

തൃശൂര്‍: അഖില്‍ പി ധര്‍മജന്റെ നോവല്‍ റാം c/0 ആനന്ദിക്കു കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവപുരസ്‌കാരം നല്‍കിയതിനെതിരായ വിമര്‍ശനങ്ങളില്‍ സാഹിത്യത്തിലെ വരേണ്യത നിഴലിക്കുന്നുണ്ടെന്ന് എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍. സാഹിത്യത്തിന്റെ മൂല്യ നിര്‍ണയത്തിന് ഏതെങ്കിലും സ്‌കെയില്‍ ഇല്ലെന്ന്, അഖില്‍ പി ധര്‍മജന് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അശോകന്‍ ചരുവില്‍ പറഞ്ഞു.
കുറിപ്പ്:
കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവസാഹിത്യ പുരസ്‌കാരത്തിന് അഖില്‍ പി.ധര്‍മ്മജന്റെ 'റാം C/o ആനന്ദി' തെരഞ്ഞെടുക്കപ്പെട്ടതിനെ സംബന്ധിച്ച് വിമര്‍ശനങ്ങള്‍ കാണുന്നു. ചില വിമര്‍ശനങ്ങളില്‍ സാഹിത്യത്തിലെ വരേണ്യത നിഴലിക്കുന്നതായി തോന്നുന്നുണ്ട്.
ആ നോവല്‍ ഞാന്‍ നേരത്തേ വായിച്ചിട്ടുള്ളതാണ്. ആധുനികഘട്ടത്തിനപ്പുറത്തും ഇപ്പുറത്തുമുള്ള മലയാളനോവലുകളുടെ രൂപവും ഭാവവും ഉള്‍ക്കൊണ്ടെഴുതിയ ഒരു സാധാരണ നോവലായിട്ടാണ് എനിക്ക് തോന്നിയത്. ലളിതമായ ആഖ്യാനം. പൊതുവെ സാഹിത്യത്തിലേക്ക് പരോക്ഷരൂപത്തില്‍ കടന്നുകൊണ്ടിരിക്കുന്ന അരാഷ്ട്രീയ, മധ്യവര്‍ഗ്ഗ , ഫ്യൂഡല്‍ ഗൃഹാതുരതകള്‍ ഇല്ല. എന്നാല്‍ വളരെ പ്രസക്തമായ ചില വിഷയങ്ങള്‍ ശ്രീലങ്കന്‍ അഭയാര്‍ത്ഥിപ്രശ്‌നവും ട്രാന്‍സെന്റര്‍ ജീവിതവും ഉള്‍ക്കൊള്ളുന്നുമുണ്ട്.
ചിലര്‍ ആ നോവലില്‍ അശ്ലീലമുണ്ടെന്നൊക്കെ സൂചിപ്പിക്കുന്നു. അതു വായിക്കാത്തവരായിരിക്കും. ജീവദായകമായ പ്രണയത്തേയും ലൈംഗീകതയേയും അധമമാക്കി (ഒട്ടുമിക്കവാറും സ്ത്രീവിരുദ്ധമായും) അവതരിപ്പിക്കുന്നതിനെയാണല്ലോ പൊതുവെ അശ്ലീലം എന്ന് പറയുന്നത്. അത്തരത്തിലുള്ള സംഗതിയൊന്നും ഇവിടെ ഇല്ല. തന്റെ നോവലില്‍ സാഹിത്യം അന്വേഷിക്കരുതെന്നും ഇതൊരു സിനിമാക്കഥ മാത്രമാണെന്നും ആമുഖത്തില്‍ നോവലിസ്റ്റ് പറയുന്നുണ്ട്. അതിനോട് യോജിപ്പില്ല. 'സാഹിത്യം' എന്നാല്‍ നോവലിസ്റ്റ് ഇവിടെ എന്താണ് ഉദ്ദേശിക്കുന്നത്? സിനിമാക്കഥയാണ് എന്നു പറയുന്നതും അബദ്ധമാണ്. ഭാഷയിലും ആഖ്യാനത്തിലും ഈ നോവലിനേക്കാള്‍ എത്രയോ സൂക്ഷ്മവും നവീനവും ഉന്നതവുമാണ് പുതിയ തലമുറയുടെ സിനിമ.
അതിസാധാരണമായ ഈ നോവല്‍ പുസ്തകത്തിന് ഇത്രയധികം വില്‍പനയുണ്ടായതിന്റെ കാര്യം എനിക്കു മനസ്സിലായിട്ടില്ല. സോഷ്യല്‍മീഡിയ ഉപയോഗിച്ചുള്ള മാര്‍ക്കറ്റിങ്ങിന്റെ വിജയമായിരിക്കാം. ഇന്ന് ഒട്ടുമിക്ക എഴുത്തുകാരും മാര്‍ക്കറ്റിംഗില്‍ ശ്രദ്ധിക്കുന്നുണ്ട്. ചിലര്‍ വിജയിക്കുന്നു. ചിലര്‍ പരാജയപ്പെടുന്നു. ആ രംഗത്തെ വിജയത്തെയും പരാജയത്തെയും മുന്‍നിര്‍ത്തി പുസ്തകത്തിന്റെ ഗുണദോഷങ്ങള്‍ നിര്‍ണ്ണയിക്കാനാവില്ല. പരാജയപ്പെട്ടവര്‍ വിജയിച്ചവരെ ആക്ഷേപിക്കുന്നതിലും അര്‍ത്ഥമില്ല. സാഹിത്യസംവാദങ്ങളും വിമര്‍ശനവും സജീവമാക്കിയാല്‍ മാത്രമേ മാര്‍ക്കറ്റിങ്ങിന്റെ പ്രലോഭനത്തില്‍ നിന്ന് വായനക്കാരനെ രക്ഷപ്പെടുത്താനാവൂ.
ഈ നോവല്‍ അക്കാദമിപുരസ്‌കാരത്തിന് പരിഗണിക്കാന്‍ പാടില്ലായിരുന്നു എന്ന വിമര്‍ശനത്തോട് ഒരുനിലക്കും യോജിക്കുന്നില്ല. പട്ടികയില്‍ ഉള്‍പ്പെട്ട കൃതികള്‍ മുഴുവന്‍ വായിച്ചിട്ടില്ലാത്തതുകൊണ്ട് താരതമ്യപഠനത്തിന് നിര്‍വ്വാഹമില്ല. ദുര്‍ഗ്ഗാപ്രസാദ്, ആദി എന്നിവരുടെ കവിതകളും വി.എം.മൃദുല്‍, ജിന്‍ഷ ഗംഗ എന്നിവരുടെ കഥകളും വായിച്ച് ഇഷ്ടപ്പെട്ടിട്ടുള്ളതാണ്. പക്ഷേ വ്യത്യസ്ത സാഹിത്യശാഖകളിലെ കൃതികള്‍ തമ്മില്‍ താരതമ്യം ചെയ്യുക ബുദ്ധിമുട്ടാണ്. അല്ലെങ്കില്‍ തന്നെ സാഹിത്യത്തിന്റെ മൂല്യനിര്‍ണ്ണയത്തിന് ഏതെങ്കിലും ഒരു സ്‌കെയില്‍ ഇല്ലല്ലോ.
അഖില്‍ പി.ധര്‍മ്മജന് അഭിനന്ദനങ്ങള്‍.
കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യകാരനുള്ള പുരസ്കാരം അഖില്‍ പി ധര്‍മജന്റെ നോവലിനു ലഭിച്ചതിനെ സ്റ്റാർട്ട് അപ്പിനു സമ്മാനം ലഭിച്ചതു പോലെയാണ് കാണുന്നതെന്ന് കല്‍പ്പറ്റ നാരായണന്‍. സ്റ്റാര്‍ട്ടപ്പിന് ലഭിച്ച സമ്മാനമായി ആണ് പുരസ്കാരത്തെ കാണുന്നത്. ഏറെ നിരാശപ്പെടുത്തിയ കൃതിയാണ് അഖിലിന്‍റെത്. കൃതിക്ക് പിന്നില്‍ കച്ചവട താല്‍പര്യം മാത്രമെന്നും ഇത്തരം പ്രവണത കേരളത്തിലെ എഴുത്തിന് ഭാവിയില്‍ വലിയ ദോഷം ചെയ്യുമെന്നും കല്‍പ്പറ്റ നാരായണന്‍ വിമര്‍ശിച്ചു.
Asokan Charuvil says criticism against Akhil P Dharmajan`s novel Ram c/0 Anandhi is feudal in nature
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates