്വീകരിക്കാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com