

കേരളം ലോട്ടറി തട്ടിപ്പുകളുടെ (Lottery fraud) വലയിൽ കുടുങ്ങിക്കിടക്കുന്നു, ഈ തട്ടിപ്പുകളിൽ പലതും പൊതുജനങ്ങളുടെ അറിവില്ലായ്മ മൂലമാണ് സംഭവിക്കുന്നത്. ആളുകളെ കബളിപ്പിച്ച് പണം തട്ടുന്നതിനായി ഇത്തരം ലോട്ടറികളെ പ്രോത്സാഹിപ്പിക്കുന്നതിനായി സോഷ്യൽ മീഡിയ സ്വാധീനമുള്ളവരെ ഉപയോഗിക്കുകയും, ജീവകാരുണ്യ പ്രവർത്തനങ്ങളാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്തുകൊണ്ടാണിത് ഈ തട്ടിപ്പ് നടത്തുന്നത്.
അടുത്തിടെ നടന്ന ഒരു സംഭവം വ്യാപകമായ വിമർശനത്തിന് ഇടയാക്കിതോടെയാണ് വിഷയം പൊതുചർച്ചയായി ഉയർന്നു വന്നത്. മാർച്ചിൽ, പാണ്ടിക്കാട് കുഞ്ഞൻ എന്ന യൂട്യൂബർ തന്റെ സോഷ്യൽ മീഡിയ വീഡിയോകളിലൊന്നിൽ കൂർഗിൽ നിന്നുള്ള ഒരു മലയാളി കുടുംബത്തെ പരിചയപ്പെടുത്തി. സാമ്പത്തിക ബാധ്യതകൾ തീർക്കാൻ നാസർ എന്ന വ്യക്തി വീട് ഉൾപ്പെടെയുള്ള കുടുംബത്തിന്റെ സ്വത്തുക്കൾ വിൽക്കാൻ നിർബന്ധിതനായതായി ആ വീഡിയോ അവകാശപ്പെട്ടു.
പൊതുജനങ്ങൾക്ക് ലോട്ടറി കൂപ്പണുകൾ വാങ്ങി വീട് നേടാനും കുടുംബത്തെ പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കാനുമുള്ള അവസരം വാഗ്ദാനം ചെയ്തു. മാരുതി ജിംനിയും റോയൽ എൻഫീൽഡ് ബുള്ളറ്റും സമ്മാന പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
എന്നാൽ, മെയ് അവസാനം നടന്ന ലോട്ടറി നറുക്കെടുപ്പിൽ തട്ടിപ്പ് നടന്നതായി ആരോപണങ്ങൾ ഉയർന്നതോടെ ഇതിലെ ഉളളുകള്ളികൾ പുറത്തുവരുകയായിരുന്നു. സുപ്രീം കോടതി അഭിഭാഷകൻ ശ്രീജിത്ത് പെരുമന, ലോട്ടറി ഡയറക്ടറേറ്റിനും സംസ്ഥാന പൊലീസ് മേധാവിക്കും ഈ സംഭവത്തിൽ പരാതി നൽകി. സമാനമായ പരാതികളുമായി ഇതിനകം നൂറിലധികം ഇരകൾ തന്നെ സമീപിച്ചിട്ടുണ്ടെന്നും. ഗൾഫിലുള്ള മലയാളികളാണ് ഈ തട്ടിപ്പിന് പിന്നിലെ പ്രധാന ലക്ഷ്യമെന്നും ശ്രീജിത്ത് പറഞ്ഞു.
"ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. നിരവധി പ്രമുഖ വ്‌ളോഗർമാർ ഇത്തരം വീഡിയോകൾക്ക് പിന്തുണ നൽകിയിട്ടുണ്ട്. എനിക്ക് ലഭിച്ച വിവരങ്ങളിൽ നിന്ന്, വീട്ടുടമസ്ഥരെയും യൂട്യൂബർമാരെയും ബന്ധിപ്പിക്കുന്ന മാഫിയ പോലുള്ള എന്തോ അവിശുദ്ധ ബന്ധം ഉണ്ടെന്ന് തോന്നുന്നു. ഈ വീഡിയോകൾക്ക് വലിയ പ്രചാരം ലഭിക്കുന്നു. ചില ആളുകൾ ഒരു ചാരിറ്റിയെ പിന്തുണയ്ക്കുന്നുണ്ടെന്ന് വിശ്വസിച്ച് ടിക്കറ്റുകൾ വാങ്ങുമ്പോൾ, പല ഗൾഫ് മലയാളികളും ഇതിനെ 1,000 രൂപയ്ക്ക് ഒരു വീട് സ്വന്തമാക്കാനുള്ള അവസരമായി കാണുന്നു. ഇപ്പോൾ എനിക്ക് ലഭിക്കുന്ന അന്വേഷണങ്ങളിൽ ഭൂരിഭാഗവും ഗൾഫ് മലയാളികളിൽ നിന്നാണ്," അഭിഭാഷകൻ പറഞ്ഞു.
"ഈ പ്രശ്നം ശ്രദ്ധയിൽപ്പെട്ടപ്പോൾ, ഉടൻ തന്നെ ലോട്ടറി ഡയറക്ടറേറ്റുമായി ബന്ധപ്പെട്ടു. കേരള പേപ്പർ ലോട്ടറി (റെഗുലേഷൻ) നിയമങ്ങൾ അനുസരിച്ച്, ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ സംഘടനയ്‌ക്കോ സർക്കാർ അനുമതിയില്ലാതെ സംസ്ഥാനത്തിനുള്ളിൽ ഒരു ലോട്ടറിയും സംഘടിപ്പിക്കാനോ നടത്താനോ വിൽക്കാനോ പ്രോത്സാഹിപ്പിക്കാനോ സൗകര്യമൊരുക്കാനോ അനുവാദമില്ലെന്ന് അവർ വ്യക്തമാക്കി. ഈ നിയമം ലംഘിക്കുന്നത് രണ്ട് വർഷം വരെ കഠിനതടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന ശിക്ഷയാണ്," അദ്ദേഹം പറഞ്ഞു.
അതേസമയം, അടുത്തിടെ നടന്ന ഒരു തട്ടിപ്പിന് ഇരയായ ഒരാൾ തന്റെ അനുഭവത്തെക്കുറിച്ച് ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞത് ഇങ്ങനെ: "ഞാൻ ഒരു പക്ഷാഘാതത്തെ അതിജീവിച്ച ആളാണ്. യൂട്യൂബ് വീഡിയോ എന്റെ ശ്രദ്ധയിൽ പെട്ടു. ഞാൻ ഒരു ടിക്കറ്റ് വാങ്ങി. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, നിരവധി ആളുകൾ ഇത്തരം തട്ടിപ്പുകളെക്കുറിച്ച് സംസാരിക്കുന്നത് കേട്ടപ്പോൾ, ഞാനും വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലായി. വിജയികളെല്ലാം വീട്ടുടമസ്ഥന്റെ ബന്ധുക്കളാണെന്ന് മനസ്സിലായി. ടിക്കറ്റിന് പണം നൽകിയ ശേഷം, എന്നെ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേർത്തു, പക്ഷേ പ്രശ്നം വിവാദമായപ്പോൾ, അഡ്മിൻമാർ അപ്രത്യക്ഷരായി, അവരുടെ ഫോണുകൾ ലഭ്യമല്ലാതായി. ഇപ്പോൾ പൊലീസിൽ പരാതി നൽകാൻ ഞാൻ തീരുമാനിച്ചു," കണ്ണൂർ സ്വദേശി മുഹമ്മദ് അസ്ലം പറഞ്ഞു.
കണ്ണൂർ സ്വദേശിയായ സായിസ് എസ്, നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, സംസ്ഥാന പൊലീസ് മേധവി ഈ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ കണ്ണൂർ റൂറൽ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി.
വിവാദത്തിന് മറുപടിയായി, കുഞ്ഞൻ സോഷ്യൽ മീഡിയയിൽ തന്റെ പങ്കാളിത്തത്തെ ന്യായീകരിച്ച് ഒരു വീഡിയോ പുറത്തിറക്കി. "കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാൻ ധാരാളം വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. എനിക്ക് നാസറുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അദ്ദേഹം ഒരു നല്ല മനുഷ്യനാണ്. വീഡിയോയ്ക്ക് അംഗീകാരം നൽകുന്നതിന് എനിക്ക് ഒരു നിശ്ചിത തുക വാഗ്ദാനം ചെയ്തു. ഇതിന് പിന്നിൽ ഒരു തട്ടിപ്പും ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല," അദ്ദേഹം വീഡിയോയിൽ പറഞ്ഞു.
ഇത്തരം തട്ടിപ്പുകളിൽ സ്പെഷ്യൽ ബ്രാഞ്ചിന് സ്വമേധയാ കേസുകൾ എളുപ്പത്തിൽ ആരംഭിക്കാൻ കഴിയുമെന്ന് പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ വിരമിച്ച ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ന്യു ഇന്ത്യൻ എക്സപ്രസ്സിനോട് പറഞ്ഞു.
ഈ ലോട്ടറികൾ വ്യക്തമായും വഞ്ചനയാണ്. ടിക്കറ്റ് തുക 1,000 രൂപ മാത്രമായതിനാൽ, പല ഇരകളും പരാതി നൽകാൻ മടിക്കുന്നു. വീട് കൂർഗിലായതിനാൽ കേരളത്തിൽ കേസ് ഫയൽ ചെയ്യാൻ കഴിയില്ലെന്ന് ചിലർ തെറ്റായി വിശ്വസിക്കുന്നു. തട്ടിപ്പ് കേസുകൾ ഏത് പൊലീസ് സ്റ്റേഷനിലും റിപ്പോർട്ട് ചെയ്യാമെന്ന് പൊതുജനങ്ങൾ മനസ്സിലാക്കണം. ഇരകൾക്ക്, അവരുടെ തദ്ദേശ സ്റ്റേഷനുകളിൽ പരാതി രജിസ്റ്റർ ചെയ്യാൻ പൂർണ്ണ അവകാശമുണ്ട്. പൊലീസ് സ്പെഷ്യൽ ടീമിന് ഈ കേസുകൾ എളുപ്പത്തിൽ പരിഹരിക്കാൻ കഴിയും, ”അദ്ദേഹം വിശദീകരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates