Shashi Tharoor
ശശി തരൂര്‍ (Shashi Tharoor)ഫയല്‍

ഖാര്‍ഗെയേയും രാഹുലിനേയും കാണാന്‍ സമയം തേടി തരൂര്‍, വീണ്ടും വിദേശ പര്യടനം?; പ്രശംസിച്ച് സുരേഷ് ഗോപി

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ പോളിങ് ദിവസം നിലമ്പൂരിലേക്ക് തന്നെ ആരും ക്ഷണിച്ചില്ലെന്നും മിസ്‌കോള്‍ പോലും ലഭിച്ചില്ലെന്നുമുള്ള പ്രസ്താവന പാര്‍ട്ടിയില്‍ ചര്‍ച്ചയായതിന് പിന്നാലെ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും കാണാന്‍ സമയം തേടി കോൺ​ഗ്രസ് നേതാവ് ശശി തരൂര്‍
Published on

ന്യൂഡല്‍ഹി: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ പോളിങ് ദിവസം നിലമ്പൂരിലേക്ക് തന്നെ ആരും ക്ഷണിച്ചില്ലെന്നും മിസ്‌കോള്‍ പോലും ലഭിച്ചില്ലെന്നുമുള്ള പ്രസ്താവന പാര്‍ട്ടിയില്‍ ചര്‍ച്ചയായതിന് പിന്നാലെ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും കാണാന്‍ സമയം തേടി കോൺ​ഗ്രസ് നേതാവ് ശശി തരൂര്‍. കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചാല്‍ തരൂര്‍ ഉടന്‍ ഇരുവരെയും കാണും. അതിനിടെ ശശി തരൂര്‍ വീണ്ടും വിദേശപര്യടനത്തിന് ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. രണ്ടാഴ്ചയോളം നീളുന്ന പര്യടനമാണിത്. യുകെ,റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് പദ്ധതി. വിദേശകാര്യ പാര്‍ലമെന്ററി സമിതി അധ്യക്ഷനെന്ന നിലയില്‍ ഇരുരാജ്യങ്ങളുമായുള്ള നയതന്ത്രതല കൂടിക്കാഴ്ചകളും അജണ്ടയില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം.

ഓപ്പറേഷന്‍ സിന്ദൂര്‍ ലോകരാജ്യങ്ങളെ ബോധ്യപ്പെടുത്തുന്നതിനുള്ള എംപിമാരുടെ സംഘത്തിന്റെ തലവനായിരുന്നു ശശി തരൂര്‍. ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയത്തിലെ നിലപാട് അടക്കം താനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചര്‍ച്ചയാകുന്നതിന് പിന്നാലെയാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും രാഹുല്‍ ഗാന്ധിയെയും കാണാന്‍ ശശി തരൂര്‍ സമയം തേടിയത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ പോളിങ് ദിവസം തരൂര്‍ നടത്തിയ ചില പ്രസ്താവനകള്‍ കോണ്‍ഗ്രസില്‍ അതൃപ്തി സൃഷ്ടിച്ചിരുന്നു. ശശി തരൂര്‍ വിവാദം ചര്‍ച്ചയാക്കേണ്ട എന്നും പ്രസ്താവനകള്‍ ഗൗരവമായി കാണേണ്ട എന്നുമായിരുന്നു ഹൈക്കമാന്റ് തീരുമാനം. സമാനമായ നിലയില്‍ ശശി തരൂരിന്റെ പ്രസ്താവനകളോട് കരുതലോടെ മറുപടി നല്‍കിയാല്‍ മതിയെന്നാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും തീരുമാനം. വിഷയത്തില്‍ മറുപടി നല്‍കേണ്ടതില്ലെന്നും പ്രതികരിക്കരുതെന്നും നേതാക്കള്‍ക്ക് കെപിസിസി അധ്യക്ഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തരൂരിന് മറുപടി നല്‍കിയാല്‍ അനാവശ്യ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുമെന്ന വിലയിരുത്തലിലായിരുന്നു നിര്‍ദേശം.

ഉപതിരഞ്ഞെടുപ്പ് ദിവസം അഭിപ്രായ വ്യത്യാസം തുറന്നു പറഞ്ഞ ശശി തരൂര്‍ രീതിയോട് കോണ്‍ഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. ആലോചനയില്‍ പോലും തന്റെ പേര് വന്നില്ലെന്ന ശശി തരൂരിന്റെ പരാതിയെ താരപ്രചാരകരുടെ പട്ടികയില്‍ തരൂരിന്റെ പേരുണ്ടെന്ന രേഖ പുറത്തു വിട്ടാണ് പ്രതിരോധിച്ചത്. എന്നാല്‍ തരൂരിന്റെ പരാതികളെ അവഗണിക്കാനാണ് നിലവില്‍ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണങ്ങളെ ശശി തരൂര്‍ തള്ളിയത് ആശ്വാസമാണെങ്കിലും പുതിയ വിവാദം കോണ്‍ഗ്രസിന് തലവേദനയാണ്.

നിലമ്പൂരിലേക്ക് തന്നെ ആരും ക്ഷണിച്ചില്ലെന്നും മിസ്‌കോള്‍ പോലും ലഭിച്ചില്ലെന്നുമായിരുന്നു ശശി തരൂരിന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം. ക്ഷണിച്ചിരുന്നെങ്കില്‍ പോകുമായിരുന്നുവെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു. '-ഷൗക്കത്ത് നല്ല സ്ഥാനാര്‍ത്ഥിയാണ്. അദ്ദേഹം ജയിക്കണം. നിലമ്പൂരില്‍ എന്റെ ആവശ്യം ഉണ്ടായിരുന്നില്ലായെന്നാണ് കരുതുന്നത്. അല്ലാതെ തന്നെ അദ്ദേഹം വിജയിക്കും. കോണ്‍ഗ്രസ് നേതൃത്വത്തോട് ചില അഭിപ്രായ വ്യത്യാസം ഉണ്ട്. എല്ലാം നിങ്ങള്‍ക്ക് അറിയാം, ഒളിക്കാനൊന്നുമില്ല'-ശശി തരൂരിന്റെ വാക്കുകള്‍.

തരൂരിനെ പ്രശംസിച്ച് സുരേഷ് ഗോപി

ജനങ്ങള്‍ ആഗ്രഹിക്കുന്നതിന് അനുസരിച്ച് മാറ്റമുണ്ടാകുന്നതിന്റെ കാഴ്ച്ചയാണ് ശശി തരൂരില്‍ കാണുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. ശശി തരൂര്‍ കാലങ്ങളായി ദേശീയതയ്ക്ക് അനുകൂലമായി നില്‍ക്കുന്ന നേതാവാണ്. അനിവാര്യമായ മാറ്റമാണ് അതെന്നും കോണ്‍ഗ്രസ് വിടണോ എന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് ശശി തരൂരാണെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ് വിട്ടോളൂ എന്ന് കോണ്‍ഗ്രസില്‍ നിന്ന് ആരെങ്കിലും തരൂരിനോട് പറഞ്ഞിട്ടുണ്ടോ എന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരില്‍ മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Summary

Shashi Tharoor controversial statement on nilambur bypoll, updation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com