തീരാനോവായി അനന്തു; കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി നാട്

നിലമ്പൂര്‍ വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച പത്താം ക്ലാസ് വിദ്യാര്‍ഥി അനന്തുവിന് ( Ananthu ) കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി നാട്
Ananthu
അനന്തുവിന് ( Ananthu ) കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി നാട്സ്ക്രീൻഷോട്ട്
Updated on
1 min read

മലപ്പുറം: നിലമ്പൂര്‍ വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച പത്താം ക്ലാസ് വിദ്യാര്‍ഥി അനന്തുവിന് ( Ananthu ) കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി നാട്. അനന്തുവിന്റെ മൃതദേഹം വീടിന് സമീപമുള്ള ശ്മശാനത്തില്‍ സംസ്‌കരിച്ചു. അനന്തുവിനെ അവസാനമായി കാണാനായി വീട്ടിലേക്കും ശ്മശാനത്തിലേക്കും നാനാതുറകളില്‍ നിന്ന് നിരവധി ആളുകളാണ് ഒഴുകിയെത്തിയത്. സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും പ്രിയപ്പെട്ടവനായിരുന്ന അനന്തു നല്ല ഗായകനുമായിരുന്നു.

പോസ്റ്റുമോര്‍ട്ടത്തിനുശേഷം വഴിക്കടവിലെ മണിമൂളി ക്രൈസ്റ്റ് കിങ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവച്ചപ്പോള്‍ അധ്യാപകരും വിദ്യാര്‍ഥികളും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഒഴുകിയെത്തി. സഹപാഠികള്‍ പൊട്ടിക്കരഞ്ഞാണ് പ്രിയ സുഹൃത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. സ്‌കൂളിലെ പൊതുദര്‍ശനത്തിനുശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. നാടാകെ അനന്തുവിനെ കാണാന്‍ വന്നപ്പോള്‍ വീടൊരു സങ്കടക്കടലായി.

'എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു അവനെ. ഒരു ദിവസം ക്ലാസില്‍ വന്നില്ലെങ്കില്‍ അവനെ മിസ് ചെയ്യുമായിരുന്നു. അങ്ങനെ ഒരു കുട്ടി ഇനി തിരിച്ചു വരില്ലെന്ന് അറിയുമ്പോള്‍ എല്ലാവര്‍ക്കും വിഷമമാണ്. എപ്പോഴും സന്തോഷത്തോടെ വര്‍ത്തമാനം പറയുന്ന, നന്നായി പാട്ടുപാടുന്ന കുട്ടിയായിരുന്നു''- ക്ലാസ് ടീച്ചറായിരുന്ന ലിന്‍ഡ പറഞ്ഞു.

മുഖ്യപ്രതി അറസ്റ്റില്‍

അനന്തു പന്നിക്കെണിയില്‍ നിന്നു ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. വഴിക്കടവ് വെള്ളക്കെട്ട സ്വദേശി വിനീഷ് ആണ് അറസ്റ്റിലായത്. കാട്ടുപന്നിയുടെ ഇറച്ചിക്ക് വേണ്ടിയാണ് ഇയാള്‍ കെണി വെച്ചത്. വിനീഷ് നേരത്തെയും സമാനമായ രീതിയില്‍ കെണി വെച്ച് പന്നിയെ പിടികൂടിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ഡിവൈഎസ്പി കെ അലവിക്കാണ് അന്വേഷണ ചുമതല. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊലീസിന് കൂടുതല്‍ ഉത്തരവാദമുള്ളതിനാലാണ് ജില്ലാ ക്രൈംബ്രാഞ്ചിന് അന്വേഷണ ചുമതല കൈമാറുന്നതെന്ന് പൊലീസ് അറിയിച്ചു. പ്രതിയുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ അടക്കം വിശദമായി പരിശോധിക്കും. മറ്റാര്‍ക്കെങ്കിലും സംഭവത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.

തോട്ടില്‍ മീന്‍പിടിക്കാന്‍ പോയപ്പോഴാണ് അനന്തുവിനും സുഹൃത്തുക്കള്‍ക്കും ഷോക്കേറ്റത്. ഷോക്കേറ്റ് പരിക്കേറ്റ സുഹൃത്തുക്കളുടെ നില ഗുരുതരമല്ലെന്നാണ് വിവരം. അനന്തുവിന്റെ വയറില്‍ നേരിട്ട് ഷോക്കേറ്റതാണ് മരണത്തിന് കാരണമായതെന്നാണ് സൂചന. വയറില്‍ ഷോക്കേറ്റ് പൊള്ളലേറ്റതിന്റെ പാടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com