പൂട്ടിക്കിടന്ന വീട്ടിൽ മോഷണം, 70 പവൻ സ്വർണവും ഭൂമിയുടെ രേഖകളും കവർന്നു
കൊച്ചി: കലൂർ ദേശാഭിമാനി റോഡിൽ പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് 70 പവൻ സ്വർണാഭരണങ്ങൾ കവർന്നു. കെഎസ്ഇബി എഞ്ചിനീയറുടെ വീട്ടിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു മോഷണം. സംഭവത്തിൽ നോർത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷ്ടാക്കൾ വീടിന്റെ മതിൽ ചാടിക്കടന്ന ശേഷം ശുചിമുറിയുടെ വെന്റിലേഷൻ ജനൽ തകർത്ത് വീടിനുള്ളിൽ കയറിയെന്നാണ് പൊലീസ് കണ്ടെത്തൽ.
അലമാരയിൽ ഉണ്ടായിരുന്ന 70 പവൻ സ്വർണാഭരണങ്ങളും 10,000 രൂപയും ഭൂമിയുടെ രേഖകളുമാണ് കവർന്നത്. സ്വർണാഭരണങ്ങൾക്ക് മാത്രം 45 ലക്ഷം രൂപ വില വരും. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.
ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും പൊലീസ് ഡോഗ്സ്ക്വാഡ് അടക്കം സംഭവസ്ഥലത്തെത്തി പരിശോധിച്ചു. വീട് കഴിഞ്ഞ മാർച്ചു മുതൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. വീട്ടുടമ തൃശൂരിലാണ് താമസം. ബാങ്ക് ജീവനക്കാരിയായ ഭാര്യ ബെംഗളൂരുവിലാണ്. ദമ്പതികളുടെ മക്കൾ മറ്റു സംസ്ഥാനങ്ങളിലുമാണ് ജോലി ചെയ്യുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക