

ന്യൂഡല്‍ഹി: മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാന്‍ കൊളീജിയം ശുപാര്‍ശ. നിലവില്‍ പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആണ് ജസ്റ്റിസ് വിനോദ് ചന്ദ്രന്‍. 2011ലാണ് വിനോദ് ചന്ദ്രൻ കേരള ഹൈക്കോടതി ജഡ്ജിയായി ചുമതലയേൽക്കുന്നത്. 2023 മാർച്ച് 29ന് പട്ന ഹൈക്കോടതിചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. മലയാളിയായ ജസ്റ്റിസ് സിടി രവികുമാര്‍ വിരമിച്ച ഒഴിവിലാണ് നിയമനം.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള അഞ്ച് ജഡ്ജിമാരുടെ കൊളീജിയത്തിന്റെതാണ് നിര്‍ദേശം. കേന്ദ്രം ശുപാര്‍ശ അംഗീകരിച്ചതോടെ സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33ല്‍ നിന്ന് 34 ആയി ഉയരും. സുപ്രീം കോടതി ജസ്റ്റിസായ സിടി രവികുമാര്‍ ജനുവരി മൂന്നിനാണ് വിരമിച്ചത്.
'11 വര്‍ഷത്തിലേറെയായി അദ്ദേഹം ഹൈക്കോടതി ജഡ്ജിയായും ഒരു വര്‍ഷത്തിലേറെയായി ഒരു വലിയ ഹൈക്കോടതിയിലും ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹൈക്കോടതി ജഡ്ജിയായും ചീഫ് ജസ്റ്റിസായും ദീര്‍ഘകാലം സേവനമനുഷ്ഠിച്ച ജസ്റ്റിസ് ചന്ദ്രന്‍, വിവിധ നിയമ മേഖലകളില്‍ ഗണ്യമായ അനുഭവമുള്ളയാളാണ്,' കൊളീജിയം പ്രമേയത്തില്‍ പറയുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ ജോലി നോക്കവേ സായാഹ്ന പഠനത്തിലൂടെയാണ് അദ്ദേഹം നിയമബിരുദം നേടിയത്. തുടര്‍ന്ന് ബാങ്ക് ഉദ്യോഗം രാജിവെച്ച് അഭിഭാഷക വൃത്തിയിലേക്ക് കടന്നു. 1990-ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. 2011 നവംബര്‍ എട്ടിന് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിതനായി. 2013 ജൂണ്‍ 24-ന് സ്ഥിരം ജഡ്ജിയായി. ചന്ദ്രബോസ് വധക്കേസില്‍ വ്യവസായി മുഹമ്മദ് നിഷാമിന്റെ ജീവപര്യന്തം കഠിനതടവ് ശരിവച്ചത് അടക്കം ഒട്ടേറെ ശ്രദ്ധേയ വിധികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates