

കൊച്ചി: ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ നടന്ന നൃത്ത പരിപാടിയ്ക്ക് പിന്നാലെ കലൂർ സ്റ്റേഡിയം പരിശോധിക്കാൻ ജിസിഡിഎയും കേരള ബ്ലാസ്റ്റേഴ്സ് ടീം അധികൃതരും. മൈതാനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും ജിസിഡിഎ വ്യക്തമാക്കി. കേടുപാടുകൾ ഉണ്ടെന്ന് കണ്ടെത്തിയാൽ മൃദംഗ വിഷനിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും ജിസിഡിഎ കൂട്ടിച്ചേർത്തു.
ജിസിഡിഎയുടെ എഞ്ചിനീയര്‍മാരും ബ്ലാസ്റ്റേഴ്‌സ് അധികൃതരും സംയുക്തമായാണ് പരിശോധന നടത്തുക. ബ്ലാസ്‌റ്റേഴ്‌സുമായി ഇക്കാര്യത്തില്‍ ബന്ധപ്പെട്ടിരുന്നുവെന്നും ജിസിഡിഎ അറിയിച്ചു. പുല്‍ത്തകിടിയില്‍ ദിവ്യ ഉണ്ണിയുടെ കാരവന്‍ കയറ്റുകയും ടച്ച് ലൈന്‍ വരെ 12000ത്തോളം നര്‍ത്തകിമാര്‍ നിരന്നു നില്‍ക്കുകയും ചെയ്തു. ഇതിന് അനുമതി ഉണ്ടായിരുന്നില്ല. ദിവ്യ ഉണ്ണി നൃത്തം ചെയ്തത് മൈതാന മധ്യത്തിലാണ്. ഇതെല്ലാം ഗ്രൗണ്ടിന് കേടുപാടുകളുണ്ടാക്കിയിട്ടുണ്ടെന്നും ജിസിഡിഎ ചൂണ്ടിക്കാട്ടുന്നു.
സ്റ്റേഡിയത്തിലെ താല്ക്കാലിക നിർമാണത്തിൽ സൈറ്റ് എഞ്ചിനീയറുടെ നടപടി വിശദീകരിക്കാൻ ജിസിഡിഎയ്ക്ക് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായതിനാല്‍ കേടുപാടുകള്‍ ഉണ്ടാകാതിരിക്കാനാണ് കായികേതര പരിപാടികള്‍ക്ക് സ്റ്റേഡിയം വിട്ടുകൊടുക്കാതിരുന്നതെന്നും ജിസിഡിഎ വ്യക്തമാക്കി. ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് നടത്തിയ മെഗാ നൃത്തപരിപാടിക്കിടെ സ്റ്റേഡിയത്തില്‍ താത്ക്കാലികമായി കെട്ടിയ സ്റ്റേജില്‍ നിന്ന് വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു.
പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്‍ വലിയ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മൃദംഗ വിഷന്‍ എംഡി എം നികോഷ് കുമാര്‍, സിഇഒ ഷമീര്‍, പൂര്‍ണിമ, നികോഷ് കുമാറിന്റെ ഭാര്യ എന്നിവര്‍ക്കെതിരെ പൊലീസ് വിശ്വാസ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. അതേസമയം കേസില്‍ ആവശ്യമെങ്കില്‍ ദിവ്യ ഉണ്ണിയേയും മൊഴിയെടുക്കാനായി വിളിപ്പിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates