ക്ഷേത്രത്തിലെ വസ്ത്രധാരണം; കാലാനുസൃതമായ പരിഷ്‌കാരങ്ങള്‍ വേണമെന്ന് പിഎസ് പ്രശാന്ത്

എല്ലാവരുംചേര്‍ന്ന് അഭിപ്രായ സമന്വയത്തില്‍ എത്തണം. ഓരോ ക്ഷേത്രത്തിനും ഓരോ തന്ത്രിമാരുണ്ട്. തന്ത്രി സമൂഹവുമായി ആലോചിക്കണം. സര്‍ക്കാരുമായി ആലോചിക്കണം
ps prasanth
പിഎസ് പ്രശാന്ത്
Updated on
1 min read

തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ വസ്ത്രധാരണത്തില്‍ ആരോഗ്യകരമായ ചര്‍ച്ചകള്‍ വേണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. കാലാനുസൃതമായ പരിഷ്‌കാരങ്ങള്‍ ആചാരങ്ങളില്‍ വേണം. ഇക്കാര്യത്തില്‍ എല്ലാവരുമായി ആലോചിച്ച് തീരുമാനമെടുക്കണമെന്ന് പിഎസ് പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.

'ആചാരങ്ങളും അനുഷ്ഠാനങ്ങളും കാലദേശങ്ങള്‍ക്ക് അനുസരിച്ച് പരിഷ്‌കരിക്കപ്പെടണം. അതിന് കൂട്ടായ ചര്‍ച്ചകളും സംവാദങ്ങളും അനിവാര്യമാണ്. കൂട്ടായ ആലോചന വേണം. എല്ലാ മേഖലയിലെ ആളുകളുമായി ആലോചിക്കണം. ചാടിക്കയറി തീരുമാനം പറയാന്‍ പറ്റില്ല'- അദ്ദേഹം പറഞഞു

'തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മാത്രമല്ലല്ലോ അതില്‍ ഒരു തീരുമാനം പറയേണ്ടത്. അഞ്ച് ദേവസ്വം ബോര്‍ഡുകളുണ്ട്. എല്ലാവരുംചേര്‍ന്ന് അഭിപ്രായ സമന്വയത്തില്‍ എത്തണം. ഓരോ ക്ഷേത്രത്തിനും ഓരോ തന്ത്രിമാരുണ്ട്. തന്ത്രി സമൂഹവുമായി ആലോചിക്കണം. സര്‍ക്കാരുമായി ആലോചിക്കണം. അങ്ങനെ ആരോഗ്യപരമായ ചര്‍ച്ചകളിലൂടെ മാത്രമെ അത്തരമൊരു തീരുമാനത്തില്‍ എത്തേണ്ടത്'- പ്രശാന്ത് പറഞ്ഞു.

ഷര്‍ട്ട് ധരിക്കല്‍ പുതിയ അഭിപ്രായമല്ല

ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ധരിച്ച കയറാമെന്ന സച്ചിദാനന്ദ സ്വാമി അഭിപ്രായം പുതിയതല്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി യോഗത്തിന്റെ ക്ഷേത്രങ്ങളില്‍ നേരത്തെ തന്നെ അത്തരത്തിലാണ് കാര്യങ്ങള്‍. മതമോ ജാതിയോ ഇല്ലാതെ വിശ്വാസികള്‍ക്ക് ആര്‍ക്കും ക്ഷേത്രത്തില്‍ വരാമെന്നതാണ് എസ്എന്‍ഡിപി നിലപാട്. ക്ഷേത്രാചാരങ്ങള്‍ കാലാനുസൃതമായി മാറണമെന്നും ജി സുകുമാരന്‍ നായരുടെ അഭിപ്രായത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സനാതന ധര്‍മത്തിന്റെ കാര്യത്തില്‍ തനിക്ക് ഗഹനമായ അറിവ് ഇല്ല. അക്കാര്യം പണ്ഡിതരോട് ചോദിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.ശിവഗിരിയില്‍ സച്ചിദാനന്ദ സ്വാമി ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിക്കുന്നതിനെ കുറിച്ച് ഒരഭിപ്രായം പറഞ്ഞു. അതിനെ പിന്തുണച്ച് മുഖ്യമന്ത്രി ഒരഭിപ്രായം പറഞ്ഞു. അതിന് എതിരായി സുകുമാരന്‍ നായരും പറഞ്ഞു. സുകുമാരന്‍ നായര്‍ക്ക് സച്ചിദാനന്ദ സ്വാമി തന്നെ മറുപടി നല്‍കിയതോടെ ആ കാര്യം അവിടെ അവസാനിച്ചു. ഈ രാജ്യത്ത് എന്തെല്ലാം അനാചാരങ്ങളുണ്ട്. അതെല്ലാം പിഴുതെടുത്തത് ഗുരുദേവന്‍ അല്ലേ. ഒരുദിവസം കൊണ്ട് എല്ലാം മാറില്ല. ഗുരവായൂരിലുണ്ടായിരുന്ന അനാചാരം മാറിയില്ലേ. കൃഷ്ണപിള്ള സഖാവ് മണിയടിക്കാന്‍ പോയപ്പോള്‍ ഇടിച്ചിട്ടില്ലേ?. പിന്നീട് അതെല്ലാം മാറിയില്ലേ. ക്ഷേത്രാചാരങ്ങളില്‍ കാലാനുസൃതമായ മാറ്റം ഉണ്ടാകണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com