

തീപിടിത്തത്തിൽ തകർന്ന വാൻ ഹായ് 503 എന്ന ചരക്ക് കപ്പലിൽ (Cargo Ship fire)നിന്ന് ചോർന്ന ഇന്ധന എണ്ണ ശനിയാഴ്ച (ജൂൺ 14) ചാവക്കാടിനും കൊച്ചിക്കും ഇടയിലുള്ള തീരത്ത് എത്താൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (INCOIS) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജൂൺ 15 ഓടെ എറണാകുളം തീരത്തേക്കും ഈ ഇന്ധനയെണ്ണ എത്താൻ സാധ്യതയുണ്ടെന്നും അവർ വ്യക്തമായി. കേരള തീരം പാരിസ്ഥിതിക പ്രതിസന്ധിയെ നേരിടേണ്ടിവരുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ബുധനാഴ്ച (ജൂൺ 11) മുതൽ 100 ടൺ ഇന്ധന എണ്ണ ചോർച്ചയെ അടിസ്ഥാനമാക്കി, ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള ഇൻകോയിസി (INCOIS) ന്റെ നൂതന പ്രവചന മാതൃകകൾ ഉപയോഗിച്ചാണ് ഈ നിഗമനം. ഇന്ധന ചോർച്ച മൂലമുണ്ടാകുന്ന തീരദേശ മലിനീകരണവും പാരിസ്ഥിതിക നാശവും സംബന്ധിച്ച് ഏജൻസി സംസ്ഥാന സർക്കാരിന് മുന്നറിയിപ്പ് നൽകുകയും അടിയന്തര നടപടി സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് നിർദ്ദേശിക്കുകയും ചെയ്തു.
ജൂൺ 9 ന് കോഴിക്കോട് തീരത്ത് നിന്ന് ഏകദേശം 70 നോട്ടിക്കൽ മൈൽ അകലെ, കണ്ടെയ്നർ സ്ഫോടനത്തെ തുടർന്ന് തീപിടിച്ച സിംഗപ്പൂർ പതാകയേന്തിയ ചരക്ക് കപ്പലായ വാൻ ഹായ് 503 (WAN HAI 503) ഉൾപ്പെട്ട കപ്പൽ അപകടം സംഭവിച്ച് മൂന്നാം ദിവസമാണ് (ജൂൺ 11) ഈ മുന്നറിയിപ്പ് വന്നത്. കൊളംബോയിൽ നിന്ന് മുംബൈയിലെ നവ ഷേവ തുറമുഖത്തേക്ക് പോവുകയായിരുന്ന കപ്പൽ തിപിടിത്തത്തെ തുടർന്ന് ആരുമില്ലാതെ കടലിലാണ്.
ഇന്ത്യൻ കോസ്റ്റ് ഗാർഡുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കുന്ന ഇൻകോയിസ്, ഡ്രിഫ്റ്റ് പാറ്റേണുകൾക്കും അടിയന്തര പ്രതികരണങ്ങൾക്കുമായി അതിന്റെ സെർച്ച് ആൻഡ് റെസ്‌ക്യൂ എയ്ഡ് ടൂൾ (SARAT), ഓയിൽ സ്പിൽ ട്രജക്ടറി സിസ്റ്റം എന്നിവ സജ്ജമാക്കി.
എണ്ണ ചോർച്ച സംബന്ധിച്ച ആശങ്കകൾക്ക് പുറമേ, കണ്ടെയ്‌നറുകളുടെയും അവശിഷ്ടങ്ങളുടെയും ഒഴുക്ക് അപകടസാധ്യതകളും ഉയർത്തുന്നു. ഇൻകോയിസിന്റെ ശരത് മാതൃക ( SARAT Model), അടുത്ത നാല് മുതൽ ആറ് ദിവസങ്ങൾക്കുള്ളിൽ തലശ്ശേരിക്കും കൊച്ചിക്കും ഇടയിലുള്ള തീരത്ത്, പ്രത്യേകിച്ച് കോഴിക്കോട് മുതൽ കൊച്ചി വരെയുള്ള ഭാഗത്ത്, കണ്ടെയ്‌നറുകളോ അവശിഷ്ടങ്ങളോ എത്താനുള്ള സാധ്യത 60% ആണെന്ന് കണക്കാക്കുന്നു.
എറണാകുളം മുതൽ കോഴിക്കോട് വരെയുള്ള തീരദേശ നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. "കേരള തീരത്ത് എണ്ണ ചോർച്ച ഉണ്ടായാൽ അടിയന്തര നിയന്ത്രണത്തിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴിലുള്ള ദ്രുത പ്രതികരണ സംഘം സജ്ജമാണ്. ഇത് ബഹുമുഖ ശ്രമമാണ്, വിവിധ വകുപ്പുകൾ അതീവ ജാഗ്രതയിലാണ്," ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates