'ഒന്നരമണിക്കൂറിനുള്ളില്‍ താമസസ്ഥലത്തെത്തും', ഒടുവില്‍ മരണവാര്‍ത്ത; നടുങ്ങി നാട്

മകളും കുടുംബവും ഉല്ലാസയാത്ര കഴിഞ്ഞ് തിരികെ ഖത്തറിലേക്ക് മടങ്ങിയിട്ടുണ്ടാകുമെന്ന വിശ്വാസത്തിലായിരുന്നു പത്തിരിപ്പാല മണ്ണൂര്‍ പുത്തന്‍പുരയില്‍ രാധാകൃഷ്ണനും ഭാര്യ ശാന്തിയും.
Five Malayalis, including 18-month-old baby, die in Kenya bus accident
ബസ് അപകടത്തില്‍ മരിച്ച മലയാളികള്‍ (Kenya bus accident)
Updated on
2 min read

പാലക്കാട്: മകളും കുടുംബവും ഉല്ലാസയാത്ര കഴിഞ്ഞ് തിരികെ ഖത്തറിലേക്ക് മടങ്ങിയിട്ടുണ്ടാകുമെന്ന വിശ്വാസത്തിലായിരുന്നു പത്തിരിപ്പാല മണ്ണൂര്‍ പുത്തന്‍പുരയില്‍ രാധാകൃഷ്ണനും ഭാര്യ ശാന്തിയും. അതിനിടെ എത്തിയ ദുരന്തവാര്‍ത്ത (Kenya bus accident) കുടുംബത്തെയും നാടിനെയും സങ്കടക്കടലാക്കി.

'ഞങ്ങള്‍ മടക്കയാത്രയിലാണ്. അടുത്തുള്ള വെള്ളച്ചാട്ടവും കാണാന്‍പോകും. ഒന്നരമണിക്കൂറിനുള്ളില്‍ താമസസ്ഥലത്തെത്തും'- ഏറ്റവും ഒടുവില്‍ തിങ്കളാഴ്ച റിയ ആന്‍ വീട്ടിലേക്ക് അയച്ച വാട്‌സ്ആപ്പ് ശബ്ദസന്ദേശമാണിത്. മകളുടെ സന്ദേശം വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മരുമകന്‍ ജോയലിന്റെ വിളിയെത്തി. അപകടമുണ്ടായെന്നുമാത്രം പറഞ്ഞ് ഫോണ്‍വച്ചു. അതോടെ എല്ലാവരും കുഴപ്പമൊന്നുമില്ലാതെ തിരിച്ചെത്തണേയെന്ന പ്രാര്‍ഥനയിലായി കുടുംബം. പക്ഷേ, ചൊവ്വാഴ്ച പകല്‍ പതിനൊന്നോടെ റിയയുടെയും ചെറുമകള്‍ ടൈറയുടെയും മരണവാര്‍ത്തയെത്തി. സുഹൃത്താണ് അറിയിച്ചത്.

28ന് റിയയും കുടുംബവും നാട്ടിലേക്ക് വരാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ആറുവര്‍ഷമായി ഖത്തറിലാണ് റിയയും ജോയലും മക്കളും. ഒരു വര്‍ഷം മുമ്പാണ് നാട്ടില്‍ വന്ന് മടങ്ങിയത്. ജോയല്‍ ട്രാവല്‍ ഏജന്‍സി ജീവനക്കാരനാണ്. റിയ ദോഹ എയര്‍പോര്‍ട്ട് മെയിന്റനന്‍സ് കമ്പനി ജീവനക്കാരിയും. ജോയലിന്റെ ടൂര്‍ കമ്പനിയുടെ സഹകരണത്തോടെയാണ് 28 പേരടങ്ങുന്ന സംഘത്തോടൊപ്പം കുടുംബം ജൂണ്‍ അഞ്ചിന് കെനിയയ്ക്ക് പുറപ്പെട്ടത്.

കെനിയയിലെ ന്യാഹുറുവിലെ റിസോര്‍ട്ടിലായിരുന്നു താമസം. അപകടം നടന്നത് ഇതിനുസമീപത്തെ ഒയ്ജൊറോ റോക്ക് നക്കുരു റോഡിലാണ്. അപകടത്തില്‍ ജോയലിന്റെ തോളിനും മകന്‍ ട്രാവിസിന്റെ (14) കാലിനും പരിക്കേറ്റു. ഇവര്‍ കെനിയയില്‍ ചികിത്സയിലാണ്. മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കാനാണ് ശ്രമമെന്ന് മണ്ണൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ വി സ്വാമിനാഥന്‍ പറഞ്ഞു.

കെനിയയിലെ വാഹനാപകടത്തില്‍ മരിച്ച ആറ് പേരില്‍ അഞ്ചുപേരും മലയാളികളാണ്. തിരുവല്ല സ്വദേശിനിയായ ഗീത ഷോജി ഐസക് (58), തൃശൂര്‍ വെങ്കിടങ്ങ് സ്വദേശി ജസ്ന കുറ്റിക്കാട്ടുചാലില്‍ (29), മകള്‍ റൂഹി മെഹ്റിന്‍ (ഒന്നര മാസം),എന്നിവരാണ് മരിച്ച മറ്റു മലയാളികള്‍. ജസ്നയുടെ ഭര്‍ത്താവ് വെങ്കിടങ്ങ് തൊയക്കാവ് മാടക്കായില്‍ ഹനീഫയുടെ മകന്‍ മുഹമ്മദാണ് പരിക്കേറ്റ് ആശുപത്രിയിലാണ്. ദീര്‍ഘകാലമായി കുടുംബം ഖത്തറിലാണ് താമസം.

അപകടത്തില്‍ 27 പേര്‍ക്ക് പരിക്കേറ്റു. യാത്രാസംഘത്തില്‍ പതിനാല് മലയാളികളാണ് ഉണ്ടായിരുന്നത്. ഖത്തറില്‍നിന്ന് ബലിപെരുന്നാള്‍ അവധി ആഘോഷിക്കാനായി കെനിയയിലേക്ക് വിനോദയാത്രപോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞാണ് അപകടമുണ്ടായത്.

കനത്ത മഴയില്‍ ഇറക്കത്തില്‍ വച്ച് ബസിന്റെ ബ്രേക്ക് പോയതാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയന്ത്രണം വിട്ട ബസ് താഴ്ചയിലേക്കു മറിയുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഒരു ഉരുളക്കിഴങ്ങ് തോട്ടത്തിലേക്കാണ് ബസ് മറിഞ്ഞത്. കെനിയയിലെ ഓളോ ജൊറോക്-നകൂറു റോഡില്‍ ഗിച്ചാഖ മേഖലയിലായിരുന്നു അപകടം.

അപകടത്തില്‍ ആറുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. പരിക്കേറ്റവരെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പരിക്കേറ്റവരെല്ലാം ന്യാഹുരുരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ന്യാന്‍ധരുവ കൗണ്ടി കമ്മീഷണര്‍ അബ്ദ്‌ലിസാക് ജര്‍ദേസ കെനിയന്‍ മാധ്യമങ്ങളോട് പറഞ്ഞു. കുത്തനെ ഇറക്കത്തിലുള്ള വളവ് തിരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. ബസ് പലതവണ മലക്കംമറിഞ്ഞാണ് താഴ്ചയിലേക്കു പതിച്ചത്.

തിങ്കളാഴ്ച രാത്രി ന്യാഹുരുരുവിലെ റിസോര്‍ട്ടില്‍ തങ്ങാനായിരുന്നു ഇവരുടെ പദ്ധതി. ഇന്ന് ഖത്തറിലേക്കു മടങ്ങാനായിരുന്നു തീരുമാനം. അതിനിടെയാണ് ഏവരെയും നടുക്കി ബസ് അപകടമുണ്ടായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com