ഇനി പകര്‍ച്ചവ്യാധികളെ എളുപ്പത്തില്‍ കണ്ടെത്താം; സംസ്ഥാനത്ത് മൊബൈല്‍ ഔട്ട്ബ്രേക്ക് പരിശോധന യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുടെ മൊബൈല്‍ ഔട്ട്ബ്രേക്ക് പരിശോധന യൂണിറ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ്ഓഫ് ചെയ്തു
Now infectious diseases can be detected easily; Mobile Outbreak Detection Unit begins operations in the state
സംസ്ഥാനത്ത് മൊബൈല്‍ ഔട്ട്ബ്രേക്ക് പരിശോധന യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു പ്രതീകാത്മക ചിത്രം
Updated on

തിരുവനന്തപുരം: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുടെ മൊബൈല്‍ ഔട്ട്ബ്രേക്ക് പരിശോധന യൂണിറ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ്ഓഫ് ചെയ്തു. സാമ്പിള്‍ ശേഖരണം, ദ്രുതഗതിയിലുള്ള രോഗനിര്‍ണയം, കോള്‍ഡ് ചെയിന്‍ സാഹചര്യങ്ങളില്‍ സാമ്പിളുകള്‍ കൂടുതല്‍ പഠനങ്ങള്‍ക്കായി എത്തിക്കല്‍ എന്നിവയ്ക്ക് ആവശ്യമായ ഉപകരണങ്ങളും അവ കൈകാര്യം ചെയ്യാന്‍ വൈദഗ്ധ്യമുള്ള സംഘവും യൂണിറ്റിന്റെ ഭാഗമാണ്.

വൈറല്‍ രോഗങ്ങളും മറ്റു പകര്‍ച്ചവ്യാധികളും ഉണ്ടാകുമ്പോള്‍ രോഗബാധിത സ്ഥലങ്ങളില്‍ നിന്ന് സാമ്പിള്‍ ശേഖരണം ക്രമീകരിക്കുന്നതിനും ഉചിതമായ സാഹചര്യങ്ങളില്‍ സാമ്പിളുകള്‍ പരിശോധനാ സൗകര്യത്തിലേക്ക് മാറ്റുന്നതിനും യൂണിറ്റ് സഹായകരമാകും. സാമ്പിള്‍ ശേഖരണത്തിനും പരിശോധനയ്ക്കും ഇടയിലുള്ള സമയം കുറയ്ക്കുന്നതിനും വേഗത്തിലുള്ള രോഗനിര്‍ണയം സാധ്യമാക്കുന്നതിനും സാധിക്കും. സാമ്പിള്‍ അപചയസാധ്യത കുറയ്ക്കുന്നതിനും രോഗം നിയന്ത്രിക്കുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനും യൂണിറ്റ് സഹായകരമാകും.

ഔട്ട്ബ്രേക്ക് പരിശോധന യൂണിറ്റിലെ ദ്രുത രോഗനിര്‍ണയ പരിശോധനകള്‍ വഴി പ്രാഥമിക ഫലം വേഗം ലഭിക്കും. ആധുനിക ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ മൊബൈല്‍ യൂണിറ്റ് വഴി ദ്രുതപ്രതികരണം, പരിശോധന, നിര്‍ണായക മെഡിക്കല്‍ ഇടപെടലുകള്‍ എന്നിവ ഉറപ്പാക്കാനാവും. തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തന്‍, വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇ ശ്രീകുമാര്‍, ശാസ്ത്രജ്ഞര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com