

സംസ്ഥാനത്ത് പുതിയ ദുരന്തമായി മാറിയിരിക്കുന്ന അതിശക്തമായ കാറ്റിൽ (Strong wind) ലഭ്യമായ കണക്കുകൾ അനുസരിച്ച് സംസ്ഥാനത്തൊട്ടാകെ 2,234 മരങ്ങൾ കടപുഴകി വീണു. മെയ് മാസം 24 മുതൽ 30 വരെയുള്ള ദിവസത്തെ കണക്ക് പ്രകാരമാണിത്. കടപുഴകി വീണ മരങ്ങളുടെ എണ്ണം ഇതിലൂം കൂടാനാണ് സാധ്യത.
ഈ കാലയളവിൽ സംസ്ഥാനത്തൊട്ടാകെ മരം മുറിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട് 2500 ലധികം ഫോൺ കോളുകളാണ് അഗ്നിശമനസേനാ വിഭാഗത്തിന് ലഭിച്ചത്. മഴക്കാലത്ത് നാശനഷ്ടങ്ങൾ വ്യാപകമായി സംഭവിക്കാറുണ്ട്. എന്നാൽ സംസ്ഥാനത്തുടനീളം ഇത്രയധികം സംഭവങ്ങൾ ചെറിയ കാലയളവിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇതാദ്യമാണെന്ന് ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ (ടെക്‌നിക്കൽ) എം നൗഷാദ് ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.
അഭൂതപൂർവ്വമായ നിലയിലാണ് ഇത്തവണത്തെ കാറ്റുമായി ബന്ധപ്പെട്ട് ഉണ്ടായ അനിഷ്ടസംഭവങ്ങൾ. നിരവധിയിടങ്ങളിൽ മരം ഹോർഡിങ്ങുകൾ തുടങ്ങിയവ നിലംപതിച്ചു, വീടുകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. വൈദുതിവകുപ്പിനും ഇതുവഴി നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. മഴയും കാറ്റും മൂലമുണ്ടായ നാശനഷ്ടങ്ങൾ മൂലം സംസ്ഥാനത്തുടനീളം കെഎസ്‌ഇബിക്ക് 126 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി മന്ത്രി കെ. കൃഷ്ണൻ കുട്ടി പറഞ്ഞു.
വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, അതിതീവ്രമായ ചൂട്, കനത്ത മഴ എന്നിവയ്ക്ക് ശേഷം കേരളം നേരിടുന്ന പുതിയൊരു കാലാവസ്ഥാ പ്രതിഭാസമാണ് അതിശക്തമായ കാറ്റ്, തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ ആരംഭത്തോടെ മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെ വേഗതയിലാണ് ശക്തമായ പടിഞ്ഞാറൻ കാറ്റ് വീശുന്നത്. ഇതാണ് കേരളത്തിൽ മരം കടപുഴകി വീഴുന്നതിന് കാരണമായി മാറുന്നത്.
" ഐഎം ഡിയുടെ ആദ്യത്തെ നിരീക്ഷണ കേന്ദ്രമായ അമിനി ദ്വീപിൽ കഴിഞ്ഞ ദിവസങ്ങളിൽ 80 മുതൽ 90 കിലോമീറ്റർ വരെ കാറ്റിന്റെ വേഗത രേഖപ്പെടുത്തിയിതായി ഐ എം ഡി ഡയറക്ടർ നീത കെ ഗോപാൽ പറഞ്ഞു. ഭാവിയിൽ ഇത് വീണ്ടും സംഭവിക്കില്ലെന്ന് പറയാനാവില്ല, മൺസൂണിനെ നയിക്കുന്ന എല്ലാ ഘടകങ്ങളും അനുകൂലമാണെങ്കിൽ ഇത് വീണ്ടും സംഭവിക്കാം.,"എന്ന് ഡയറക്ടർ വിശദീകരിച്ചു. .
മെയ് മാസം 24 മുതൽ 30 വരെ സംസ്ഥാനത്തെ 13 ജില്ലകളുടെ കണക്കാണ് ലഭ്യമായത്. ഇതിൽ ഏറ്റവും കൂടുതൽ മരം കടപുഴകി വീണത് തലസ്ഥാനജില്ലയിലാണ്. ഏറ്റവും കുറവ് മലയോര ജില്ലയായ വയനാട്ടിലും. മരം കടപുഴകി വീണ സംഭവത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ കുറവ് സംഭവങ്ങളുള്ളത് കേരളത്തിലെ പ്രധാനപ്പെട്ട മലോയര ജില്ലകളായ ഇടുക്കിയിലും വയനാട്ടിലുമാമ് എന്നാൽ, തിരുവനന്തപുരം, എറണാകളും കൊല്ലം എന്നീ മൂന്ന് ജില്ലകളാണ് യഥാക്രമം ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
"മരങ്ങൾ സംരക്ഷിക്കപ്പെടാത്തതിനാൽ അവ കടപുഴകി വീഴുന്നതെന്ന് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് സെന്ററിന്റെ മുൻ മേധാവി കെ ജി താര പറഞ്ഞു. മുകളിലെ മണ്ണൊലിപ്പ് കാരണം മരങ്ങൾ ദുർബലമാവുകയും കനത്ത മഴയെയും കാറ്റിനെയും നേരിടാൻ കഴിയാതെ വരികയും ചെയ്യുന്നു. മരങ്ങൾ മുറിക്കുന്നത് ഒരു പരിഹാരമല്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മരങ്ങളുടെ ചില്ലകളും മറ്റും വെട്ടിഒതുക്കുന്നത് സംസ്ഥാനത്ത് നടക്കുന്നില്ലെന്ന് അവർ പറഞ്ഞു.
സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട മരങ്ങൾ കടപുഴകി വീഴൽ സംഭവങ്ങളുടെ എണ്ണം (മെയ് 24 നും 30 നും ഇടയിൽ - ഏകദേശ കണക്ക്)
തിരുവനന്തപുരം - 477
കൊല്ലം - 305
പത്തനംതിട്ട - 132
കോട്ടയം - 165
ആലപ്പുഴ - 181
എറണാകുളം- 375
ഇടുക്കി- 98
തൃശൂർ - 140
പാലക്കാട് - 74
മലപ്പുറം - 65
കോഴിക്കോട് - 145
വയനാട്- 58
കണ്ണൂർ - 151
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates